വാഷിങ്‌ടൺ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിനൊപ്പം ഭീകര പ്രവർത്തനത്തിന് സാമ്പത്തിക സഹായം നൽകിയതിന് അറസ്റ്റിലായ നാല് ലഷ്കർ ഭീകരരെയും വിചാരണ ചെയ്യണമെന്ന് അമേരിക്ക. ലഷ്കർ ഈ തോയ്ബയുടെ ആക്രമണങ്ങൾക്ക് ഇരയായവർക്ക് ഈ ഭീകരർക്കെതിരെ നടപടിയെടുക്കുന്നത് കാണാൻ അർഹതയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പർട്ട്‌മെന്റ് ദക്ഷിണ മധ്യ ബ്യൂറോ അധ്യക്ഷ ആലീസ് വെൽസ് പറഞ്ഞു.
പാക്കിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്തുന്നത് സംബന്ധിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ നിർണായക തീരുമാനം പുറത്തുവരാനിരിക്കെയാണ് അമേരിക്ക നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്. പ്രഫ.ഇക്ബാൽ, യാഹ്യ അസീസ്, മുഹമ്മദ് അഷ്‌റഫ്, അബ്ദുൾ സലാം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ അറസ്റ്റിനെ സ്വാഗതം ചെയ്ത ആലീസ് വെൽ ഭീകരരെ പിടികൂടുകയും പിന്നീട് വിട്ടയയ്‌ക്കുകയും ചെയ്യുന്ന ചരിത്രമാണ് പാക്കിസ്ഥാനുള്ളതെന്നും കുറ്റപ്പെടുത്തി.
പാക് മണ്ണിൽ ഭീകരസംഘടനകൾ പ്രവർത്തിക്കുന്നത് തയടണമെന്നും അവർ ആവശ്യപ്പെട്ടു.
















