ആലപ്പുഴ: സംസ്ഥാനത്തെ നടുക്കിയ ഓഖി ദുരന്തം പിന്നിട്ട് വര്‍ഷം രണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ ദുരിതമേഖലയ്‌ക്കായി ചെലവിട്ടത് ലഭിച്ചതിന്റെ മൂന്നിലൊന്നില്‍ താഴെ തുകമാത്രം. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 133 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ലഭിച്ച 107 കോടിയും ഉള്‍പ്പടെ ആകെ 240 കോടി രൂപയാണ് ദുരിതബാധിതരെ സഹായിക്കാനായി ലഭിച്ചത്. എന്നാല്‍ ഇതുവരെ 62.89 കോടി രൂപയാണ് ദുരിതബാധിതര്‍ക്കായി ചെലവിട്ടത്.
മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കു 28.6 കോടി രൂപയും 72 പേരുടെ പുനരധിവാസത്തിന് 7.2 കോടിയും വീടില്ലാത്തവര്‍ക്ക് വാടകയായി 26.66 ലക്ഷം രൂപയും മത്സ്യ ബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കു 6.76 കോടി രൂപയും 318 കുട്ടികളുടെ വിദ്യാഭ്യാസത്തിനു 13.97 കോടി രൂപയും മത്സ്യത്തൊഴിലാളികള്‍ക്കു ലൈഫ് ജാക്കറ്റ് കൊടുക്കാന്‍ 6.10 കോടി രൂപയും ഉള്‍പ്പെടെയുമാണ് ഇത്രയും തുക ചെലവിട്ടത്. എന്നാല്‍ പണം ചെലവഴിച്ചതിലും മത്സ്യത്തൊഴിലാളി സംഘടനകള്‍ നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നു.
മൂന്നു മറൈന്‍ ആംബുലന്‍സിനുവേണ്ട 18 കോടി രൂപയില്‍ ആറു കോടി രൂപ ഭാരത് പെട്രോളിയവും മൂന്നുകോടി രൂപ കൊച്ചി കപ്പല്‍ നിര്‍മാണശാലയും നല്‍കി. ശേഷിക്കുന്ന ഒമ്പതുകോടി രൂപയില്‍ രണ്ടുകോടി രൂപ 2016-17 ബജറ്റില്‍ വകയിരുത്തിയിരുന്നു. 2016-17 മുതല്‍ പറയുന്ന മറൈന്‍ ആംബുലന്‍സ്, 2019 അവസാനിക്കാറായിട്ടും കടലില്‍ ഇറക്കാത്തതിലും ദുരൂഹതയുണ്ട്. 84 കോടിയുടെ വിവിധ പദ്ധതികള്‍ നടപ്പാക്കല്‍ ഘട്ടത്തിലാണെന്നാണു സര്‍ക്കാരിന്റെ അവകാശവാദം. ഈ തുകയും കൂടി ഉള്‍പ്പെടുത്തിയാലും നൂറു കോടിയോളം രൂപ ഇനിയും ചെലവഴിക്കാതെയുണ്ട്.
2017-18ലെ ബജറ്റില്‍ 586 കോടി രൂപയും 2018-19ലെ ബജറ്റില്‍ മത്സ്യമേഖലയ്‌ക്കു 600 കോടി രൂപയും ഓഖിയുമായി ബന്ധപ്പെട്ടു സ്‌പെഷ്യല്‍ പാക്കേജായി 2000 കോടി രൂപയും 2019-20 ബജറ്റില്‍ മത്സ്യമേഖലയ്‌ക്ക് 1000 കോടി രൂപയും വകയിരുത്തിയതായി ധനകാര്യമന്ത്രിയുടെ ബജറ്റ് പ്രസംഗങ്ങളിലുണ്ടെങ്കിലും പ്രഖ്യാപിക്കുന്ന തുക എങ്ങനെ ചെലവഴിച്ചെന്നതു സംബന്ധിച്ച് യാതൊരു വ്യക്തതയുമില്ല. 2017 നവംബര്‍ 29ന് അനുഭവപ്പെട്ട ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് 143 മത്സ്യത്തൊഴിലാളികളുടെ വിലപ്പെട്ട ജീവനാണ് കടലില്‍ പൊലിഞ്ഞുപോയതെന്നാണ് ഔദ്യോഗിക കണക്ക്.
ഇതില്‍ 52 പേര്‍ മരണമടഞ്ഞവരുടെ പട്ടികയിലും 91 പേര്‍ മൃതദേഹങ്ങള്‍ കണ്ടെത്താനാകാത്തതിനാല്‍ കാണാതായവരുടെ പട്ടികയിലുമാണു ഉള്‍പ്പെട്ടിട്ടുള്ളത്. ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച് രണ്ടുവര്‍ഷമാകുമ്പോഴും കേരളത്തിന്റെ പല തീരപ്രദേശങ്ങളിലും ഇപ്പോഴും ശക്തമായ കടല്‍ഭിത്തിയില്ല.
ഓരോ കടല്‍ക്ഷോഭത്തിലും കടല്‍ഭിത്തി നിര്‍മാണം കാര്യക്ഷമമായി നടത്തുമെന്നു പറയുന്നതല്ലാതെ കാര്യമായി ഒന്നും നടക്കുന്നില്ല. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതരില്‍ ഭൂരിപക്ഷത്തിനും സര്‍ക്കാര്‍ പ്രഖ്യാപിച്ച ജോലിയും ലഭ്യമായിട്ടില്ല.
















