പഴയങ്ങാടി: അധികൃതരുടെ അവഗണനക്ക് നേര്‍സാക്ഷ്യമായി മാടായിക്കാവ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നടക്കം ആയിരക്കണക്കിന് ഭക്തര്‍ ദര്‍ശനത്തിനെത്തുന്ന കേരളത്തിലെ ദേവീക്ഷേത്രങ്ങളില്‍ പ്രഥമസ്ഥാനം അലങ്കരിക്കുന്ന മാടായിക്കാവില്‍ ഭക്തജനങ്ങള്‍ക്ക് വിശ്രമിക്കാനോ താമസിക്കാനോ മതിയായ സൗകര്യങ്ങളൊരുക്കാത്ത അധികൃതര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് വേണ്ട നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
സ്‌പെഷ്യല്‍ ഗ്രേഡ് ക്ഷേത്രമായ മാടായിക്കാവില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരിമിതമായ സൗകര്യങ്ങളോട് കൂടി നിര്‍മ്മിച്ച വരദായിനി വിശ്രമ മന്ദിരം മാത്രമാണ് ഇപ്പോഴുമുള്ളത്. ജനങ്ങള്‍ക്ക് വിശ്രമിക്കാന്‍ ഇത് തീര്‍ത്തും അപര്യാപ്തമാണെന്നിരിക്കെ തന്നെ കെട്ടിടത്തിന് മുകളിലുള്ള ഡോര്‍മെട്രിറ്റിയില്‍ ക്ഷേത്രകലാ അക്കാദമിയുടെ പരിശീലന ക്ലാസ്സുകളും ഓഫീസും പ്രവര്‍ത്തിക്കുന്നു.
ഏക്കര്‍ കണക്കിന് സ്ഥലം സ്വകാര്യ വ്യക്തികളുടെ കൈയ്യേറ്റത്തിലൂടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കേ ശേഷിച്ച സ്ഥലങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള നിയമ പോരാട്ടത്തിലാണ് ദേവസ്വം. ദിനംപ്രതി ആയിരങ്ങള്‍ ദര്‍ശനത്തിനെത്തുന്ന ക്ഷേത്രത്തില്‍ ആധുനിക സൗകര്യങ്ങളോടെ വിശ്രമകേന്ദ്രവും റസ്റ്റോറന്റ്, ദേശസാല്‍കൃത ബാങ്കിന്റെ സഹകരണത്തോടെ എടിഎം, കൗണ്ടര്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങ് സൗകര്യം, പ്രത്യേക ഓട്ടോസ്റ്റാന്റ് തുടങ്ങിയവ നിര്‍മ്മിക്കുക, സംസ്ഥാന-അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസ് ആരംഭിക്കുക, കാസര്‍ഗോഡ് നിന്ന് സര്‍വ്വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസ് പുനരാരംഭിക്കുക, പ്രസാദ വിതരണം വേഗത്തിലാക്കുന്നതിന് പ്രത്യേക കൗണ്ടര്‍ ഒരുക്കുക, അകത്ത് ദര്‍ശനം സുഗമമാക്കാന്‍ ട്രാക്ക് സംവിധാനമുണ്ടാക്കുക തുടങ്ങി ഭക്തര്‍ക്ക് പറയാനേറെയുണ്ട്. കുടുംബസമേതം ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് രാത്രി താമസ സൗകര്യമൊരുക്കുക എന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
രാത്രികാലങ്ങളില്‍ വൈദ്യുതി നിലച്ചാല്‍ ക്ഷേത്രത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന ജനറേറ്റര്‍ പുരാവസ്തു ശേഖരത്തിലേതുപോലുള്ളതാണ്. അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന പുകയും ശബ്ദവും മാത്രമുള്ള ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ത്തന്നെ മൂന്നോ നാലോ ബള്‍ബുകള്‍ മാത്രമാണ് പ്രകാശിപ്പിക്കാന്‍ സാധിക്കുന്നത്. നല്ല വരുമാനമുണ്ടായിട്ടും ക്ഷേത്രത്തില്‍ മതിയായ സൗകര്യമൊരുക്കാത്തതില്‍ ഭക്തജനങ്ങള്‍ ഏറെ പ്രതിഷേധത്തിലാണ്.
















