വാഷിങ്ടണ്‍: ഐഎസ് തലവന്‍ അല്‍ ബാഗ്ദാദിയെ കൊന്നൊടുക്കിയ കമാന്‍ഡോ ഓപ്പറേഷന് അമേരിക്ക നല്‍കിയ പേര് ഓപ്പറേഷന്‍ കെയ്‌ല മുള്ളര്‍. വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരാണ് കെയ്‌ല മുള്ളര്‍ എന്നാണ് ഇപ്പോള്‍ വീണ്ടും സമൂഹമാധ്യമങ്ങളിലടക്കം ജനങ്ങള്‍ തെരയുന്നത്. ഐഎസ് തലവന്‍ അല്‍ ബാഗ്ദാദിയും സംഘവും തട്ടിക്കൊണ്ടു പോയി ക്രൂരമായ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന യുഎസ് യുവതിയാണ് കെയ്‌ല. അരിസോണ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയായിരുന്നു കെയ്‌ല. 2013 ഓഗസ്റ്റില്‍ തുര്‍ക്കിയില്‍ നിന്ന് സിറിയയിലെ അലെപ്പോയിലെ ആശുപത്രി സന്ദര്‍ശിക്കാനുള്ള യാത്രമധ്യേയാണ് കെയ്‌ലയെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ബാഗ്ദാദി അതിക്രൂരമായാണ് കെയ്‌ലയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്ന വിവരം പിന്നീട് പുറത്തുവന്നിരുന്നു. 2015 ഫെബ്രുവരിയില്‍ ഐഎസ് തടവിലിരിക്കെ കെയ്‌ല കൊല്ലപ്പെട്ടു. ജോര്‍ദ്ദാന്‍ നടത്തിയ വ്യോമാക്രമണത്തിലാണ് കെയ്‌ല കൊല്ലപ്പെട്ടതെന്നാണ് ഐഎസ് വാദിക്കുന്നത്. കെയ്‌ലയുടെ മൃതദേഹം പോലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
മരണശേഷം കുടുംബത്തിന് ലഭിച്ച കെയ്‌ലയുടെതെന്നു കരുതുന്ന ഒരു കത്തില്‍ ഇങ്ങനെ പറയുന്നു- ഇരുട്ടറയിലാണ്, കുറേ പേരുണ്ട്. വേദനയാണ്.നല്ലതു വരുമെന്ന് കരുതുന്നു. ഒരാളെങ്കിലും സ്വതന്ത്രയായാല്‍ നല്ലത്. ഞായറാഴ്ച കെയ്‌ലയുടെ പിതാവ് കാള്‍ മുള്ളര്‍ അരിസോണ റിപ്പബ്ലിക്കിനോട് പറഞ്ഞത് ഇങ്ങനെ- ‘ആ മനുഷ്യന്‍ കെയ്‌ലയോട് എന്താണ് ചെയ്തത് അയാള്‍ അവളെ തട്ടിക്കൊണ്ടുപോയി. അവളെ പല ജയിലുകളിലും പാര്‍പ്പിച്ചു. അവളെ ഏകാന്തതടവില്‍ പാര്‍പ്പിച്ചു. അവളെ പീഡിപ്പിച്ചു. അവളെ ഭീഷണിപ്പെടുത്തി. ഒടുവില്‍ ബാഗ്ദാദി തന്നെ ക്രൂരമായ ബലാത്സഗം ചെയ്തു കൊന്നു. ഈ ക്രൂരന്റെ അന്ത്യത്തോടെ മകള്‍ക്ക് നീതി ലഭിച്ചു എന്നു കരുതുന്നു.
കെയ്‌ലയ്‌ക്കു മാത്രമല്ല, ഐഎസ് ശിരച്ഛേദം ചെയ്തു അമേരിക്കന്‍ പൗരന്‍മാര്‍ക്കെല്ലാം നീതി ലഭ്യമാക്കി എന്നായിരുന്നു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയന്‍ വ്യക്തമാക്കിയത്. രണ്ട് മാധ്യമപ്രവര്‍ത്തകരെയും ഒരു മനുഷ്യാവകാശ പ്രവര്‍ത്തകേയും ശിരച്ഛേദം ചെയ്ത ഒരാളെ കൊന്നൊടുക്കിയാണ് ഞങ്ങള്‍ നീതി ലഭ്യമാക്കിയത്. മികച്ച മാനുഷിക മുഖമുള്ള ആദര്‍ശവതിയായ അമേരിക്കന്‍ ചെറുപ്പക്കാരിയായിരുന്നു കെയ്‌ലയെന്നും ഓബ്രിയന്‍. അവളെ ക്രൂരമായി കൊന്ന ഭീകരനെ ഇല്ലായ്‌മ ചെയ്ത സൈനിക ഓപ്പറേഷന് കെയ്‌ലയുടെ പേര് തന്നെയാണ് ഉചിതമെന്നും ഓബ്രിയന്‍.
















