കാലാവസ്ഥാ ഉച്ചകോടിയ്‌ക്ക് സ്‌പെയിനില്‍ തുടക്കമായി. സമ്മേളനം 13ന് സമാപിക്കും. മനുഷ്യനും പ്രകൃതിക്കുമെല്ലാം ഒരുപോലെ ഭീഷണിയാകുന്ന കാലാവസ്ഥാ വ്യതിയാനത്തില്‍ ലോകരാജ്യങ്ങളെല്ലാം ആശങ്കയിലാണ്. മാഡ്രിഡില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഗാന്ധിജിയുടെ ജീവിതത്തിന്റെയും സന്ദേശത്തിന്റെയും പാരിസ്ഥിതിക പ്രസക്തി തുറന്നുകാട്ടുകയാണ് ഇന്ത്യ പരിസ്ഥിതി സംരക്ഷണം ഇന്ന് ലോകത്തിന്റെയാകെ ആവശ്യമായി മാറിയിരിക്കുന്നു. മാഡ്രിഡില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഗാന്ധിയന്‍ വഴികളാണ് ഇന്ത്യയുടെ സന്ദേശം. ഇന്ത്യയുടെ കാലാവസ്ഥാമാറ്റ നയത്തോടൊപ്പം ചര്‍ക്കയെക്കുറിച്ചും ഗാന്ധിയന്‍ ആശയങ്ങളെക്കുറിച്ചും അടുത്തറിയാന്‍ ഗാന്ധിപ്പന്തലും തയാറായിട്ടുണ്ട്. ഇരുന്നൂറോളം രാജ്യങ്ങളില്‍നിന്നുള്ള പ്രിതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് കേരളം 63-ാം പിറന്നാള്‍ ആഘോഷിച്ചു. കേരളത്തിന്റെ രാഷ്‌ട്രീയവും സാമ്പത്തികവുമായ സ്വതന്ത്ര പിറവിയെന്നോ തിരുവിതാംകൂറും കൊച്ചിയും മലബാറും കൂടിച്ചേര്‍ന്നതിന്റെ പിറവിയെന്നോ ഇതിനെ വ്യാഖ്യാനിക്കാം. എന്നാല്‍ വിശ്വാസപരമായി കേരളത്തിന് പരശുരാമ കാലത്തോളം പഴക്കമുണ്ട്. യഥാര്‍ത്ഥത്തില്‍ കേരളമെന്ന ഭൂപ്രദേശത്തിന്റെ പഴക്കം, പശ്ചിമഘട്ട പര്‍വ്വതനിരകളുമായി ബന്ധപ്പെടുത്തുമ്പോള്‍ ഹിമാലയത്തേക്കാളേറെയുണ്ട് എന്നാണ് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നത്. ഇത്രയും പഴക്കമുള്ള ഈ പ്രദേശം, ജൈവ വൈവിധ്യത്താല്‍ അതിസമ്പന്നമാണ്. സുഖശീതളമായ കാലാവസ്ഥയാല്‍ അനുഗൃഹീതമാണ്, പോരാത്തതിന് പരിഷ്‌കാരമുള്ള ജനതയുടെ ആവാസ കേന്ദ്രവുമാണ്.
ഇനിയെത്ര കാലം കൂടി?
2019 നവംബര്‍ ഒന്നാം തീയതി നമ്മുടെ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍, ഈ അടുത്തകാലത്തായി കാണപ്പെടുന്ന ചുഴലിക്കാറ്റിന്റെയും പേമാരിയുടെയും പ്രത്യേകതകള്‍ വെളിപ്പെടുത്തുകയുണ്ടായി. അറബിക്കടലില്‍ ഒരേസമയം രണ്ടു ചുഴലികള്‍ ഇതാദ്യം. ആദ്യം വന്ന ‘ക്യാര്‍’ തീരുന്നതിന് മുന്‍പാണ് ‘മഹ’വന്നത്. 2019ല്‍ രൂപപ്പെട്ട ആറു ചുഴലിക്കാറ്റില്‍ നാലും രൂപപ്പെട്ടത് അറബിക്കടലിലായിരുന്നു. 2015ലും 2018ലും ഒന്നിനു പിന്നാലെ മറ്റൊന്ന് വന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷം അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഒരേസമയം ചുഴലിക്കാറ്റടിച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ആറ് ചുഴലിക്കാറ്റുകളാണ് വീശിയത്. ദുര്‍ബ്ബലമായ രീതിയിലാണെങ്കിലും വീശിയ ‘ബുള്‍ ബുള്‍’ കൂടി ചേരുമ്പോള്‍ ആകെ ഏഴ് ചുഴലിക്കാറ്റുകളാണ് വീശിയത്. കഴിഞ്ഞ 33 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ ചുഴലിക്കാറ്റുകള്‍ വീശിയടിച്ചത് ഈ വര്‍ഷമാണ്.
