തിരുവനന്തപുരം: നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിലും ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾക്കൊപ്പം ശബരിമലയും ഒരു പ്രധാനവിഷയമായി ഉന്നയിക്കപ്പെടുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. കൃത്യമായ ഒരു മാനിഫെസ്റ്റോയുടെ അടിസ്ഥാനത്തിൽ തന്നെയാണ് ബിജെപിയുടെ പ്രചാരണ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതെന്നും കുമ്മനം പറഞ്ഞു.
ഒന്നോ രണ്ടോ വിഷയങ്ങളല്ല, ജനങ്ങളെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെടണം എന്നതാണ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തീരുമാനം. അത്തരം ചർച്ചകളുടെ ഭാഗമായി നടത്തുന്ന പ്രചാരണങ്ങളുടെ ഫലമായി ജനങ്ങൾ നടത്തുന്ന ഒരു വിധിയെഴുത്തായിരിക്കും ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നത്. മഞ്ചേശ്വരത്തെയും കോന്നിയിലെയും ഇടത് സ്ഥാനാർത്ഥികൾ വിശ്വാസത്തിന്റെ കാര്യത്തിൽ ഇപ്പോൾ എടുത്തിരിക്കുന്ന നിലപാട് പൊള്ളയാണ്. ആചാരങ്ങൾ പ്രധാനമാണെന്നും തങ്ങളും ആചാരങ്ങൾ അനുസരിച്ച് ശബരിമലയിൽ പോകുന്നവരാണെന്നും ഇപ്പോൾ പറയുന്നത് ജനങ്ങൾ വിശ്വസിക്കില്ല. ശബരിമല വിഷയത്തിൽ ഇടതുമുന്നണി ജനങ്ങളെ ചതിക്കുകയാണ് ചെയ്തത്.
യുഡിഎഫ് അധികാരത്തിലെത്തിയാൽ ശബരിമലയിൽ നിയമനിർമാണം നടത്തുമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന കാപട്യം നിറഞ്ഞതാണ്. ശബരിമല വിഷയത്തിൽ ഒരു പ്രമേയം പോലും ഇതുവരെ കൊണ്ടുവരാൻ തയാറാകാത്ത ചെന്നിത്തല പുറത്ത് വന്ന് ഇങ്ങനെ പറയുന്നത് അയ്യപ്പഭക്തരെ പ്രീണിപ്പിക്കാൻ വേണ്ടിയാണെന്നും കുമ്മനം പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിലും ശബരിമല ഒരു പ്രധാന പ്രചാരണ വിഷയമായിരുന്നു. സ്ഥാനാർത്ഥികൾ വിജയിച്ചില്ലെങ്കിൽപ്പോലും വോട്ടിൽ 16 ശതമാനത്തോളം വർധനവുണ്ടായി. നിരവധി ഘടകങ്ങൾ കൂടിച്ചേർന്നപ്പോൾ ലഭിച്ച ഫലമാണത്. പല വിഷയങ്ങളിലും സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ ഉണ്ടായ ജനങ്ങളുടെ വികാരങ്ങളായിരുന്നു വോട്ടു വർധനവിന്റെ പ്രധാനകാരണം.
വട്ടിയൂർക്കാവിൽ വി.കെ പ്രശാന്തിനെ സ്ഥാനാർത്ഥിയാക്കിയത് കഴക്കൂട്ടത്ത് നിന്നും ഒഴിവാക്കാൻ വേണ്ടി കടകംപള്ളി സുരേന്ദ്രൻ നടത്തിയ നീക്കമാണ്. കടകംപള്ളി നടത്തിയത് അദ്ദേഹത്തിന്റെ സ്ഥാനം സുരക്ഷിതമാക്കാനുള്ള ഹീനമായ നീക്കമാണെന്നും കുമ്മനം വ്യക്തമാക്കി.
















