തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ഹോംസ്‌റ്റേ കത്തിച്ചത് പുറത്തുനിന്നുള്ളവരല്ലെന്ന് സൂചന നല്‍കി മുന്‍ അന്വേഷണസംഘം. കൂടുതല്‍ അന്വേഷണം നടത്തിയാല്‍ ഹോംസ്‌റ്റേയില്‍ ഉള്ളവര്‍ കുടുങ്ങുമെന്ന് കണ്ടാണ് കഴിഞ്ഞ ദിവസം കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. സംശയാസ്പദമായ നിരവധി കാര്യങ്ങള്‍ ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ശബരിമല വിഷയം കത്തിനില്‍ക്കവേ കഴിഞ്ഞ ഒക്‌ടോബര്‍ 27നാണ് സന്ദീപാനന്ദ ഗിരിയുടെ തലസ്ഥാനത്തെ ഹോംസ്‌റ്റേ തീയിട്ടത്. ഈ സമയം ഹോസ്‌റ്റേയിലെ സിസി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായതും കത്തിപ്പോയ കാറിന്റെ ഇന്‍ഷുറന്‍സ് തലേദിവസം തീര്‍ന്നതും സന്ദീപാനന്ദഗിരിയെ സംശയത്തിന്റെ മുനയില്‍ അന്വേഷണസംഘം നിര്‍ത്തിയിരുന്നു. അഗ്‌നിബാധ നടന്ന സമയം തീ കത്തുമ്പോള്‍ അവിടെയെത്തിയ ക്യാമറാമാന്‍ ആരാണെന്ന് അറിയാന്‍ സന്ദീപാനന്ദഗിരിയെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തയാറായിരുന്നു. ഇതിന്റെ അപകടം മണത്താണ് സന്ദീപാനന്ദ ഗിരി മുഖ്യമന്ത്രിയെ കാണുന്നതും ഞൊടിയിടയില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതും.
ഹോംസ്‌റ്റേയുടെ സമീപത്തെ കരമനയാര്‍ നീന്തി എത്തിയവരാണു തീ വച്ചതെന്ന് സംശയമുയര്‍ന്നെങ്കിലും വിശദാന്വേഷണത്തില്‍ തെളിവ് കണ്ടെത്താനായില്ല. ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്ന് സന്ദീപാനന്ദ ഗിരി അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കുറ്റക്കാരല്ലാത്തവരെ അറസ്റ്റ് ചെയ്യാനാവില്ലെന്ന നിലപാടാണ് പ്രത്യേകസംഘം സ്വീകരിച്ചത്. നിഗൂഢസാഹചര്യത്തില്‍ അവിടെയുണ്ടായിരുന്ന ക്യാമറാമാനെ പിടികൂടിയാല്‍ മാത്രമേ സംഭവത്തിന് വഴിത്തിരിവുണ്ടാകൂവെന്ന് പ്രത്യേകസംഘത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഹോംസ്‌റ്റേ തീപിടിക്കുന്നതറിഞ്ഞ് ആദ്യം ഓടിയെത്തിയ ദമ്പതികളാണ് ഒരാള്‍ ക്യാമറയിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കെട്ടിടത്തിന് പുറകിലേക്ക് ഓടുന്നത് കണ്ടെന്നും മൊഴി കൊടുത്തിട്ടുണ്ട്.
















