തലശ്ശേരി: കണ്ണൂര്‍ കളക്‌ട്രേറ്റ് പരിസരത്ത് നിന്ന് മാരകായുധങ്ങള്‍ പിടികൂടിയ കേസില്‍ തൊണ്ടിമുതല്‍ കാണാതായി. 1999 നവംബര്‍ 19 ന് മാരകായുധങ്ങളുമായി കളക്‌ട്രേറ്റ് പരിസരത്ത് നിന്ന് സിപിഎം പ്രവര്‍ത്തകര്‍ പിടിയിലായ കേസിലാണ് തൊണ്ടിമുതല്‍ കാണാതായത്. രണ്ട് സ്റ്റീല്‍ ബോംബുകളും മൂന്ന് കൈമഴുവുമാണ് പിടികൂടിയത്. കേസില്‍ പ്രോസിക്യൂഷന്‍ വിചാരണ പൂര്‍ത്തിയായി. പോലീസ് കീഴ്‌കോടതിയില്‍ ഹാജരാക്കിയ ആയുധങ്ങള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയിരുന്നില്ല. ഇത് സംബന്ധിച്ച് കോടതി വിശദീകരണവും തേടിയിരുന്നു.
പോലീസ് സംഘം ജീപ്പില്‍ വരുന്നത് കണ്ട് രണ്ട് പേര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെ പോലീസ് പിടികൂടി പരിശോധന നടത്തിയപ്പോഴാണ് ഒരാളുടെ കയ്യിലുള്ള ബാഗില്‍ നിന്ന് ബോംബുകളും മഴുവും കണ്ടെത്തിയത്. തുടര്‍ന്നുള്ള പരിശോധനയില്‍ മൂന്ന് പേരെ കൂടി കണ്ടെത്തുകയായിരുന്നു. സിപിഎം പ്രവര്‍ത്തകരായ കൊളശ്ശേരിയിലെ മുക്കള്ളില്‍ സി.പി. പ്രജിത്ത് (46) കതിരൂര്‍ പൊന്ന്യത്തെ വേലാണ്ടി വി.രാജേഷ് (47) കതിരൂരിലെ പിലാക്കണ്ടി പി.രതീശന്‍ (47) അനുഗ്രഹില്‍ എ.സി. ബാബു (48) കൊളശ്ശേരി ഓലേശ്വരത്തെ എ.രാജേഷ് (55) എന്നിവരാണ് കേസിലെ പ്രതികള്‍.
അന്നത്തെ സിഐ ആയിരുന്ന പി.പി. ഉണ്ണികൃഷ്ണന്റെ പരാതിയിലാണ് കേസ്. കളക്ട്രേറ്റില്‍ ജോലി ചെയ്തിരുന്ന ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കൊളശ്ശേരിയിലെ പി.പി. സുരേഷ് ബാബുവിനെ വകവരുത്താനാണ് പ്രതികള്‍ എത്തിയതെന്നായിരുന്നു ആരോപണം. സംഭവം ശ്രദ്ധയില്‍പ്പെട്ട സുരേഷ് ബാബു തന്നെയാണ് പോലീസിനെ വിവരമറിയിച്ചത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സുരേഷ്ബാബുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. തുടര്‍ന്ന് ഹൈക്കോടതിയുടെ അനുമതിയോടെ സുരേഷ് ബാബുവിനെ പ്രോസിക്യൂഷന്‍ സാക്ഷിയായി വിസ്തരിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ അഡ്വ.പി. അജയകുമാറാണ് ഹാജരാവുന്നത്. കേസ് ഡിസംമ്പര്‍ ഏഴിന് വീണ്ടും പരിഗണിക്കും.
















