അയോധ്യ: കാര്‍ത്തിക പൂര്‍ണിമ ദിനത്തില്‍ സരയുവില്‍ മുങ്ങിക്കുളിച്ച് ഭഗവാന്‍ ശ്രീരാമചന്ദ്രനെ തൊഴുത് മുക്തി നേടാന്‍ ഭക്തലക്ഷങ്ങളാണ് അയോധ്യയിലേക്ക് ഒഴുകിയെത്തുന്നത്. അയോധ്യയെ സംബന്ധിച്ച അന്തിമവിധി കൂടി വന്നതോടെ പതിവില്‍ കവിഞ്ഞ തിരക്കാണ് ക്ഷേത്ര നഗരിയില്‍ അനുഭവപ്പെടുന്നത്. ഇതേ തുടര്‍ന്ന് അതീവ സുരക്ഷയാണ് അയോധ്യയിലും പരിസരപ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്.
അയോധ്യയില്‍ ക്ഷേത്രനിര്‍മാണത്തിന് ശനിയാഴ്ചയാണ് സുപ്രീംകോടതിയുടെ അന്തിമ അനുമതി ലഭിച്ചത്. വിധി കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷ അയോധ്യയിലും പരിസരമേഖലകളിലും തുടരുകയാണ്. എങ്കിലും ഭക്തരുടെ പ്രവാഹത്തെ ഇത് തെല്ലും ബാധിച്ചിട്ടില്ല. സരയുവിലെ രാം കീ പൈദി, നയാ ഘട്ട് എന്നിവിടങ്ങളിലാണ് സ്‌നാനത്തിന് കൂടുതല്‍ തെരക്ക് അനുഭവപെടുന്നത്. ഇന്നലെ വൈകിട്ട് നാലിനാണ് സ്‌നാനം തുടങ്ങിയത്. ഇന്ന് രാത്രി വരെ ഇത് നീളും.
സാധരണ ദിവസങ്ങളില്‍ എണ്ണായിരത്തോളം ഭക്തരാണ് രാമജന്മഭൂമിയില്‍ ദര്‍ശനത്തിന് എത്തുക. കാര്‍ത്തിക പൂര്‍ണിമ ദിവസം ഇത് അരലക്ഷം വരെയാകും. എന്നാല്‍ ഇക്കുറി അഞ്ചു ലക്ഷം പേരെങ്കിലും സ്‌നാനത്തിലും ക്ഷേത്ര ദര്‍ശനത്തിലും പങ്കെടുക്കുമെന്നാണ് കരുതുന്നതെന്ന് അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ് അനുജ് കുമാര്‍ പറഞ്ഞു. അയോധ്യയില്‍ സ്ഥിതിഗതികള്‍ പൂര്‍ണമായും സാധാരണ നിലയിലാണ്. ഒരു തീര്‍ഥാടകനു പോലും ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന നിലയ്‌ക്കുള്ള നടപടികളാണ് എടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിരവധി സ്ഥലങ്ങളില്‍ കുടിവെള്ള ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആംബുലന്‍സ് സൗകര്യത്തോടെ 20 മെഡിക്കല്‍ ക്യാമ്പുകളും തുറന്നു. 30 മൊബൈല്‍ ടോയ്‌ലറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. കാര്‍ത്തിക മാസത്തിലെ പൗര്‍ണമി ദിവസമാണിന്ന്. നദീ തീരത്ത് ലക്ഷക്കണക്കിന് മണ്‍ചിരാതുകള്‍ തെളിക്കുമെന്നും രാം സേവാ ട്രസ്റ്റ് കണ്‍വീനര്‍ ആശുതോഷ് വാര്‍ഷ്ണി പറഞ്ഞു. വിധിക്കു ശേഷമുള്ള കാര്‍ത്തിപൂര്‍ണിമയായതിനാല്‍ അതിന് പ്രത്യേക പ്രാധാന്യം തന്നെയുണ്ടെന്ന് കുടുംബസമേതം സ്‌നാനത്തിന് എത്തിയ ഗോണ്ട സ്വദേശി സുശീല്‍ കശ്യപ് പറഞ്ഞു.
















