ന്യൂദല്‍ഹി: മധ്യപ്രദേശില്‍ കുറച്ചുനാളുകളായി കോണ്‍ഗ്രസിനുള്ളില്‍ പുകയുന്ന ആഭ്യന്തരകലാപം വിമതനീക്കത്തിലേക്ക് വഴിമാറുന്നെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായ നടത്തിയ രഹസ്യക്കൂടിക്കാഴ്ചയ്‌ക്കു ശേഷം സിന്ധ്യ കൂടുതല്‍ കടുത്ത നിലപാടിലേക്ക് കടക്കുകയാണ്. കൂടിക്കാഴ്ചയ്‌ക്കു ശേഷം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് കോണ്‍ഗ്രസ് പദവികളെല്ലാം സിന്ധ്യ ഒഴിവാക്കി. ഇപ്പോള്‍ പൊതുപ്രവര്‍ത്തകന്‍, ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ആള്‍ എന്നു മാത്രമാണ് പ്രൊഫൈലില്‍ ഉള്ളത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കു മുന്‍പ് ഗുനയില്‍ നിന്നുള്ള മുന്‍ പാര്‍ലമെന്റ് അംഗം, മുന്‍ വാണിജ്യ വ്യവസായ ഊര്‍ജ സഹമന്ത്രി അടക്കം പദവികള്‍ ട്വിറ്ററില്‍ ഉണ്ടായിരുന്നു.

മുഖ്യമന്ത്രി കമല്‍നാഥുമായും കോണ്‍ഗ്രസ് നേതൃത്വവുമായും രൂക്ഷമായ അഭിപ്രായവ്യത്യാസത്തിലായിരുന്നു സിന്ധ്യ. സിന്ധ്യയ്‌ക്കു പിന്തുണയുമായി കുറച്ചു എംഎല്‍എമാരും രംഗത്ത് എത്തിയിരുന്നു. സിന്ധ്യ നിലപാട് കടുപ്പിച്ചതോടെ മധ്യപ്രദേശിലും വിമതനീക്കത്തിന് സാധ്യതയേറുകയാണ്. ഇതോടെ കോണ്‍ഗ്രസ് സര്‍ക്കാരും പതനത്തിലേക്ക് വഴിമാറുമെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
നേരത്തേ, മധ്യപ്രദേശ് കോണ്‍ഗ്രസ് ഘടകത്തിന്റെ അധ്യക്ഷനാക്കിയില്ലെങ്കില്‍ തനിക്ക് മറ്റു വഴികള്‍ നോക്കാനറിയാമെന്നു സിന്ധ്യ ഹൈക്കമാന്‍ഡ് വൃത്തങ്ങളെ അറിയിച്ചു. ജ്യോതിരാദിത്യ ഇതിനകം സംസ്ഥാനത്തെ ചില ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായും പ്രശ്‌നം വഷളായാല്‍ സിന്ധ്യ ബിജെപിയില്‍ ചേരുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥിനെയാണു മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത്. ഉപമുഖ്യമന്ത്രി സ്ഥാനം സിന്ധ്യ ആവശ്യപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടി അംഗീകരിച്ചില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായതിനാല്‍ കമല്‍നാഥ് തന്നെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു തുടരകയും ചെയ്തു. ഇതിനിടെ, പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് കമല്‍നാഥ് വ്യക്തമാക്കിയിരുന്നു.ഇതില്‍ ഇതുവരെ തീരുമാനിയിരുന്നില്ല.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിനു വന്‍തിരിച്ചടിയാണ് നേരിട്ടത്. ജ്യോതിരാദിത്യ സിന്ധ്യ തന്റെ മണ്ഡലമായ ആസ്ഥാനമായ ഗുനയില്‍ നിന്നു പരാജയപ്പെട്ടപ്പോള്‍ കമല്‍നാഥിന്റെ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ മകന്‍ഡ നകുല്‍ നാഥ് വിജയിക്കുകയും ചെയ്തു. ഇതോടെ ജ്യോതിരാദിത്യ സിന്ധ്യയുടെ നില പരുങ്ങലിലായി. ഇതിനിടെയാണു പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി രാജിവച്ചതിന്റെ പശ്ചാത്തലത്തില്‍ സിന്ധ്യയും പാര്‍ട്ടി സ്ഥാനങ്ങള്‍ ഒഴിഞ്ഞത്. ഇതിനുശേഷം മഹാരാഷ്‌ട്ര അസംബ്ലി തെരഞ്ഞെടുപ്പിനായുള്ള സ്‌ക്രീനിങ് കമ്മിറ്റിയില്‍ സിന്ധ്യയെ ഉള്‍പ്പെടുത്തി പാര്‍ട്ടി തീരുമാനമുണ്ടായത്. മധ്യപ്രദേശ് രാഷ്‌ട്രീയത്തില്‍ നിന്നു സിന്ധ്യ മാറ്റി നിര്‍ത്താനുള്ള നീക്കമായാണു ഇതു വിലയിരുത്തപ്പെട്ടത്. മധ്യപ്രദേശ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മറ്റു ചില നേതാക്കളും വടംവലി തുടങ്ങിയിരുന്നു കോണ്‍ഗ്രസ് മുന്‍ നേതാവ് അര്‍ജുന്‍ സിങ്ങിന്റെ മകന്‍ അജയ് സിങ് ആണ് ഇതില്‍ പ്രധാനി.
ദിഗ് വിജയ് സിങ് അടക്കം ചില നേതാക്കളുടെ പിന്തുണയും അജയ് സിങ്ങിനായി ചരടുവലിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ സിന്ധ്യയെ കൂടുതല്‍ പ്രകോപിപ്പിച്ചത്. സിന്ധ്യയെ സംസ്ഥാന രാഷ്‌ട്രീയത്തില്‍ നിന്നു ഒഴിവാക്കാനാണു തീരുമാനെമെങ്കില്‍ താനടക്കം 500 കോണ്‍ഗ്രസുകാര്‍ പാര്‍ട്ടിയില്‍ നിന്നു രാജിവക്കുമെന്ന് അറിയിച്ച് അശോക് ദാംഗി പത്രക്കുറിപ്പും ഇറക്കിയിട്ടുണ്ട്.
കര്‍ഷിക വായ്‌പ എഴുതിത്തള്ളുമെന്നത് നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസിന്റെ മുഖ്യ വാഗ്ദാനമായിരുന്നു. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ എത്തിയശേഷംനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, ഇതു നടപ്പാക്കാത്തതോടെ കമല്‍ നാഥ് സര്‍ക്കാറിനെതിരെ സിന്ധ്യ രംഗത്തെത്തിയിരുന്നു. കര്‍ഷക വായ്‌പ വിഷയത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് യഥാര്‍ത്ഥത്തില്‍ സിന്ധ്യയ്‌ക്ക് തോന്നുന്നുവെങ്കില്‍ അദ്ദേഹം പാര്‍ട്ടി വിടണമെന്ന് മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി സിന്ധ്യ പാര്‍ട്ടി വിട്ട് പുറത്തേയ്‌ക്ക് വരണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
















