ന്യൂദല്‍ഹി: അന്യമതസ്ഥരില്‍ നിന്ന് ന്യൂനപക്ഷ സമുദായ അംഗങ്ങള്‍ വാങ്ങുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂപക്ഷ പദവിക്ക് അര്‍ഹത ഇല്ലെന്ന് സുപ്രീംകോടതി. ന്യൂനപക്ഷ സമുദായ അംഗങ്ങള്‍ സമുദായത്തിന്റെ ഉന്നമനത്തിനായി സ്ഥാപിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമേ ന്യൂനപക്ഷ പദവി നല്‍കാവൂ എന്ന കേരള ഹൈക്കോടതി വിധി ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡും, ഹൃഷികേശ് റോയും അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ശരിവച്ചു. കോഴിക്കോട് ജില്ലയിലെ ഫറോക്ക് നല്ലൂര്‍ നാരായണ എല്‍പി സ്‌കൂള്‍ മാനേജര്‍ പി.കെ. മുഹമ്മദ് ഹാജി നല്‍കിയ ഹര്‍ജി തള്ളിയാണ് വിധി.
സ്‌കൂള്‍ മാനേജ്‌മെന്റ് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടേത് ആകുന്നതുകൊണ്ട് ന്യൂനപക്ഷ പദവിക്ക് അര്‍ഹത ഉണ്ടാകില്ല എന്ന ഹൈക്കോടതിയുടെ കണ്ടെത്തലും സുപ്രീംകോടതി ശരിവച്ചു. 1936ല്‍ നല്ലൂര്‍ നാരായണ മേനോന്‍ സ്ഥാപിച്ച സ്‌കൂള്‍ മകന്‍ എസ്.കെ. ശശിധരന്‍ 2005ല്‍ പി.കെ. മുഹമ്മദ് ഹാജിക്ക് വിറ്റു. തുടര്‍ന്ന് സ്‌കൂളിന് ന്യൂനപക്ഷ പദവിക്ക് മുഹമ്മദ് ഹാജി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു. സര്‍ക്കാര്‍ തീരുമാനം എടുക്കാത്തതിനെ തുടര്‍ന്ന് മാനേജ്‌മെന്റ് 2014ല്‍ ദേശിയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനെ സമീപിച്ച് സ്‌കൂളിന് ന്യൂനപക്ഷ പദവി കരസ്ഥമാക്കി.
ന്യൂനപക്ഷ പദവി ലഭിച്ചതിനെ തുടര്‍ന്ന് മാനേജര്‍ തന്റെ മകനെ സ്‌കൂളിന്റെ ഹെഡ് മാസ്റ്റര്‍ ആയി നിയമിച്ചു. ഇത് ചോദ്യം ചെയ്ത് സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌കൂളിന്റെ ന്യൂനപക്ഷ പദവി റദ്ദാക്കിയത്. ദീര്‍ഘകാലം ന്യൂനപക്ഷ ഇതര വിഭാഗത്തിന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന സ്‌കൂളിന് ഇപ്പോള്‍ ന്യൂനപക്ഷ പദവി അവകാശപ്പെടാന്‍ ആകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സ്‌കൂള്‍ മാനേജര്‍ പി.കെ. മുഹമ്മദ് ഹാജിക്ക് വേണ്ടി ഹാരിസ് ബീരാനും, അധ്യാപകര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനും,മിഥുനും സുപ്രീംകോടതിയില്‍ ഹാജരായി.5
















