തിരുവനന്തപുരം: സ്വന്തം മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇടതു യൂണിയന്‍ നേതാവ് അറസ്റ്റ് ഭയന്ന് മുങ്ങി. വിവരം പുറത്തു വന്നതോടെ വെളിച്ചത്തു വന്നത് എന്‍ജിഒ യൂണിയന്റെ പ്രമുഖ നേതാവിന്റെ നിരവധി കുറ്റകൃത്യങ്ങള്‍. തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഓഫിസില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്ക് നിലവില്‍ രണ്ടു ഭാര്യമാരുണ്ട്. ആദ്യ വിവാഹത്തിനു ശേഷം വര്‍ഷങ്ങള്‍ പിന്നിട്ട് അയല്‍ സംസ്ഥാനത്തു നിന്ന് മറ്റൊരു വിവാഹം കൂടി ഇയാള്‍ കഴിച്ചു. ഇതില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന ഒരു മകളുണ്ട്. ഈ മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ നിരന്തരം ശ്രമിച്ചതോടെയാണു ക്രിമിനലിന്റെ കഥകള്‍ പുറത്തുവന്നത്.
രണ്ടാം ഭാര്യയില്‍ തനിക്ക് പിറന്ന പന്ത്രണ്ടു വയസുകാരിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇവര്‍ താമസിക്കുന്ന ഇതര സംസ്ഥാനത്ത് ചെന്ന് നിരന്തര പീഡനശ്രമങ്ങള്‍ ഇയാള്‍ നടത്തിയതോടെയാണ് രണ്ടാം ഭാര്യയും മകളും പരാതിയുമായി പൊലീസിനെ സമീപിച്ചത്. മജിസ്‌ട്രേട്ടിന് മുന്‍പില്‍ രഹസ്യമൊഴിയും മകള്‍ നല്‍കി. അമ്മയുടെ മൊഴി ഉടന്‍ തന്നെ പൊലീസ് രേഖപ്പെടുത്തും. ഇതോടെ സംസ്ഥാന പോലീസിനു വിവരം ലഭിക്കുന്നത്. ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ നവോത്ഥാന സമരങ്ങളില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു ഈ നേതാവിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, സംഭവം അറസ്റ്റിലേക്ക് നീങ്ങിയതോടെ മൊബൈല്‍ ഫോണ്‍ പോലും ഓഫ് ആക്കി മുങ്ങിയിരിക്കുയാണ് നേതാവ്. ഇയാള്‍ ജോലി ചെയ്യുന്ന ഓഫിസില്‍ പോലീസ് നിരവധി തവണ എത്തി പരാതിയെ കുറിച്ച് അറിയിച്ചെങ്കിലും സസ്‌പെന്‍ഷന്‍ സ്വീകരിക്കാതിരിക്കാന്‍ സര്‍ക്കാര്‍തല സമ്മര്‍ദം ശക്തമാണെന്നു റിപ്പോര്‍ട്ടുണ്ട്.
ആദ്യ വിവാഹം വേര്‍പ്പെടുത്താതെയാണു ഇയാള്‍ രണ്ടാമതപം വിവാഹിതനായത്. ആദ്യ ഭാര്യയും മക്കളും തിരുവനന്തപുരം ജില്ലയ്‌ക്കു പുറത്താണ് താമസം. പരസ്പരം കൂട്ടിമുട്ടാതെ ഇരുബന്ധങ്ങളും ഇയാള്‍ ഒരുമിച്ച് കൊണ്ടുപോവുകയായിരുന്നു. പരാതി നല്‍കിയ മകള്‍ക്കും അമ്മയ്‌ക്കുമുള്ള ചെലവിനുള്ള പണം മാസാമാസം ഇയാള്‍ കൃത്യമായി അയച്ചു നല്‍കിയിരുന്നെന്നാണു ഭാര്യ പൊലീസിനു മൊഴി നല്‍കിയത്. പക്ഷെ സ്വന്തം മകള്‍ക്ക് നേരെ പീഡനം വന്നപ്പോള്‍ അമ്മയും മകളും ഇയാള്‍ക്കെതിരായി. രാഷ്‌ട്രീയ സമ്മര്‍ദം ഉണ്ടെങ്കിലും പോക്‌സോ കേസ് ആയതിനാല്‍ പ്രതിയെ ഏതുതരത്തിലും അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുകയാണ് പോലീസ്. ഇയാളുടെ സുഹൃത്തുക്കളെ ചുറ്റപ്പറ്റിയും അന്വേഷണം ഊര്‍ജിതമാണ്.
















