മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിലെ 42-ാം ബൂത്തില്‍ ആള്‍മാറാട്ടം നടത്തി കള്ളവോട്ട് ചെയ്യാനെത്തിയ നബീസയെ രക്ഷപെടുത്താന്‍ മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ്, മാര്‍കിസ്റ്റ് ഉന്നത നേതൃത്വവും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയും ശ്രമിച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.ശ്രീകാന്ത്. മുസ്‌ലിം ലീഗിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടെ വ്യാപക കള്ളവോട്ട് ചെയ്യാന്‍ ആസൂത്രണം നടത്തിയതായി ശ്രീകാന്ത് കുറ്റപ്പെടുത്തി.
ഇരുമുന്നണികളുടെയും സര്‍വീസ് സംഘടനകളുടെ ഉദ്യോഗസ്ഥര്‍ കള്ളവോട്ട് ചെയ്യാന്‍ കൂട്ടുനിന്നതായും, ചില പോലീസ് ഉേദ്യാഗസ്ഥന്മാരും കേസ് അട്ടിമറിച്ച് മുസ്‌ലിം ലീഗ് പ്രവര്‍ത്തകയെ രക്ഷപെടുത്താന്‍ ശ്രമം നടത്തിയതായി അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ്-സിപിഎം നേതൃത്വം കള്ളവോട്ടിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും ബിജെപി ആരോപിച്ചു. വ്യാപകമായ കള്ളവോട്ട് നടത്താന്‍ നേരത്തെതന്നെ മുസ്‌ലിം ലീഗ് തയാറെടുപ്പ് നടത്തിയതായി ബിജെപി ബന്ധപ്പെട്ട ഉേദ്യാഗസ്ഥരുടെ ശ്രദ്ധേയില്‍പെടുത്തിരുന്നു.
ആള്‍മാറാട്ടം ചെയ്ത് കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു. കള്ളവോട്ടിന് ശ്രമം നടത്തിയെന്ന പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയെ തുടര്‍ന്നാണ് വോര്‍ക്കാടി പഞ്ചായത്തിലെ പാത്തൂര്‍ ബാക്രബയല്‍ എയുപി സ്‌കൂളിലെ 42ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ ബദ്‌രിയ മന്‍സിലില്‍ അബൂബക്കര്‍ സിദ്ദീഖിന്റെ ഭാര്യ നബീസ (36)യാണ് അറസ്റ്റിലായത്. ബിജെപി ബൂത്ത് ഏജന്റുമാര്‍ ഉള്‍പ്പെടെ കള്ളവോട്ടാണെന്ന് പറഞ്ഞതോടെ ഇവരെ പ്രിസൈഡിംഗ് ഓഫീസര്‍ മഞ്ചേശ്വരം പോലീസിന് കൈമാറുകയായിരുന്നു.
യുഡിഎഫ് ബൂത്ത് എജന്റുമാര്‍ നല്‍കിയ സ്ലിപ്പുമായിട്ടാണ് ലീഗിന്റെ സജീവ പ്രവര്‍ത്തകയായ ഇവര്‍ ബൂത്തില്‍ എത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 89 വോട്ടിന് പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ കള്ളവോട്ട് ആരോപിച്ച് കേസ് കൊടുത്തിരുന്നു. സമാനപേരില്‍ മരിച്ചവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരില്‍ വോട്ട് ചെയ്തതായ രേഖകളും കോടതില്‍ ഹാജരാക്കി. അന്ന് എന്‍ഡിഎയുടെ ആരോപണങ്ങള്‍ വ്യാജമെന്നായിരുന്നു യുഡിഎഫ് പ്രചരിപ്പിച്ചത്. നബീസ പിടിക്കപ്പെട്ടതോടെ പ്രതിരോധിക്കാനാകാതെ പരുങ്ങലിലായിരിക്കുകയാണ് മുസ്ലീംലീഗ് കേന്ദ്രങ്ങള്‍.
















