തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണക്കാരനായ എട്ടപ്പന്‍ എന്ന മഹേഷ് ഒളിവിലാണെന്ന പോലീസിന്റെ വാദം പൊളിയുന്നു. രണ്ടുദിവസം മുന്‍പ് ഹോസ്റ്റലില്‍ കെഎസ് യു പ്രവര്‍ത്തകനായ നിതിന്‍ രാജിനെ എസ് എഫ് ഐ നേതാവായ മഹേഷ് മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ വീഡിയോ സഹിതം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഇതിനു ശേഷം മഹേഷ് തിരികെ വരുകയും വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിക്കുകയും ചെയ്തു. എന്നിട്ടും പോലീസിനു ഇയാളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇയാള്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണെന്നാണ് പോലീസിന്റെ വാദം.
ഇതിന്റെ പേരില്‍ ഇന്നലെ യൂണിവേഴ്‌സിറ്റി കോളേജിനു മുന്നില്‍ എസ് എഫ് ഐയും കെഎസ് യുവും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ എസ്എഫ്‌ഐകെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. എസ്.എഫ്.ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുകയാണ്. ഏട്ടപ്പന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അല്ലെന്ന വാദവുമായി നേരത്തേ എസ്എഫ്‌ഐ രംഗത്തെത്തിയിരുന്നു. എന്നാല്‍ 2011ല്‍ എസ്എഫ് ഐയുടെ കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്നു ഏട്ടപ്പനെന്ന മഹേഷ്. എംഫില്‍ വിദ്യാര്‍ഥിയെന്ന പേരിലാണ് ഇയാള്‍ വര്‍ഷങ്ങളായി കോളജ് ഹോസ്റ്റലില്‍ തുടരുന്നത്. കെ.എസ്.യു പ്രവര്‍ത്തകനായ നിതിന്‍ രാജിന്റെ ഹോസ്റ്റല്‍ റൂമില്‍ അതിക്രമിച്ച് കയറി കൊലവിളി മുഴക്കിയ ശേഷം മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് ഒളിവിലാണെന്നു പറയപ്പെട്ട ഇയാള്‍ തിരികെ വരുകയും കെഎസ് യു പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിക്കുകയും ചെയ്തുവെന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ പറയുന്നു.
മാതാപിതാക്കളുടെ എട്ടാമത്തെ പുത്രനായതുകൊണ്ടാണ് മഹേഷിന് എട്ടപ്പന്‍ എന്ന പേര് വീണത്. യൂണിവേഴ്‌സിറ്റി കോളേജും അവിടുത്തെ യൂണിറ്റും കാലാകാലങ്ങളായി പാര്‍ട്ടിഗുണ്ടാ സംഘങ്ങളുടെ കൈകളിലാണ്. 2000ന്റെ തുടക്കത്തില്‍ കോളേജില്‍ നടന്ന ചാപ്പകുത്തലും മറ്റ് അക്രമ സംഭവങ്ങളുമെല്ലാം എസ്എഫ്‌ഐയിലെ ഗുണ്ടാ സ്വാധീനത്തിന്റെ തെളിവായാണ് കണക്കാക്കപ്പെടുന്നത്.
















