ന്യൂദല്‍ഹി : ജഡ്ജി നിമനം നടത്തുന്നത് രാഷ്‌ട്രപതിയാണെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡേ. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് തീരുമാനമെടുക്കുന്നത് രാജ്യത്തെ പ്രസിഡന്റാണ് അതില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഇല്ല. ജഡ്ജി നിയമനം വൈകിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൈകടത്തുന്നുവെന്ന ആരോപണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ റബര്‍ സ്റ്റാമ്പല്ല. ജഡ്ജി നിയമന ശുപാര്‍ശകളെ പരോക്ഷമായി സ്വാധീനിക്കാനും നിയമനങ്ങള്‍ നിയന്ത്രിക്കാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന വാദം ന്യായീകരിക്കാന്‍ ആകില്ലെന്നും ജസ്റ്റിസ് ബോബ്‌ഡെ അറിയിച്ചു. തടസങ്ങള്‍ ഇല്ലാതെ ആയിരക്കണക്കിനു നിയമനങ്ങള്‍ നടന്നിട്ടുണ്ട്. നിയമനം നടത്തേണ്ടത് രാഷ്‌ട്രപതിയാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇത്തരത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചത്.
അതേസമയം ജഡ്ജിമാര്‍ക്കായി ദേശീയ ജുഡീഷ്യല്‍ സര്‍വീസ് എന്ന കേന്ദ്ര ആശയത്തെ പിന്തുണയ്‌ക്കുന്നതായും അദ്ദേഹം പറഞ്ഞു. ജഡ്ജിമാരെ പരിശീലിപ്പിക്കുന്നതിനായി ഒരു മികച്ച കേന്ദ്രം ആവശ്യമാണ്. തെളിവുകള്‍ മിക്കവാറും പ്രാദേശിക ഭാഷയിലാണു ലഭിക്കുന്നത് എന്നതുകൊണ്ടു തന്നെ ഓരോ ജഡ്ജിയും അവരുടെ പ്രാദേശിക ഭാഷ പഠിക്കാനുള്ള വ്യവസ്ഥ ഉണ്ടാക്കണം.
സിവില്‍ സര്‍വിസിലൂടെ രാജ്യത്തെമ്പാടും നിയമനങ്ങള്‍ നടത്താന്‍ സാധിക്കുമെങ്കില്‍ ജുഡീഷ്യല്‍ സര്‍വീസിലുടെ എന്തുകൊണ്ട് സാധിക്കില്ല. ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നത് യുക്തിസഹമായിരിക്കണം. പേരുകള്‍ കോടതിയില്‍ നിന്ന് തന്നെ രൂപപ്പെടേണ്ടതാണെന്നും എസ്.എ. ബോബ്ഡെ കൂട്ടിച്ചേര്‍ത്തു. നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്ന സാഹചര്യത്തിലാണ് എസ്.എ. ബോബ്‌ഡെ ചുമതലയേല്‍ക്കുന്നത്. ഞായറാഴ്‌ച്ചയാണ് ചീഫ് ജസ്റ്റിസ് വിരമിക്കുന്നത്. തിങ്കളാഴ്ച എസ്.എ. ബോബ്‌ഡെ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്നാണ് ചീഫ് ജസ്റ്റിസ് പദവിയില്‍ രഞ്ജന്‍ ഗൊഗോയിയുടെ അവസാന പ്രവര്‍ത്തി ദിനം.
