ഉയര്‍ന്നുവരുന്ന സമുദ്രനിരപ്പാണ് മറ്റൊരു അപകടം. കുട്ടനാട്, വൈപ്പിന്‍, കൊച്ചി ദ്വീപ്, വൈക്കം, തൃശൂര്‍ ജില്ലയുടെ ചില ഭാഗങ്ങള്‍ എന്നിവയും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുള്ള മാറ്റത്താല്‍ മുങ്ങിപ്പോകുമെന്ന് മുന്നറിയിപ്പുകള്‍ വരുന്നു. അമേരിക്കയിലെ ന്യൂജേഴ്‌സി ആസ്ഥാനമായുള്ള ഒരു ശാസ്ത്ര പഠന ഗവേഷണ സംഘടന പുറത്തുവിട്ട പുതിയ വിവരങ്ങളാണിത്.
ഇന്ത്യയിലെ മൊത്തം അവസ്ഥയും ഭിന്നമല്ല. 2050 ഓടെ 36 ദശലക്ഷം ഇന്ത്യക്കാരെ ബാധിക്കുന്ന തരത്തില്‍ സമുദ്ര നിരപ്പുയരും. തീരദേശ നഗരങ്ങളായ മുംബൈ, കൊച്ചി, ചെന്നൈ, കൊല്‍ക്കത്ത എന്നിവ ചിലപ്പോള്‍ മുങ്ങിപ്പോകാനും സാധ്യതയുണ്ടെന്ന് ‘ക്ലൈമറ്റ് കണ്‍ട്രോള്‍’ എന്ന അമേരിക്കന്‍ സംഘടനയുടെ പഠനം പറയുന്നു.കാലാവസ്ഥ താറുമാറായാല്‍, കൃഷി നശിക്കും, ഭക്ഷ്യോല്‍പ്പാദനം കുറയും. പട്ടിണി പടര്‍ന്നുപിടിക്കും. മനുഷ്യര്‍ ഈയാംപാറ്റകളെപ്പോലെ ചത്തുവീഴും. സാമ്പത്തിക ഞെരുക്കവും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണ്. സാമ്പത്തിക മാന്ദ്യം സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കും. അത് രാജ്യത്തിന്റെ തന്നെ നിലനില്‍പ്പിനെ ബാധിക്കും.
ആശങ്കയുടെ ലോകം
2016-17ലെ അത്യുഷ്ണ തരംഗങ്ങള്‍ ഓസ്‌ട്രേലിയയിലെ ‘ഗ്രേറ്റ് ബാരിയര്‍ റീഫി’ ന്റെ മൂന്നില്‍ രണ്ടു ഭാഗവും നശിപ്പിച്ചു. പഠനം നടത്തിയ ശാസ്ത്രജ്ഞര്‍ക്ക് അതീവ ദുഃഖവും നടുക്കവും വിഷാദരോഗവും ഉണ്ടായി. ഗ്രീന്‍ലാന്‍ഡിലെ നിവാസികള്‍ വളരെ നേര്‍ത്ത മഞ്ഞുപാളിയുടെ മേലാണ് ഇപ്പോള്‍ താമസിക്കുന്നത്. സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ പവിഴപ്പുറ്റുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞന്‍ എമ്മാ ക്യാമ്പ് ഇപ്പോള്‍ പറയുന്നത് ഭൗതിക ശാസ്ത്രജ്ഞരോടൊപ്പം സാമൂഹ്യശാസ്ത്രജ്ഞരും മനഃശാസ്ത്രജ്ഞരും കാലാവസ്ഥ വ്യതിയാനത്തിന്റെ വിവിധ വശങ്ങള്‍ പഠിക്കണമെന്നാണ്. ലോകത്തിലെ 30 കോടി ജനങ്ങളെ കാലാവസ്ഥാ വ്യതിയാനം നേരിട്ടു ബാധിക്കുമെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. പരോക്ഷമായ അനവധി ദോഷങ്ങള്‍ നമ്മെ കാത്തിരിക്കുന്നു.
മനുഷ്യസമൂഹം ഒന്നാകെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട അടിയന്തര ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. നമുക്ക് ജീവിക്കാന്‍ ഒരൊറ്റ ഭൂമിയേ ഉള്ളൂവെന്ന് ഓര്‍ക്കുന്നതും നന്നായിരിക്കും. രാഷ്‌ട്രീയമായും സാമ്പത്തികമായും സൈനികമായുമുള്ള ആവശ്യങ്ങള്‍ക്ക് മനുഷ്യര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാറുണ്ട്. പക്ഷേ അതിനെക്കാളൊക്കെ ഗൗരവമുള്ളതാണ് കാലാവസ്ഥാ വ്യതിയാനത്തോടനുബന്ധിച്ച് പ്രകൃതി പ്രഖ്യാപിക്കുന്ന അടിയന്തരാവസ്ഥ. ഡോ. ടി വി മുരളീവല്ലഭന്‍
















