കൊച്ചി: കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധത്തില്‍ യുഎപിഎ ചുമത്തി അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ പ്രതികളായ അലന്‍ ഷുഹൈബിനും താഹ ഫസലിനുമാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. ഇരുവരും മാവോയിസ്റ്റുകളാണെന്നും തെളിവുകളുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചായിരുന്നു കോടതിയുടെ ഉത്തരവ്.
പോലീസ് ഹാജരാക്കിയ കേസ് ഡയറിയും മറ്റു തെളിവുകളും ഹൈക്കോടതി വിശദമായി പരിശോധിച്ചിരുന്നു. പ്രതികളുടെ മാവോവാദി ബന്ധം തെളിയിക്കുന്ന തെളിവുകളും യുഎപിഎ ചുമത്തിയതിന്റെ കാരണവും പോലീസ് കോടതിയെ അറിയിച്ചു. ഇതെല്ലാം പരിശോധിച്ച് പോലീസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ജാമ്യം നിഷേധിച്ചത്.
പ്രതികളില്‍നിന്ന് പിടിച്ചെടുത്ത കുറിപ്പുകളില്‍ ചിലത് കോഡ് ഭാഷയിലാണ്. ഇതിന്റെ ഉള്ളടക്കവും മറ്റും കണ്ടെത്താന്‍ വിശദമായ പരിശോധന വേണം. മാത്രമല്ല കേസിലെ മറ്റൊരു പ്രതിയായ ഉസ്മാനെ പിടികൂടാനുണ്ടെന്നും ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലും നാല് യുഎപിഎ കേസുകളിലും പ്രതിയാണെന്നും പോലീസ് കോടതിയെ അറിയിച്ചു. അതിനാല്‍ കേസില്‍ ഇനിയും അന്വേഷണം ആവശ്യമാണെന്നും ഈ ഘട്ടത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും പോലീസ് കോടതിയില്‍ പറഞ്ഞു. ഈ വാദങ്ങളെല്ലാം അംഗീകരിച്ചാണ് ഹൈക്കോടതി പ്രതികളുടെ ജാമ്യഹര്‍ജി തള്ളിയത്.
നേരത്തേ, മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയും തള്ളിയിരുന്നുഇരുവരും മാവോയിസ്റ്റുകളാണെന്നും യുഎപിഎ നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. പ്രതികളെ പുറത്തുവിട്ടാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും അതിനാല്‍ കോടതി ജാമ്യം തള്ളുകയാണെന്നും അറിയിച്ചു. ഇതിനെതിരേയാണു പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. തേ സമയം താഹയെയും അലനെയും പിടികൂടുന്ന സമയത്ത് ഓടി രക്ഷപ്പെട്ട മൂന്നാമനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ നടത്തുകയാണ്.
അലനും താഹയ്‌ക്കുമൊപ്പം മൂന്നാമന്‍ ബൈക്കില്‍ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യം ലഭിച്ചതായി ഇന്നലെ പൊലീസ് അറിയിച്ചിരുന്നു. പ്രതികളുടെ കൈയില്‍ നിന്നും പിടിച്ചെടുത്ത തീവ്ര ഇടത് യോഗങ്ങളുടെ മിനുട്‌സില്‍ പേരുള്ള ചിലരുടെ വീടുകളിലും പോലീസ് പരിശോധന നടത്തി. പ്രതികളുടെ കൈയല്‍ നിന്ന് പിടിച്ചെടുത്ത കോഡ് ഭാഷയിലുള്ള നോട്ട് വിദഗ്ധരുടെ സഹായത്തോടെ വായിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. മാവോയിസ്റ്റുകള്‍ രഹസ്യ സ്വഭാവത്തോടെ എങ്ങനെ ജീവിക്കണം എന്ന മാര്‍ഗ നിര്‍ദ്ദേശമടങ്ങുന്ന കൈപുസ്തകം താഹയുടെ വീട്ടില്‍ നിന്ന് കിട്ടിയിരുന്നു.
















