പീരുമേട്: പരമ്പരാഗത കാനന പാതയായ വണ്ടിപ്പെരിയാര്‍ സത്രത്തില്‍ തിരക്കേറി, ഇന്നലെ മാത്രം ഇതുവഴി ശബരിമലയിലേക്ക് പോയത് 1824 തീര്‍ഥാടകര്‍. വെള്ളിയാഴ്ച ഇത് 860 ആയിരുന്നു.
സീസണ് ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോള്‍ മുന്‍ വര്‍ഷത്തേതില്‍ നിന്ന് വിഭിന്നമായി തീര്‍ഥാടകരുടെ തിരക്ക് കൂടുകയാണ്. ഇതുവരെ 7645 പേരാണ് സത്രത്തിലൂടെ സന്നിധാനത്തേക്ക് പോയത്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തത് തീര്‍ഥാടകരെ വലയ്ക്കുന്നു.
അഞ്ചു താല്‍ക്കാലിക ശുചിമുറികള്‍ മാത്രമാണ് ഇവിടെയുള്ളത്. ദിവസേന ഇത്രയധികം തീര്‍ഥാടകരും പോലീസും മറ്റ് ജീവനക്കാരുമുള്ള സ്ഥലത്തെ ശുചിമുറിയില്‍ ബക്കറ്റും വെള്ളവും പോലും ഉണ്ടാകാറില്ല. ഒരു ശുചിമുറിയുടെ വാതില്‍ തകര്‍ന്ന നിലയിലാണ്. ശുചിമുറിയില്‍ പോകാന്‍ സമീപത്തെ തോട്ടില്‍ നിന്ന് വെള്ളം എടുക്കേണ്ട ഗതികേടിലാണ് തീര്‍ഥാടകര്‍. അതിനാല്‍ പലരും അമിത തുക നല്കി സ്വകാര്യ വ്യക്തികള്‍ നടത്തുന്ന ശുചിമുറികളില്‍ അഭയം തേടുന്നു.
തിരുവിതാംകൂര്‍ മഹാരാജാവും പരിവാരങ്ങളും ശബരിമലയ്ക്ക് ഇത് വഴിയാണ് പോയിരുന്നത്. ഇവര്‍ക്ക് വിശ്രമിക്കുന്നതിന് വേണ്ടി പണിതതാണ് സത്രം. പിന്നീട് ഇവിടം സത്രമെന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. പുല്ലുമേട് ദുരന്തത്തിന് ശേഷം പഴയ സത്രം മാറ്റി സ്ഥാപിച്ചു. ഇവിടെ ഒരു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവുമുണ്ട്. രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് ഇതുവഴി തീര്‍ഥാടകരെ കടത്തിവിടുന്നത്. പോകുന്നവരുടെ തിരിച്ചറിയല്‍ രേഖകളും ഫോണ്‍ നമ്പറും രേഖപ്പെടുത്തണം. വണ്ടിപ്പെരിയാറില്‍ നിന്ന് 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സത്രത്തിലെത്താം. അവിടെ നിന്ന് കാനന പാതയിലൂടെ കാല് നടയായി ശബരിമലയിലെത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: