ആലപ്പുഴ: കുടിവെള്ള പദ്ധതിയിൽ അഴിമതി നടത്തിയവരെ കൈയ്യാമം വെച്ച് തുറുങ്കിലടയ്‌ക്കണമെന്ന് മഹിളാമോർച്ച ആവശ്യപ്പെട്ടു. കുടിവെള്ള പദ്ധതിയിലെ അഴിമതിക്കാർക്കെതിരെ ഉടൻ നടപടി സ്വീകരിക്കുകയും ജനത്തിന് ഉടൻ കുടിവെള്ളം ലഭ്യമാക്കുകയും ചെയ്തില്ലെങ്കിൽ മഹിളാ മോർച്ച ശക്തമായ സമരവുമായി മുന്നോട്ടു വരുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് വ്യക്തമാക്കി.
കുടിവെള്ള അഴിമതിക്കാരെ തുറുങ്കിലടയ്‌ക്കുക, ജനത്തിന് കുടിവെള്ളം ഉടൻ ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മഹിളാ മോർച്ച യൂഡിസ് മാറ്റ് ഓഫീസിനു മുന്നിൽ നടത്തിയ ഉപരോധ സമരം ഉത്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു രേണു സുരേഷ്. 43 തവണയിൽ അധികം പൊട്ടിയ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാനും ഗുണനിലവാരമില്ലാത്ത പൈപ്പ് ഉപയോഗിച്ച തട്ടിപ്പുകാർക്കെതിരെ നടപടി സ്വീകരിക്കുവാനും തയ്യാറാകാത്ത സർക്കാരും മന്ത്രിമാരും അഴിമതിക്ക് കൂട്ടുനിൽക്കുകയാണ്. കോടിക്കണക്കിനു രൂപ കൈക്കൂലിയായി ചിലർ കൈപ്പറ്റിയിട്ടുണ്ടെന്ന് മന്ത്രി തന്നെ സമ്മതിക്കുന്നു. എന്നിട്ടും ഇവർക്കെതിരെ നടപടി എടുക്കാത്തതിനു പിന്നിൽ ദുരൂഹതയുണ്ട്.
യുഡിഎഫ് സർക്കാർ തുടങ്ങിവെച്ച പദ്ധതി പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തത് ഇടതു മുന്നണിയാണ്. കുടിവെള്ള അഴിമതിക്കെതിരെ കോൺഗ്രസിന്റെ മൃദുസമീപനം ഈ അഴിമതിയിൽ അവർക്കും പങ്കുണ്ട് എന്നതിനു തെളിവാണ്. കൂടാതെ പൊട്ടിയ പൈപ്പ് നന്നാക്കുന്നതിൽ ഉള്ള കാലതാമസം ജില്ലയിലെ മന്ത്രിമാർ തമ്മിലുള്ള ശീത സമരം മൂലമാണ്. ബി.ജെ.പി സമരം ശക്തമാക്കിയപ്പോൾ ചില ഉദ്യോഗസ്ഥരുടെ പേരിൽ പേരിന് നടപടിയെടുത്തു മുഖം രക്ഷിക്കാനുള്ള സർക്കാർ ശ്രമം ജനത്തിനു ബോധ്യപ്പെട്ടു കഴിഞ്ഞു.
മഹിളാ മോർച്ച ജില്ലാ പ്രസിഡണ്ട് ശാന്തകുമാരി ഉപരോധ സമരത്തിന് അദ്ധ്യക്ഷം വഹിച്ചു. മഹിളാ മോർച്ച ജനറൽ സെക്രട്ടറി പ്രതിഭ ജയേക്കർ, ബിന്ദു ഷാജി, മറ്റു മോർച്ച ഭാരവാഹികളായ ബിന്ദു വിലാസൻ, ഉഷാ സാബു, ജയലത, അശ്വതി, ഉമാദേവി, ബീന രാജേഷ് എന്നിവരും പാർട്ടി ഭാരവാഹികളായ കൊട്ടാരം ഉണ്ണികൃഷ്ണൻ, എൽ.പി. ജയചന്ദ്രൻ, ജി. വിനോദ് കുമാർ, വി. ശ്രീജിത്ത്, ജി. മോഹനൻ, കെ.പി.സുരേഷ് കുമാർ എന്നിവരും സംസാരിച്ചു.
















