ശത്രുദോഷം, നാവുദോഷം തുടങ്ങി എല്ലാ ദോഷങ്ങളും മാറ്റാനാണ് മാളികപ്പുറത്തെ പറകൊട്ടിപ്പാട്ട്. വേലന്‍ സമുദായക്കാരായ പാട്ടുകാരാണ് മാളികപ്പുറത്ത് പറകൊട്ടിപ്പാട്ടിലൂടെ ദശാബ്ദങ്ങളായി തുടിയും താളവും ഉയര്‍ത്തുന്നത്. നാല്‍പ്പതിലേറെ വര്‍ഷങ്ങളായി ഇവിടെ തീര്‍ത്ഥാടകരുടെ ദോഷപരിഹാരത്തിനായി നാവേറ് പാടിക്കൊട്ടുന്നവര്‍ വരെയുണ്ട്.
കേശാദിപാദമെന്ന മന്ത്രമാണ് പാടുന്നത്. മുടിമുതല്‍ കാല്‍നഖം വരെയുള്ള മനുഷ്യന്റെ ശരീരഭാഗങ്ങളില്‍ ഉണ്ടായേക്കാവുന്ന ദോഷപരിഹാരത്തിനാണ് ഈ മന്ത്രം ചൊല്ലുന്നത്. ശബരിമലയില്‍ നടതുറക്കുമ്പോള്‍ മുതല്‍ എല്ലാ കാലത്തും ഇവരുണ്ടാകും. തീര്‍ത്ഥാടകര്‍ നല്‍കുന്ന തുകയാണ് വരുമാനമാര്‍ഗം. തടിയില്‍ ഉണ്ടാക്കി പറയില്‍ തോല്‍ചുറ്റിയുണ്ടാക്കുന്ന വാദ്യോപകരണത്തിലാണ് അയ്യപ്പന്റെ കേശാദിപാദവര്‍ണന പാടി കൊട്ടിപ്പാടുന്നത്. പരമ്പരാഗതമായി കൈമാറിവരുന്നതാണ് ഈ വാദ്യോപകരണം.
ഹിന്ദു വേലന്‍ സമുദായത്തില്‍പ്പെട്ടവരാണ് പറകൊട്ടിപ്പാടുന്നത്. പന്തളത്ത് മണികണ്ഠന്‍ വസിച്ചിരുന്ന സമയത്ത് രാജ്ഞിയും മന്ത്രിയും അയ്യപ്പനെ ഒഴിവാക്കുന്നതിനായി ആഭിചാര കര്‍മങ്ങള്‍ നടത്തിയെന്നും മണികണ്ഠനെ രക്ഷിക്കുന്നതിനായി പിതാവായ ശിവന്‍ വേലന്റെ വേഷത്തിലെത്തി പറകൊട്ടിപ്പാടി ശത്രുദോഷം അകറ്റിയെന്നുമാണ് ഐതിഹ്യം.
ശബരിമലയില്‍ തീപിടുത്തംപോലുള്ള അനിഷ്ട സംഭവങ്ങള്‍ തുടര്‍ക്കഥയായതോടെ ദേവപ്രശ്‌നം വയ്‌ക്കുകയുണ്ടായി. ഭക്തരുടെ അശുദ്ധിയാണ് ദോഷങ്ങള്‍ക്ക് കാരണമെന്നും വേലന്മാരെ കൊണ്ടുവന്ന് പറകൊട്ടിപ്പാടിച്ച് ദോഷങ്ങള്‍ മാറ്റിയശേഷം മാത്രമെ ഭക്തര്‍ പതിനെട്ടാംപടി ചവിട്ടാവൂ എന്നും ദേവവിധിയുണ്ടായി.ആദ്യകാലത്ത് പതിനെട്ടാംപടിക്ക് താഴെയായിരുന്നു പറകൊട്ടിപ്പാടിയിരുന്നതെന്ന് പറയപ്പെടുന്നു. തിരക്ക് വര്‍ദ്ധിച്ചതോടെ ഭക്തരുടെ സൗകര്യാര്‍ത്ഥമാണ് ഇന്ന് കാണുന്ന മണിമണ്ഡപത്തിന് സമീപത്തേക്ക് ഇവര്‍ മാറിയത്. പതിനാലോളം വേലന്മാരാണ് മാളികപ്പുറത്ത് പറകൊട്ടിപ്പാടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: