ന്യൂദല്‍ഹി: റാഫേല്‍ കേസില്‍ കോണ്‍ഗ്രസ് മുന്‍ ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട ചൗക്കിദാര്‍ ചോര്‍ ഹെ എന്ന രാഹുല്‍ ഗാന്ധിയുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവനയാണ് രാഹുലിനു വിനയായത്. കോടതിയെ രാഷ്‌ട്രീയ സംവാദത്തിലേക്ക് വലിച്ചിഴക്കരുത്. രാഹുല്‍ ഗാന്ധി നിരന്തരം തെറ്റായ പ്രസ്താവനകള്‍ നടത്തിയത് ദൗര്‍ഭാഗ്യകരമാണ്. ഇരിക്കുന്ന സ്ഥാനം ഏതെന്ന് രാഹുല്‍ ഓര്‍ക്കണം. ഭാവിയില്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നു വ്യക്തമാക്കിയ കോടതി കേസ് അവസാനിപ്പിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, കെഎം ജോസഫ് എന്നിവരാണ് രാഹുല്‍ ഗാന്ധിക്കെതിരെ നടപടി വേണ്ടെന്ന് നിലപാടെടുത്തത്. പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച സത്യവാങ്മൂലം പരിഗണിച്ചായിരുന്നു ഇത്. ചൗക്കിദാര്‍ ചോര്‍ ഹെ എന്ന് കോടതി കണ്ടെത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് ഹര്‍ജിക്കിടയാക്കിയത്. മീനാക്ഷി ലേഖിയാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. കോടതി പറയാത്തതാണ് രാഹുല്‍ പറഞ്ഞതെന്ന് ചീഫ് ജസ്റ്റിസ് വാദം കേള്‍ക്കുമ്പോള്‍ തന്നെ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി മാപ്പ് സത്യവാങ്മൂലമായി എഴുതി നല്‍കിയത്.
റഫേല്‍ ഇടപാടില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയ കോടതി വിധിക്ക് പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്കെതിരായ വിധിയും പുറത്തു വന്നത്. കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയത് പുനപരിശോധിക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14 ന് റഫാല്‍ കേസില്‍ പുനരന്വേഷണം നടത്താന്‍ വിസമ്മതിച്ചു കൊണ്ടുവന്ന വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട റിവ്യൂ പെറ്റീഷനിലാണ് ഇന്ന് അന്തിമവിധി വന്നത്. രഞ്ജന്‍ ഗൊഗോയ്, എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.
















