ഇന്നലെ അന്തരിച്ച കെ.പി. അച്യുത പിഷാരടി (107) സംസ്‌കൃതത്തിലെ അവസാന വാക്കുകളില്‍ ഒരാളായിരുന്നു. അഗാധ പാണ്ഡിത്യമുള്ള അദ്ദേഹമായിരുന്നു പല പ്രമുഖരുടെയും സംശയങ്ങള്‍ ദൂരീകരിച്ച ഭാഷാ ആചാര്യന്‍. ചെമ്പ്ര തൃക്കോവില്‍ പിഷാരത്ത് 1912 മീനമാസം തിരുവാതിര നക്ഷത്രത്തിലാണ് ജനിച്ചത്. അച്ഛന്‍ പുതുശ്ശേരി പശുപതി നമ്പൂതിരി. അമ്മ നാരായണിക്കുട്ടി. പരേതരായ നാരായണിക്കുട്ടിയും ദേവകിയും സഹോദരിമാരാണ്.
അമ്മാവന്റെ കീഴില്‍ പാരമ്പര്യരീതിയില്‍ വിദ്യാഭ്യാസം. കുമരനെല്ലൂര്‍ ഹൈസ്‌കൂളില്‍ തേര്‍ഡ് ഫോറത്തില്‍ ചേര്‍ന്ന് ഒരുകൊല്ലം കഴിഞ്ഞപ്പോള്‍ ഫീസ് കൊടുക്കാനില്ലാത്തതുകാരണം സ്‌കൂള്‍പഠനം നിര്‍ത്തി. അക്കാലത്ത് ജ്യേഷ്ഠന്‍ കെ.പി.നാരായണ പിഷാരടി പട്ടാമ്പി കോളേജില്‍നിന്ന് ശിരോമണി പാസായി അധ്യാപകജീവിതം ആരംഭിച്ചിരുന്നു. താമസം കൊടിക്കുന്നത്തുതന്നെയായിരുന്നു. അഞ്ചാറു കുട്ടികളെ വീട്ടില്‍ സംസ്‌കൃതം പഠിപ്പിച്ചിരുന്നു. അവരുടെ കൂടെയിരുന്ന് അനുജനും പഠിക്കാന്‍ തുടങ്ങി. തൃത്താലയില്‍ അച്യുത പൊതുവാളുടെ സ്‌കൂളില്‍ സംസ്‌കൃതം പരിശീലനം നടത്തി. 1935ല്‍ പട്ടാമ്പി കോളേജിലായിരുന്നു പരീക്ഷ. അവിടെ തന്നെ തുടര്‍പഠനത്തിനും ചേര്‍ന്നു. ഇതേ വര്‍ഷമാണ് പുന്നശ്ശേരി നമ്പി നിര്യാതനായതും.
ജ്യേഷ്ഠന്‍ നാരായണ പിഷാരടിയാണ് ആദ്യഗുരു. അദ്ദേഹത്തിന്റെ കീഴിലെ പഠനത്തിനുശേഷമാണ് പുന്നശ്ശേരി നമ്പിയുടെ സാരസ്വതോദ്യോതിനി സംസ്‌കൃത പാഠശാലയില്‍ നാലുവര്‍ഷത്തോളം പഠിച്ച് സാഹിത്യശിരോമണി ജയിച്ചത്. 1939ല്‍ സാഹിത്യശിരോമണി പാസായി പട്ടാമ്പി കോളേജില്‍ത്തന്നെ അധ്യാപകനായി. തുടര്‍ന്ന് വടകരയില്‍ കാവില്‍ രാമപ്പണിക്കരുടെ സംസ്‌കൃതം സ്‌കൂളില്‍ അധ്യാപകനായി.ചെമ്പ്ര ഹയര്‍ എലിമെന്ററി സ്‌കൂളില്‍ മലയാളം അധ്യാപകനായി ചേരുന്നത് 1944 – 45 കാലത്താണ്. അക്കാലത്ത് സാഹിത്യശിരോമണി ബിരുദം എട്ടാംതരത്തില്‍ മലയാളം പഠിപ്പിക്കാനുള്ള യോഗ്യതയല്ലാത്തതിനാല്‍ വിദ്വാന്‍ പരീക്ഷയെഴുതി വിജയിച്ചു.
