തിരുവനന്തപുരം: ശബരിമല ഭക്തരെ സര്‍ക്കാര്‍ വീണ്ടും തെരുവിലിറക്കുന്ന അവസ്ഥ ഉണ്ടാക്കരുതെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ചിന്റെ പുനപ്പരിശോധനയ്‌ക്ക് വിട്ടുകൊണ്ടുള്ള അഞ്ചംഗ ബെഞ്ചിന്റെ വിധി കഴിഞ്ഞ സപ്തംബര്‍ 28 ന്റെ വിധിയില്‍ തെറ്റുണ്ടെന്ന് വ്യക്തമായതുകൊണ്ടാണ്.
എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ബെഞ്ചിന്റെ വിധി പ്രായോഗികമായി ദുര്‍ബ്ബലപ്പെട്ടു കഴിഞ്ഞു. അഞ്ചംഗ ബെഞ്ചിന്റെ വിധി അതേ ബെഞ്ചു തന്നെ സ്റ്റേ ചെയ്യാറുമില്ല. 1991 ലെ കേരള ഹൈക്കോടതിയുടെയും 1955 ഒക്ടോബറിലെയും 56 നവംബറിലേയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ഉത്തരവുകളാണ് ഫലത്തില്‍ നിലനില്‍ക്കുന്നത്. യുവതികള്‍ക്ക് ശബരിമല ദര്‍ശനം നിഷേധിച്ചാണ് ഈ ഉത്തരവുകള്‍. ക്ഷേത്രാചാരങ്ങളെ ധ്വംസിക്കാത്ത,
ഭക്ത മനസ്സുകളെ വേദനിപ്പിക്കാത്ത വിവേകപൂര്‍ണമായ നിലപാട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണം. ഭക്തര്‍ നൂറ്റാണ്ടുകളായി പരിപാലിക്കുന്ന ആചാരമര്യാദകള്‍ സംരക്ഷിക്കണം. അവിഹിതമായ കൈകടത്തലുകള്‍ ഉണ്ടാവരുത്. ഇത് ആരുടെയെങ്കിലും വിജയമോ പരാജയമോ ആയി കാണേണ്ടതില്ല. നിയമപരമായ തീരുമാനങ്ങള്‍ക്ക് കൂടുതല്‍ സുതാര്യത വരുന്ന സന്ദര്‍ഭത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് വിവേകത്തോടെ പെരുമാറണം. വരാനിരിക്കുന്ന മണ്ഡല തീര്‍ഥാടന കാലം ശാന്തി സമൃദ്ധമായി ഭക്തജനങ്ങള്‍ക്ക് സൗകര്യമൊരുക്കണം.
അവിവേകത്തോടെ രംഗത്തു വരുന്ന തത്പരകക്ഷികളെ സര്‍ക്കാര്‍ പിന്തിരിപ്പിക്കണം. വീണ്ടും ഭക്തന്മാരെ തെരുവിലിറക്കുന്ന അവസ്ഥാവിശേഷം ഉണ്ടാകരുത്. ഇതര മതങ്ങളുടെ ആചാരവിശേഷങ്ങളും നിരൂപണ വിധേയമാകണമെന്ന കോടതിയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. ഹൈന്ദവാചാരങ്ങള്‍ പൊതു വിഷയമായും മറ്റു മതങ്ങളുടേത് അതത് മതങ്ങള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങുകയും ചെയ്യുന്ന നിലപാടിന് മാറ്റം വന്നിരിക്കുന്നു.
















