തിരുവനന്തപുരം: ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് സീസണില്‍ ശബരിമല ക്ഷേത്രത്തിലെ തീവ്രവാദികളും മാവോയിസ്റ്റുകളും ലക്ഷ്യമിടുമെന്ന് പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഭക്തരുടെ വേഷത്തില്‍ മാവോയിസ്റ്റുകളും തീവ്രവാദികളും ക്ഷേത്രത്തില്‍ എത്തുമെന്നും അതീവജാഗ്രത പുലര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാകക്കുന്നു. ട്രാക്റ്റര്‍ വഴി സന്നിധാന പരിസരത്തേക്ക് സ്‌ഫോടക വസ്തുക്കള്‍ എത്തിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍, ഇത്തരം ട്രാക്റ്ററുകളെല്ലാം കര്‍ശന പരിശോധനയ്‌ക്കു വിധേയമാക്കണം.
ഡോളിയില്‍ വരുന്നവരേയും കാക്കി പാന്റ് ധരിച്ചു വരുന്നവരെയും പരിശോധിക്കണം. ശബരിമലയിലെത്തുന്ന വിദേശ തീര്‍ഥാടകരുടെ വിവരങ്ങള്‍ ശേഖരിക്കണം. സന്നിധാനത്തേക്കുള്ള കാനനപാതയായ പുല്ലുമേടില്‍ പട്രോളിങ് ശക്തമാക്കണം. സുരക്ഷാ ക്യാമറകളുടെ പ്രവര്‍ത്തനവും നിരീക്ഷണവും ഉറപ്പാക്കണമെന്നും പോലീസിന്റെ സുരക്ഷാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശബരിമല വനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രമായതിനാലും, ദര്‍ശനത്തിനായി ഭക്തര്‍ക്കു വനത്തിലൂടെ സഞ്ചരിക്കേണ്ടതിനാലും ഭക്തരുടെ കൂട്ടത്തിലേക്കു തീവ്രവാദികള്‍ ഇവര്‍ കടന്നു കൂടാന്‍ സാധ്യതകളേറെയാണെന്ന് ഈ വര്‍ഷത്തെ ശബരിമല സുരക്ഷാ റിപ്പോര്‍ട്ടില്‍ പറയുന്നത്.
നവംബര്‍ 15ന് തുറക്കുന്ന നട ജനുവരി 20നാണ് അടയ്‌ക്കുന്നത്.
നാലു തലത്തിലുള്ള സുരക്ഷയുടെ ചുമതല എഡിജിപി ഷേക്ക് ദര്‍വേഷ് സാഹേബ് ഐപിഎസിനാണ്. സന്നിധാനത്തും പരിസരത്തും വ്യോമസനേയും നാവിക സേനയും ശബരിമലയില്‍ സംയുക്തമായി നിരീക്ഷണം നടത്തും. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായിരിക്കും ചീഫ് കോ-ഓര്‍ഡിനേറ്റര്‍. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നോഡല്‍ ഓഫിസര്‍. എമര്‍ജന്‍സി ലാന്‍ഡിങിനായി നിലയ്‌ക്കല്‍ ഹെലിപ്പാട് ഉപയോഗിക്കും. അടുത്ത സീസണില്‍ സന്നിധാനത്ത് ഹെലിപ്പാഡ് നിര്‍മിക്കണമെന്നും പ്രശ്‌നങ്ങളുണ്ടായാല്‍ ആളുകളെ മാറ്റുന്നതിനു കൂടുതല്‍ തുറന്ന സ്ഥലങ്ങള്‍ ഉണ്ടാകണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മണ്ഡലപൂജയ്‌ക്കായി 16ാം തീയതിയാണ് നട തുറക്കുന്നത്. 27നാണ് മണ്ഡല പൂജ. കശ്മീര്‍, അയോധ്യ വിഷയങ്ങള്‍ ഉള്ളതിനാല്‍ പ്രശ്‌സ്തമായ ഹൈന്ദവ ക്ഷേത്രങ്ങളെ തീവ്രവാദികള്‍ ലക്ഷ്യമിടുമെന്നു നേരത്തേ കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതു സാധീകരിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കേരള പോലീസസും നല്‍കുന്നതും.
















