മുംബൈ: പതിനൊന്നു കൊല്ലം മുന്‍പ്, 2008 നവംബര്‍ 26. ഇന്ത്യയല്ല ലോകം തന്നെ ഞെട്ടിവിറച്ച ദിനം. അന്ന് മുബൈയില്‍ നടന്ന നാലു ദിവസം നീണ്ട ഭീകരാക്രമണ പരമ്പരയില്‍ 166 ജീവനുകളാണ് പൊലിഞ്ഞത്. മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഒന്‍പത് ഭീകരരെയും വകവരുത്തി.
അന്നു ജീവന്‍ നഷ്ടപ്പെട്ടവരുടെയും നിരവധിപേരെ രക്ഷിക്കുന്നതിനിടെ ജീവന്‍ ബലിയര്‍പ്പിച്ചവരുടെയും കണ്ണീരുണങ്ങാത്ത സ്മരണയ്‌ക്കു മുന്‍പില്‍ രാജ്യം ഒരിക്കല്‍ കൂടി നമിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ ഓര്‍മ പുതുക്കി രാജ്യത്തിന്റെ പലയിടങ്ങളിലും അനുസ്മരണ പരിപാടികള്‍ നടന്നു. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.
‘2008ലെ ഭീകരാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് എന്റെ ആദരാഞ്ജലി, ദുഃഖാര്‍ത്തരായ അവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഞാന്‍ നിലകൊള്ളുന്നു. ജന്മഭൂമിയെ രക്ഷിക്കാന്‍, അനവധി ജീവനുകള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ജീവന്‍ബലിയര്‍പ്പിച്ച വീര സൈനികരുടെ ധൈര്യത്തിന് ഞാന്‍ അഭിവാദ്യം അര്‍പ്പിക്കുന്നു’. ദല്‍ഹിയിലെ പരിപാടിയില്‍ പങ്കെടുത്ത് ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞു.
പാക്കിസ്ഥാനില്‍ നിന്ന് കടല്‍മാര്‍ഗം എത്തിയ പത്ത് ലഷ്‌ക്കര്‍ ഇ തൊയ്ബ ഭീകരരാണ് മുംബൈയില്‍ ആക്രമണ പരമ്പര അഴിച്ചുവിട്ടത്. ഇരുളിന്റെ മറവില്‍ എത്തിയ അവര്‍ ആദ്യം തിരക്കേറിയ ഛത്രപതി ശിവജി ടെര്‍മിനസ് റെയില്‍വേ സ്‌റ്റേഷനാണ് ആക്രമിച്ചത്. ഇന്ത്യ പിന്നീട് തൂക്കിലേറ്റിയ അജ്മല്‍ കസബും മറ്റൊരു ഭീകരന്‍ ഇസ്മയില്‍ ഖാനുമാണ് ഇവിടെ ആക്രമണം അഴിച്ചുവിട്ടത്. അവിടെ പൊലിഞ്ഞത് 58 ജീവനുകളാണ്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. അതിനു ശേഷം ഇവര്‍ കാമ ആശുപത്രിയില്‍ കടന്നുകയറിയെങ്കിലും ആശുപത്രി ജീവനക്കാരുടെ ജാഗ്രത കാരണം പദ്ധതി പാളി. എന്നാല്‍, ഭീകരവിരുദ്ധ സ്‌ക്വാഡ് മേധാവി ഹേമന്ത് കര്‍ക്കറെ, വിജയ് സൈലാസ്‌ക്കര്‍, അശോക് കാംതെ എന്നിവരടക്കം ആറു പോലീസ് ഉദ്യോഗസ്ഥരുടെ ജീവനാണ് ഭീകരര്‍ എടുത്തത്.
രണ്ടാമത്തെ ആക്രമണം നടന്നത് നരിമാന്‍ ഹൗസ് കോംപ്ലക്‌സിലാണ്. അഞ്ച് ഇസ്രയേലികള്‍ അടക്കം എട്ടുപേരാണ് അവിടെ മരിച്ചത്. ഇതില്‍ കൊല്ലപ്പെട്ട റാബിയെന്നയാളുടെ രണ്ടു വയസ്സുമാത്രമുള്ള മകന്‍ മോഷെ രക്ഷപ്പെട്ടിരുന്നു. മോഷെയെ 2017-ലെ ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചിരുന്നു.
ലിയോപോള്‍ഡ് കഫേ, താജ് ഹോട്ടല്‍, ടവര്‍ എന്നിവിടങ്ങളിലായിരുന്നു അടുത്ത ആക്രമണങ്ങള്‍. താജ് ഹോട്ടല്‍ നാലു ഭീകരര്‍ മൂന്നു ദിവസമാണ് ഉപരോധിച്ചത്. 31 പേരെയാണ് ഇവിടെ അവര്‍ വധിച്ചത്. ഒബറോയി ട്രൈഡന്റാണ് ഭീകരര്‍ ആക്രമിച്ച മറ്റൊരു സ്ഥലം. 30 പേരുടെ ജീവനെടുത്ത ഇവിടുത്തെ ആക്രമണം നവംബര്‍ 28നാണ് അവസാനിപ്പിച്ചത്. താജ്മഹല്‍ പാലസ് ഹോട്ടല്‍ ഭീകരമുക്തമായി പ്രഖ്യാപിച്ചത് നവംബര്‍ 29ന് രാവിലെയാണ്. ഇവിടെ തമ്പടിച്ച മൂന്നു ഭീകരരെ കൂടി എന്‍എസ്ജി കമാന്‍ഡോകള്‍ വകവരുത്തിയതോടെയാണ് ഭീകരാക്രമണങ്ങള്‍ക്ക് അന്ത്യമായത്. താജ് ഹോട്ടലില്‍ വച്ച് ഭീകരരുടെ വെടിയേറ്റ സുനില്‍ യാദവ് എന്ന കമാന്‍ഡോയെ രക്ഷിക്കുന്നതിനിടെയാണ് കോഴിക്കോട് സ്വദേശി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ എന്ന കമാന്‍ഡോ വീരമൃത്യുവരിച്ചത്.
പത്തില്‍ ഒന്‍പതു ഭീകരരും കമാന്‍ഡോകളുടെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടു. 2012ല്‍ പൂനെ യെര്‍വാദ് സെന്‍ട്രല്‍ ജയിലില്‍ വച്ച് അജ്മല്‍ കസബിനെ തൂക്കിലേറ്റുകയും ചെയ്തു. ഹാഫീസ് സെയ്ദ് എന്ന കൊടുംഭീകരനായിരുന്നു ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍. ഇയാള്‍ ഇന്നും പാക്കിസ്ഥാനില്‍ സുഖമായി വാഴുകയാണ്.
