1945ല്‍ കോഴിക്കോട് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ ചേര്‍ന്നു. ഗണപത് സ്‌കൂളില്‍ ചേര്‍ന്ന് 1958 വരെ ജോലിചെയ്തു. പിന്നീട് താനൂര്‍ ദേവധാര്‍ സ്‌കൂളിലേക്കു മാറി. 1970ല്‍ വിരമിച്ചു.അമ്മാവന് വയ്യാതായതോടെ കൊടിക്കുന്നത്ത് താമസിച്ച് കുട്ടികളെ പഠിപ്പിക്കുവാന്‍ തുടങ്ങി. അധ്യാപക ജീവിതത്തിന് ശേഷം വീടുതന്നെയായിരുന്നു പാഠശാല. തേടിയെത്തുന്നവര്‍ക്ക് സംസ്‌കൃതവും സാഹിത്യവും വ്യാകരണവും മാത്രമല്ല സ്വജീവിതംതന്നെ പാഠപുസ്തകമായി തുറന്നുവെച്ചിരിക്കുകയായിരുന്നു അദ്ദേഹം. കണ്ണട വേണ്ട; ചെരിപ്പ് ഇടാറേയില്ലവാര്‍ധക്യത്തിന്റെ വല്ലായ്‌മകളോ ക്ഷീണമോ അധികമൊന്നും പ്രകടമല്ലാത്ത ആ മഹാ മനീഷിയുടെ ജീവിത രീതികള്‍ ഏതൊരാളെയും ആശ്ചര്യപ്പെടുത്തിയിരുന്നു. വയസ്സ് 107 ആയെങ്കിലും വായിക്കാന്‍ കണ്ണട വേണ്ട,ചെരുപ്പ് ഉപയോഗിക്കാറേ ഇല്ല,ഏത് തരത്തിലുളള ഭക്ഷണവും കഴിക്കും,തന്റെ വീടിന്റെ തെക്ക് കിഴക്കുളള ഭഗവതിക്ഷേത്രത്തില്‍ പതിവ് തെറ്റാതെ നിത്യവും രാവിലെ മാല കെട്ടുന്നത് ഇദ്ദേഹമായിരുന്നു. പള്ളിപ്പുറത്തെ വീട്ടില്‍ ആളൊഴിഞ്ഞനേരം കുറവാണ്. വീട്ടിലെ പാഠശാലയില്‍ സ്‌കൂള്‍ കുട്ടികള്‍ മുതല്‍ ഉന്നത ഉദ്യോഗത്തില്‍നിന്ന് വിരമിച്ചവര്‍വരെ ശിഷ്യരാണ്. സിലബസിനപ്പുറത്തെ പാഠങ്ങളാണ് മാഷില്‍നിന്ന് പഠിക്കാനുള്ളത്. പ്രായത്തിന്റെ അവശതയല്ല, അനുഭവത്തിന്റെ കരുത്താണ് കൈമുതല്‍. സാമൂഹിക അനീതി കൊടികുത്തി വാണിരുന്ന കാലത്തും തേടിയെത്തിയിരുന്നവര്‍ക്ക് അറിവ് നല്‍കാന്‍ ഒരു മടിയും കാട്ടിയിരുന്നില്ല.
2011ല്‍ സാമൂതിരിരാജാവില്‍നിന്ന് ദേവീപുരസ്‌കാരം ലഭിച്ചു. 2012ല്‍ വിശ്വസംസ്‌കൃത പ്രതിഷ്ഠാന്‍ ‘പണ്ഡിതരത്‌നം’ ബഹുമതിനല്‍കി ആദരിച്ചു. ശ്രീശങ്കരാചാര്യമഠം ആചാര്യ ബഹുമതി, രേവതി പട്ടത്താനം, കൊടുങ്ങല്ലൂര്‍ ശ്രീവിദ്യാ പ്രതിഷ്ഠാന്‍ പണ്ഡിതരത്‌ന പുരസ്‌ക്കാരം, ഒളപ്പണ്ണ ദേവീപ്രസാദം ട്രസ്റ്റിന്റെ ഒ.എം.സി സ്മാരക ദേവി പുരസ്‌ക്കാരം, പാലക്കാട് പുത്തൂര്‍ ഭഗവതി പുരസ്‌ക്കാരം, തൃശ്ശൂര്‍ പിഷാരോടി സമാജത്തിന്റെ കുലപതി പുരസ്‌ക്കാരം, കടവല്ലൂര്‍ അന്യോന്യ പരിഷത്തിന്റെ വാചസ്പതിപുരസ്‌ക്കാരം, ആറങ്ങോട്ടുകര കെ.വി.എം.സ്മാരക സമിതി പുരസ്‌ക്കാരം, തൃശ്ശൂര്‍ തെക്കേ സ്വാമിയാര്‍ ശങ്കര ജയന്തിയുടെ ആചാര്യരത്‌ന പുരസ്‌ക്കാരം, എ.വി.എസ്. പണിക്കര്‍ ജന്മശതാബ്ദിയോടനുബന്ധിച്ച് വാങ്ങ്മയ ശ്രീപതിപുരസ്‌ക്കാരം, ആലുവ തന്ത്ര വിദ്യാപീഠത്തിന്റെ ആചാര്യ പുരസ്‌ക്കാരം, മലപ്പുറം ആലുങ്ങല്‍ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ അക്ഷരവന്ദന പുരസ്‌ക്കാരം, തൃശ്ശൂര്‍ വടക്കേ മഠത്തിന്റെ ഫ്രൊഫ.സുബ്ബരായ പട്ടര്‍ പുരസ്‌ക്കാരം, കേരള സര്‍ക്കാരിന്റെ സംസ്‌കൃത പണ്ഡിത പുരസ്‌ക്കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തി.
















