തിരുവനന്തപുരം: സര്‍വകലാശാല അദാലത്ത് വിളിക്കാന്‍ വിസിക്ക് മാത്രമാണ് അധികാരമുള്ളതെന്ന് എംജിയുടെ മുന്‍ വൈസ് ചാന്‍സലറും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ കൂടിയായ രാജന്‍ ഗുരുക്കള്‍. ഇടതുപക്ഷ സഹയാത്രികനായ രാജന്‍ ഗുരുക്കളും പരസ്യമായി നിലപാട് സ്വീകരിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ ശരിക്കും പ്രതിക്കൂട്ടില്‍ ആയിരിക്കുകയാണ്.
മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന് അദാലത്തില്‍ പങ്കെടുക്കാമെന്ന കെ.ടി. ജലീലിന്റെ വാഗ്വാദങ്ങളാണ് ഇതോടെ ഇല്ലാതായിരിക്കുന്നത്. അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് തിങ്കളാഴ്‌ച്ച നടക്കാനിരിക്കേ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ ആക്കുന്നതും കൂടിയാണ് മാര്‍ക്ക്ദാനക്കേസ്.
സര്‍വ്വകലാശാലാ അദാലത്ത് വിളിക്കാന്‍ വി.സിക്കു മാത്രമാണ് നിലവില്‍ അധികാരമെന്നും മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫിന് അതില്‍ പങ്കെടുക്കാന്‍ അനുമതിയില്ലെന്നും കെ.ടി. ജലീല്‍ അറിയിച്ചു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ.കെ. ഷറഫുദീന്‍ സര്‍വകലാശാലാ അദാലത്തില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്.
പരീക്ഷകളുടെ ഫലപ്രഖ്യാപനം കഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട യാതൊരു കാര്യത്തിലും ഇടപെടാനോ പരിശോധിക്കാനോ സിന്‍ഡിക്കേറ്റിന് അധികാരമില്ല. പരീക്ഷാ നടത്തിപ്പിനായി സിന്‍ഡിക്കേറ്റില്‍ ഒരു സമിതിയുണ്ടാകും. അവര്‍ക്കു പോലും ഉത്തരക്കടലാസ് വിളിച്ചുവരുത്താനാകില്ല. ഫലപ്രഖ്യാപനത്തിനു ശേഷം മാര്‍ക്ക് കൂട്ടി നല്‍കാനോ കുറച്ചു നല്‍കാനോ സിന്‍ഡിക്കേറ്റിനു പറ്റില്ല. അതിനു ചട്ടവുമില്ല.
പരീക്ഷാനടത്തിപ്പിന്റെ ചുമതല കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥന്റേതാണ്. പരീക്ഷാ നടത്തിപ്പില്‍ അദ്ദേഹത്തിനു മുകളില്‍ ആര്‍ക്കും അവകാശമോ അധികാരമോ ഇല്ല. വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി സര്‍വകലാശാലകള്‍ക്ക് അദാലത്തുകള്‍ നടത്താമെങ്കിലും അതു വിളിച്ചുചേര്‍ക്കേണ്ടതു വൈസ് ചാന്‍സലറാണ്.
പ്രോ ചാന്‍സലറായ ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് സര്‍വകലാശാലയുടെ ഭരണപരമായ അധികാരങ്ങളിലും അവകാശങ്ങളിലും ഇടപെടാന്‍ കഴിയില്ല. വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങില്‍ അതിഥിയായി പങ്കെടുക്കാമെന്നതില്‍ കവിഞ്ഞ് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് ഒരധികാരവുമില്ലെന്നും രാജന്‍ ഗുരുക്കള്‍ കൂട്ടിച്ചേര്‍ത്തു.
















