ന്യൂദല്‍ഹി : ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്ര ഭരണപ്രദേശമാക്കിയപ്പോള്‍ ഒരുവെടിയൊച്ച പോലും അവിടെ മുഴങ്ങിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിച്ചത്. അമിത് ഷാ ലോക്‌സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.
സ്വയംഭരണ പദവി എടുത്തു കളഞ്ഞതോടെ ജമ്മു കകശ്മീരിലെ 99.5 ശതമാനം കുട്ടികളും സ്‌കൂളില്‍ പോകാന്‍ തുടങ്ങി. കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത് ഒഴിവാക്കി. അതേസമയം ജമ്മു- കശ്മീരില്‍ വീട്ടു തടങ്കലില്‍ കഴിയുന്ന രാഷ്‌ട്രീയ നേതാക്കളെ ഉചിതമായ സമയത്ത് പ്രാദേശിക ഭരണകൂടം വിട്ടയക്കുമെന്നും ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരുവിധ ഇടപെടലുകളും ഉണ്ടാവില്ല എന്നും അദ്ദേഹം പറഞ്ഞു. കശ്മീരി നേതാക്കളെ ഒരു ദിവസം പോലും കൂടുതലായി ജയിലിലാക്കാന്‍ ആഗ്രഹിക്കുന്നില്ല. ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും, ഫാറൂഖ് അബ്ദുള്ളയുടെ പിതാവിനെ 11 വര്‍ഷം കോണ്‍ഗ്രസ് ജയിലില്‍ അടച്ചിരുന്നു. ആ പാത പിന്തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. ജമ്മു-കശ്മീര്‍ പ്രാദേശിക ഭരണകൂടം തീരുമാനിക്കുന്ന നിമിഷം അവര്‍ പുറത്തിറങ്ങുമെന്നും ഷാ പറഞ്ഞു.
അതിനിടെ കശ്മീര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ വാഗ്വാദങ്ങള്‍ ഉയര്‍ത്തിയിരുന്ന അധീര്‍ രഞ്ജന്‍ ചൗധരിയെ ഇപ്പോള്‍ കാണാനില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
ഈ വര്‍ഷം ഓഗസ്റ്റ് 5നാണ് ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യുന്നതായി മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അക്രമസംഭവങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിനായാണ് പ്രാദേശിക നേതാക്കളെ വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചത്.
















