ആലപ്പുഴ: പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് കുട്ടനാട്ടില്‍ രണ്ടാംകൃഷിയുടെ നെല്ലുസംഭരണം അവസാനഘട്ടത്തിലായിട്ടും നെല്ല് വില നല്‍കാതെ സര്‍ക്കാര്‍ കര്‍ഷകരെ കബളിപ്പിക്കുന്നു. രണ്ടാംകൃഷിയിറക്കിയ പാടശേഖരങ്ങളില്‍ ഏതാണ്ട് 75 ശതമാനം വിളവെടുപ്പും സംഭരണവും പൂര്‍ത്തിയായി. എന്നാല്‍, ആദ്യഘട്ടത്തില്‍ വിളവെടുപ്പും സംഭരണവും പൂര്‍ത്തിയാക്കിയ കര്‍ഷകര്‍ പോലും നെല്ലുവില കിട്ടാതെ വലയുകയാണ്. കുട്ടനാട്ടില്‍ നെടുമുടി, ചമ്പക്കുളം, കൈനകരി എന്നീ പ്രദേശങ്ങളിലെ അപൂര്‍വം പാടശേഖരങ്ങളില്‍ മാത്രമാണ് വിളവെടുപ്പും നെല്ലുസംഭരണവും അവശേഷിക്കുന്നത്.
കനത്ത മഴയും വെള്ളപ്പൊക്കവും ശമിച്ചതോടെ വിളവെടുപ്പും നെല്ലുസംഭരണവും വേഗത്തിലായിരുന്നു. രണ്ടാംകൃഷിയിറക്കിയിരുന്ന പാടശേഖരങ്ങളില്‍ നേരത്തെ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് നെല്‍ച്ചെടികള്‍ വീണ് ഏറെ നാശനഷ്ടം സംഭവിച്ചിരുന്നു. വീണ നെല്‍ച്ചെടികള്‍ കൊയ്തെടുക്കാന്‍ യന്ത്രവാടകയിനത്തില്‍ അധിക ബാധ്യതയാണ് കര്‍ഷകര്‍ക്കുണ്ടായത്. മിക്ക കര്‍ഷകര്‍ക്കും വിളവെടുത്തപ്പോള്‍ മുടക്കുമുതല്‍ പോലും കിട്ടാത്ത സാഹചര്യമാണുള്ളത്. രണ്ടാം കൃഷി വിളവെടുപ്പു വൈകിയതിനാല്‍ പല പാടശേഖരങ്ങളിലും പുഞ്ചകൃഷി സമയത്തിറക്കാനാകാത്ത അവസ്ഥയിലാണ്. നെല്ലു വിറ്റ് ഒരു മാസത്തിലേറെയായ കര്‍ഷകര്‍ പോലും ഇപ്പോഴും നെല്ലുവിലയ്‌ക്കായി കാത്തിരിക്കുകയാണ്. അടുത്ത കൃഷിയിറക്കാനുള്ള പണം പോലും കൈയിലില്ലാതെ നട്ടംതിരിയുകയാണ് കര്‍ഷകര്‍. മഹാപ്രളയത്തെ തുടര്‍ന്ന് കാര്‍ഷിക വായ്‌പയില്‍ സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നെങ്കിലും വായ്‌പയെടുത്ത കര്‍ഷകര്‍ക്ക് ബാങ്കുകള്‍ നോട്ടീസ് അയയ്‌ക്കുന്ന നടപടികള്‍ തുടരുകയാണ്.
















