തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഒരാളെ കൂടി പ്രതിചേര്‍ത്തു. അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ട്രൂപ്പിലെ അംഗമായ അബ്ദുള്‍ ജമീല്‍ ജബ്ബാറിനെയാണ് പ്രതി ചേര്‍ത്തത്. ഇയാള്‍ സ്വര്‍ണം കടത്തിയതിന് തെളിവുണ്ടെന്ന് ഡിആര്‍ഐ അറിയിച്ചു.
കഴക്കൂട്ടം സ്വദേശിയും ബാലഭാസ്‌കറിന്റെ സൗണ്ട് റെക്കോര്‍ഡിസ്റ്റുമായ ഇയാള്‍ ഒളിവിലാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഈ മെയ് വരെയുള്ള സമയത്താണ് ഇയാള്‍ സ്വര്‍ണം കടത്തിയത്. ഒളിവിലുള്ള 17 കടത്തുകാരില്‍ ഒരാളാണ് ഇയാള്‍. തിരുമല സ്വദേശിയായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനില്‍കുമാറും (45), കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീനയും (42) മെയ് 13ന് 25 കിലോ സ്വര്‍ണവുമായി അറസ്റ്റിലായതോടെയാണ് സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. കേസില്‍ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനാണ് ഒന്നാം പ്രതി. സുനില്‍കുമാര്‍, സെറീന, വിഷ്ണു സോമസുന്ദരം, ബിജു, വിനീത, അബ്ദുള്‍ ഹക്കിം, റഷീദ്, പ്രകാശന്‍ തമ്പി എന്നിവരാണ് മറ്റു പ്രതികള്‍. സ്വര്‍ണക്കടത്തിനെക്കുറിച്ച് സിബിഐ അന്വേഷണവും നടക്കുകയാണ്.
ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവര്‍ക്ക് സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് നേരത്തേ വ്യക്തമായിരുന്നു. ബാലഭാസ്‌കറിന്റെ സംഗീത പരിപാടിയുടെ സംഘാടകന്‍ കൂടിയായിരുന്നു പ്രകാശ് തമ്പി. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കാന്റീന്‍ നടത്തിരുന്ന പ്രകാശ് തമ്പി അവിടെവച്ചാണ് ബാലഭാസ്‌കറുമായി അടുപ്പത്തിലായത്. കോളേജ് കാലം മുതല്‍ ബാലഭാസ്‌കറിന്റെ സുഹൃത്താണ് വിഷ്ണു. ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍ വണ്ടി ഓടിച്ച അര്‍ജുന്‍ വിഷ്ണുവിന്റെ സുഹൃത്തായിരുന്നു. വിഷ്ണുവാണ് ഇയാളെ ഡ്രൈവറായി നിയമിച്ചത്.
അപകടത്തില്‍ അര്‍ജുനും ചെറിയ പരിക്കേറ്റിരുന്നു. ബാലഭാസ്‌കറിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന വിഷ്ണു സ്ഥിരമായി വിദേശ യാത്രകള്‍ നടത്തിയിരുന്നതിന്റെ തെളിവ് ഡിആര്‍ഐക്ക് ലഭിച്ചിരുന്നു. വിഷ്ണുവാണ് സ്വര്‍ണ്ണക്കടത്തിലെ പ്രധാന ആസൂത്രകന്‍. ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ടും ദുരൂഹതകള്‍ ഏറെയാണ്. സ്വര്‍ണ്ണക്കടത്ത് കേസിലെ മൂന്ന് പേര്‍ അപകട സമയത്ത് അവിടെ ഉണ്ടായിരുന്നുവെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. ഡിആര്‍ഐയുടെ ഈ റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നതിനിടെയാണ് പുതിയൊരു അറസ്റ്റ് കൂടി എത്തുന്നത്. ബാലഭാസ്‌കറിനുള്ള അംഗീകാരം മറയാക്കി, അദ്ദേഹം അറിയാതെ വന്‍തോതില്‍ സ്വര്‍ണ്ണക്കടത്ത് നടന്നുവെന്നാണ് സൂചന.
















