കോഴിക്കോട്: മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേന എത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. കന്യാസ്ത്രീയായതിന് ശേഷം തനിക്ക് നേരെ പീഡനശ്രമം ഉണ്ടായെന്നും സിസ്റ്റര്‍ വെളിപ്പെടുത്തുന്നു. ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന സിസ്റ്റര്‍ ലൂസി എഴുതിയ പുസ്തകത്തിലൂടെയാണ് വൈദികര്‍ക്കെതിരേയും പള്ളി മേടകളിലെ യഥാര്‍ഥ ചിത്രവും വെളിപ്പെടുത്തിയിരിക്കുന്നത്.
തന്നെ നാല് തവണ വൈദികര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് സിസ്റ്റര്‍ പറയുന്നു. കൊട്ടിയൂര്‍ കേസിലെ പ്രതി ഫാദര്‍ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും പുസ്തകത്തിലുണ്ട്. മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഇതില്‍ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചുവെന്നും പുസ്തകത്തില്‍ വിമര്‍ശിക്കുന്നു. ചില മഠങ്ങളില്‍ നിന്ന് യുവതികളായ കന്യാസ്ത്രീകളെ പള്ളിമേടകളിലേക്ക് നിര്‍ബന്ധപൂര്‍വ്വം പറഞ്ഞ് വിടുന്ന പതിവുണ്ട്. അവര്‍ അനുഭവിക്കാറുള്ളത് അസാധാരണ വൈകൃതങ്ങളാണ്. മുതിര്‍ന്ന കന്യാസ്ത്രീകള്‍ യുവതികളായ കന്യാസ്ത്രീകളെ സ്വവര്‍ഗ്ഗഭോഗത്തിന് വിധേയരാക്കാറുണ്ടെന്നും പുസ്തകത്തിലൂടെ സിസ്റ്റര്‍ ലൂസി ആരോപിക്കുന്നു.
സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജീവിച്ചെന്ന് ചൂണ്ടിക്കാട്ടി ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ മഠത്തില്‍ നിന്നും സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയിരുന്നു. സഭാ നടപടി റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ അപ്പീല്‍ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം തള്ളിയിരുന്നു. മഠത്തില്‍നിന്നും പുറത്താക്കിക്കൊണ്ടുള്ള നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസികളപ്പുര വത്തിക്കാനിലേക്ക് വീണ്ടും അയച്ച അപ്പീലില്‍ എഫ്‌സിസി അധികൃതര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനൊപ്പം കേരളത്തില്‍ കത്തോലിക്കാ സഭയ്‌ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളും സഭാ അധികൃതരുള്‍പ്പെട്ട കേസുകളും അക്കമിട്ടുനിരത്തുന്നുണ്ട്.
കേരളത്തില്‍ കത്തോലിക്കാ സഭ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ബലാത്സംഗ കേസുകളിലും ഭൂമികുംഭകോണ കേസുകളിലും ഉന്നത സഭാ അധികൃതര്‍ ഉള്‍പ്പെടുന്നത് വിശ്വാസികളെ സഭയില്‍നിന്നും അകറ്റാന്‍ കാരണമാകുന്നു. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയക്കല്‍ പീഡനത്തിനിരയാക്കിയ കന്യാസ്ത്രീക്ക് നീതി ലഭിക്കാന്‍ ഇനിയും വൈകുന്നത് അനീതിയാണെന്നും അപ്പീലില്‍ ലൂസി കളപ്പുര വ്യക്തമാക്കിയിരുന്നു.
വിവാഹം ചെയ്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്ന വൈദികരേയും കന്യാസ്ത്രീകളേയും അതിന് അനുവദിക്കണമെന്നും ലൂസി പറയുന്നു. ദുര്‍ബലരായ കന്യാസ്ത്രീകള്‍ക്ക് പലപ്പോഴും വൈദികരുടെ പ്രലോഭനത്തെ അതിജീവിക്കാന്‍ കഴിയാറില്ല. മനുഷ്യസഹജമായ വികാരങ്ങളെ ചങ്ങലയ്‌ക്കിടുന്നതിനു പകരം കീഴ്‌വഴക്കങ്ങള്‍ മാറ്റുകയാണ് വേണ്ടതെന്നും ലൂസി തുറന്നെഴുതി.
















