തിരുവനന്തപുരം: ക്രൈസ്തവ സഭകളിലെയും പള്ളികളിലെയും സ്വത്ത് കൈകാര്യം ചെയ്യല്‍ സംബന്ധിച്ച കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബില്‍ വൈകിപ്പിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി ഒരു വിഭാഗം വിശ്വാസികള്‍. നിലവില്‍ സഭാ നേതൃത്വത്തിനു മാത്രം അധികാരമുള്ള പള്ളി ഭരണത്തില്‍ വിശ്വാസികള്‍ക്കു കൂടി പങ്കാളികളാകാന്‍ അവസരം ഒരുങ്ങുന്നതാണ് നിയമം. കത്തോലിക്കാ, യാക്കോബായ, ഓര്‍ത്തഡോക്‌സ് അടക്കം എല്ലാ സഭകളിലെയും, പള്ളികളിലെയും, സ്ഥാപനങ്ങളിലെയും സ്വത്ത് ഭരണത്തില്‍ വിശ്വാസി സമൂഹത്തെ കൂടി ഉള്‍പ്പെടുത്തി നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതാണ് ബില്‍. 2009 ല്‍ ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ നേതൃത്വം നല്‍കിയ നിയമപരിഷ്‌കരണ കമ്മീഷന്‍ ചര്‍ച്ച് ആക്റ്റ് തയ്യാറാക്കി കേരള സര്‍ക്കാരിന് സമര്‍പ്പിച്ചതാണ്. എന്നാല്‍, പിന്നീട് വന്ന ഇടതു വലതു സര്‍ക്കാരുകള്‍ ബില്‍ നിയമമാക്കാതെ ഒളിച്ചു കളിക്കുകയായിരുന്നു. ഒടുവില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കടുത്ത പ്രതിഷേധമുണ്ടായതോടെ കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബില്‍ 2019ന് ഫെബ്രുവരി 14ന് കരട് രൂപമായിരുന്നു. ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍, കരട് ബില്‍ പ്രസിദ്ധീകരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ഇതില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ മുതിര്‍ന്നില്ല. ഇതിനെതിരേയാണു മാറിമാറി വന്ന സര്‍ക്കാരുകള്‍ കണ്ടില്ലെന്ന് നടിച്ച ചര്‍ച്ച് ആക്റ്റ് ഇനിയെങ്കിലും നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണമെന്നാവശ്യപ്പെട്ടു അഖില കേരള ചര്‍ച്ച് ആക്റ്റ് ആക്ഷന്‍ കൗണ്‍സില്‍ ചര്‍ച്ച് ആക്റ്റ് ക്രൂസേഡ് നടത്തുന്നത്. ഒരു ലക്ഷം ക്രൈസ്തവര്‍ സമരത്തില്‍ അണിചേരും.
കേരള ക്രൈസ്തവ നവോത്ഥാനത്തിന്റെ മാഗ്‌നാകാര്‍ട്ടയാകാന്‍ പോകുന്ന ചര്‍ച്ച് ആക്റ്റ് ക്രൂസേഡ് നവംബര്‍ 27ന് സിസ്റ്റര്‍ ലൂസി കളപ്പുര ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍. തിരുവനന്തപുരം സെക്രട്ടേറിയറ്റ് മാര്‍ച്ച് തിരുവനന്തപുരം പാളയം ബിഷപ്പ് പെരേര ഹാളിന് മുന്നില്‍ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. ചര്‍ച്ച് ആക്റ്റ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് & ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍ 2009 വിശദീകരിച്ച് റവ.ഡോ വത്സന്‍ തമ്പു മുഖ്യ പ്രഭാഷണം നടത്തുന്നുണ്ട്.
ഏറെ വിവാദങ്ങളുണ്ടാക്കിയ അങ്കമാലി എറണാകുളം അതിരൂപതയിലെ ഭൂമി കുംഭകോണവും മറ്റ് പല പള്ളികളിലെയും സ്വത്തു ഭരണം സംബന്ധിച്ച് വിശ്വാസികളും അധികാരികളും തമ്മിലുണ്ടായിക്കൊണ്ടിരിക്കുന്ന തര്‍ക്കങ്ങളുമാണ് പുതിയ നിയമത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വേഗത്തിലാക്കിയത്. പള്ളി സ്വത്തുക്കളുടെ പേരില്‍ തര്‍ക്കമുണ്ടാകുകയോ സ്വത്തുക്കള്‍ ആരെങ്കിലും ദുരുപയോഗം ചെയ്യുകയോ ചെയ്താല്‍ ട്രൈബ്യൂണല്‍ മുമ്പാകെ പരാതിപ്പെടാമെന്നാണ് കരട് ബില്‍ വ്യക്തമാക്കുന്നത്.
റിട്ട. ജില്ലാ ജഡ്ജി അധ്യക്ഷനായ ഏകാംഗ/മൂന്നംഗ ട്രൈബ്യൂണല്‍ രൂപീകരിക്കും. ജില്ലാ ജഡ്ജിയാകാന്‍ യോഗ്യതയുള്ള ഒരാള്‍, വിരമിച്ച ഗവ.സെക്രട്ടറി എന്നിവരായിരിക്കും മൂന്നംഗ െ്രെടബ്യൂണലിലെ മറ്റ് അംഗങ്ങള്‍. ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കും.സംസ്ഥാനത്തെ എല്ലാ ക്രൈസ്തവ സഭകളെയും നിയമത്തിന് കീഴില്‍ കൊണ്ടുവരും. സഭയുടെ വസ്തുക്കള്‍ കൈകാര്യം ചൈയ്യാനുള്ള പൂര്‍ണ അധികാരം, ചുമതലപ്പെട്ട ഡിനോമിനേഷനായിരിക്കും. ഡിനോമിനേഷനുകള്‍ തങ്ങളുടെ അധികാരപരിധിയിലുള്ള അതത് ഇടവകകള്‍ ഭരിക്കുവാന്‍ ചട്ടങ്ങള്‍ ഉണ്ടാക്കണം. വസ്തുവകകളുടെയും വരവു ചിലവുകളുടെയും കൃത്യമായ കണക്കുകള്‍ സൂക്ഷിക്കണം. ഇവര്‍ നിശ്ചയിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കൊണ്ട് ഓഡിറ്റിങ് നടത്തി വാര്‍ഷിക പരിധി യോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
സ്വതന്ത്രമായി നിലകൊണ്ട ക്രിസ്ത്യന്‍ സഭാ സ്വത്ത് വിനിമയത്തെക്കുറിച്ച് വ്യക്തമായ വ്യവസ്ഥകളോടെയും ഭരണരീതികളില്‍ പോലും കാര്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചുമാണ് കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് കരട് ബില്‍. ജസ്റ്റിസ് കെ.ടി. തോമസ് ചെയര്‍മാനായും കെ.ശശിധരന്‍ നായര്‍ വൈസ് ചെയര്‍മാനായും കെ ജോര്‍ജ് ഉമ്മന്‍, എന്‍ കെ ജയകുമാര്‍, ലിസമ്മ അഗസ്റ്റിന്‍ എന്നിവര്‍ അംഗങ്ങളായും പ്രവര്‍ത്തിക്കുന്ന നിയമ പരിഷ്‌കരണ കമ്മീഷനാണ് കരട് പ്രസിദ്ധീകരിച്ചത്. ഫെബ്രുവരി 14ന് പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തോട് പരസ്യമായും രഹസ്യമായും പ്രതികൂലിച്ച് ക്രിസ്തീയ സഭകള്‍ രംഗത്ത് എത്തിയിരുന്നു.
















