പാരിസ്: സ്വന്തം മണ്ണില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ അനുഭവിക്കുന്ന മനുഷ്യാവകാശങ്ങളുടെ പരിതാപകരമായ അവസ്ഥകള്‍ കണക്കിലെടുക്കാതെ അന്താരാഷ്‌ട്ര സമൂഹത്തിന് മുന്നില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നതെന്ന് ഇന്ത്യ. ഭീകരവാദത്തിന്റെ ജനിതകം പേറുന്ന രാജ്യമാണ് പാകിസ്ഥാനെന്നും ഇന്ത്യ യുനെസ്‌കോ വേദിയില്‍ പറഞ്ഞു. യുനെസ്‌കോ സമ്മേളന വേദിയില്‍ ഭാരതത്തിനെത്തിരെ കശ്മീര്‍ വിഷയത്തെ പരാമര്‍ശിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കവേയായിരുന്നു പാകിസ്ഥാനു നേരെ ഇന്ത്യ പ്രതിനിധി അനന്യ അഗര്‍വാളിന്റെ ചുട്ടമറുപടി.
കഴിഞ്ഞ വര്‍ഷം യുനെസ്‌കോ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം പരാജിത രാജ്യങ്ങളുടെ പട്ടികയില്‍ 14-ാം സ്ഥാനത്താണ് പാകിസ്ഥാനെന്നും ഭീകരവാദവും ദുര്‍ബലമായ സമ്പദ് വ്യവസ്ഥയും യാഥാസ്ഥിതിക സമൂഹവുമാണ് പാകിസ്ഥാനിനെ ഈ അവസ്ഥയില്‍ എത്തിച്ചതെന്നും ഇന്ത്യ പറഞ്ഞു. ഭീകരവാദവും മതമൗലികവാദവും ഉള്‍പ്പെടെയുള്ള എല്ലാതരത്തിലുമുള്ള അന്ധതയുടെ കേന്ദ്രമാണ് പാകിസ്ഥാന്‍. യുനെസ്‌കോയെ ദുരുപയോഗം ചെയ്ത് ഇന്ത്യയ്‌ക്കെതിരെ കശ്മീര്‍ വിഷയം രാഷ്‌ട്രീയവത്കരിച്ച പാകിസ്ഥാന്‍ നടപടിയെ അപലപിക്കുന്നുവെന്നും അനന്യ അഗര്‍വാള്‍ വ്യക്തമാക്കി.
1947ല്‍ പാകിസ്ഥാനിലെ ജനസംഖ്യയുടെ 23% ഉണ്ടായിരുന്ന ന്യൂനപക്ഷം ഇപ്പോള്‍ 3% ആയി കുറഞ്ഞു. ക്രിസ്ത്യാനികള്‍, സിഖുകാര്‍, അഹ്മദിയ, ഹിന്ദുക്കള്‍, ഷിയകള്‍, പഷ്തൂണുകള്‍, സിന്ധികള്‍, ബലൂചികള്‍ എന്നീ ന്യൂനപക്ഷ സമൂഹത്തിനെ ക്രൂരമായ മതനിന്ദ നിയമങ്ങള്‍ക്കും നിര്‍ബന്ധിത മാതമാറ്റത്തിനും വിധേയമാക്കിയതിന്റെ ഫലാമാണിതെന്നും അവര്‍ പറഞ്ഞു. പീഢന കൊലപാതകം, ആസിഡ് ആക്രമണം നിര്‍ബന്ധിത മതപരിവര്‍ത്തനം, നിര്‍ബന്ധിത വിവാഹം, ബാലവിവാഹം ഉള്‍പ്പെടെയുള്ള ലിംഗാധിഷ്ഠിത കുറ്റകൃത്യങ്ങള്‍ പാകിസ്ഥാനില്‍ ഇന്നും കടുത്ത പ്രശ്നമായി തുടരുന്നുവെന്നും ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു.
യുഎന്‍ വേദിയെ ആണവയുദ്ധ ഭീഷണി ഉയര്‍ത്താനുള്ള വേദിയാക്കിയ നേതാവുള്ള രാജ്യമാണ് പാകിസ്ഥാനെന്ന് അനന്യ അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന യുഎന്‍ സമ്മേളനത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസംഗം പരാമര്‍ശിച്ചാണ് ഇക്കാര്യം സമ്മേളനത്തില്‍ പറഞ്ഞത്. ഒസാമ ബിന്‍ലാദന്‍, ജലാലുദീന്‍ ഹഖാനി തുടങ്ങിയ ഭീകരര്‍ക്ക് പാകിസ്ഥാനില്‍ വീരപരിവേഷം നല്‍കിയിരുന്നുവെന്ന മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ പരാമര്‍ശവും അനന്യ അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. ഇന്ത്യക്കുനേരെ പാകിസ്ഥാന്‍ ആരോപിച്ച എല്ലാ പ്രസ്താവനകളെയും ഇന്ത്യ തള്ളുകയും ചെയ്തു.
















