ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ പരസ്യശകാരം. ഭൂമിയെറ്റെടുക്കലിന് ഒരു വിഹിതം തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കാമെന്ന് അറിയിച്ചിരുന്നു. ഇതില്‍ തീരുമാനം വൈകിയതിനാണ് ഉദ്യോഗസ്ഥരെ മന്ത്രി ശകാരിച്ചത്. വിഷയത്തില്‍ ഉടന്‍ ഉത്തരവ് ഇറക്കിയില്ലെങ്കില്‍ സസ്‌പെന്‍ഷന്‍ നേരിട്ടോളാനും മന്ത്രി അറിയിച്ചു. ഒരു സംസ്ഥാന മുഖ്യമന്ത്രിയെ ഒരു കാര്യത്തിന് എത്ര തവണ ഇവിടേക്ക് വരുത്തിക്കണം. ചില ഉദ്യോഗസ്ഥരെ ബുള്‍ഡോസര്‍ കയറ്റി ഇറക്കിയാലേ പഠിക്കൂ എന്നും ഗഡ്കരി. കേരളത്തിന്റെ ആവശ്യത്തോട് വളരെ അനുഭാവപൂര്‍വമാണ് മന്ത്രി പ്രതികരിച്ത്.
നേരത്തേ, കാസര്‍കോട് ഒഴികെ സംസ്ഥാനത്തെ ജില്ലകളെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി കേന്ദ്ര ഗതാഗത വകുപ്പ് രണ്ടാം പട്ടികയിലേക്ക് മാറ്റിയിരുന്നു. പദ്ധതി വിഹിതം, സ്ഥലവില തുടങ്ങിയവ കണക്കിലെടുത്താണ് മുന്‍ഗണന പട്ടിക തയ്യാറാക്കുന്നത്. എന്നാല്‍ ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ദേശീയ പാത വികസനത്തില്‍ കേരളം മുന്‍ഗണന പട്ടികയില്‍ തന്നെയെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ചുള്ള ഗതാഗത വകുപ്പിന്റെ ഉത്തരവും കേരളത്തിന് ലഭിച്ചിരുന്നു. ദേശീയപാത വികസനത്തിനായിപണ വിതരണം എന്നിവ ആരംഭിക്കാനും കേന്ദ്രം സംസ്ഥാനല സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ദേശീയപാത വികസനത്തില്‍ കേരളത്തിന് ഇത്തവണയും വിനയായത് ഭൂമി ഏറ്റെടുക്കുന്നതിലെ വീഴ്ചകളും തര്‍ക്കങ്ങളുമാണ്. പാത വികസനത്തിന് ആവശ്യമായ ഭൂമി മുഴുവന്‍ സമയബന്ധിതമായി ഏറ്റെടുത്ത് കൈമാറാന്‍ സര്‍ക്കാരിനായില്ല. സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായ ഭാഗങ്ങളിലെ പാത വികസനത്തിന് യാതൊരു തടസ്സവുമില്ല. അതേസമയം തര്‍ക്കങ്ങളില്‍പ്പെട്ട് കുടുങ്ങിക്കിടക്കുന്നതും നിയമക്കുരുക്കില്‍പ്പെട്ടതുമായ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന പാതയുടെ വികസനമാണ് താമസിക്കുന്നത്. പന്ത്രണ്ട് വര്‍ഷമായി കേരളത്തിലെ റോഡ് വികസനം തടസ്സപ്പെട്ട് കിടക്കുകയാണ്. ഇത് പൂര്‍ത്തിയാക്കാന്‍ സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ 30,000 കോടി രൂപ കേരളത്തിന് അനുവദിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഒന്നാം വിഭാഗത്തില്‍ ഉള്‍പ്പെട്ട കാസര്‍കോഡ് ജില്ലയിലെ തലപ്പാടി-ചെങ്ങള, ചെങ്ങള-നീലേശ്വരം ഭാഗത്തിന്റെ വികസനത്തിന് മാത്രം 1600 കോടി രൂപ ലഭിക്കുമെന്നാണ് പ്രാഥമിക വിവരം.
എന്‍.എച്ച് 66 വികസനത്തിനായി എത്ര ഏക്കര്‍ സ്ഥലം വേണ്ടിവരുമെന്നും നഷ്ടപരിഹാരമായി നല്‍കേണ്ടി വരുന്ന തുകയുടെ കണക്കുകളും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് ദേശീയ പാത അതോറിറ്റി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്ര നിയമമനുസരിച്ച് ഏറ്റെടുക്കുന്ന ഭൂമിക്ക് വില കണക്കാക്കുന്നതിന് സംസ്ഥാന സര്‍ക്കാരാണ് മാനദണ്ഡം നിശ്ചയിക്കേണ്ടത്. അടിസ്ഥാനവിലയും അതിന്റെ ഇരട്ടിയോളവും വിലയായി നിശ്ചയിക്കാമെന്നാണ് കേന്ദ്ര നിയമം. രജിസ്ട്രേഷന്‍ രേഖകള്‍ അടിസ്ഥാനപ്പെടുത്തിയാണ് അടിസ്ഥാനവില നിശ്ചയിക്കേണ്ടത്. എന്നാല്‍ മാര്‍ക്കറ്റ് വില കുത്തനെ ഉയര്‍ത്തി ഭൂ ഉടമകള്‍ വിലപേശിയപ്പോള്‍ തര്‍ക്കങ്ങളിലേക്കും നിയമ നടപടികളിലേക്കും പോയി. ഈ സാഹചര്യത്തില്‍ ഭൂമിയുടെ മാര്‍ക്കറ്റ് വിലയുമായി ബന്ധപ്പെട്ട പരിഹാരം ഉണ്ടാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് കത്ത് എഴുതിയിരുന്നു. ഒരു കിലോമീറ്ററിന് ഭൂമി വില മാത്രം ഏഴു കോടി രൂപയോളമാകും.
നിര്‍മാണ ചെലവ് 45 കോടിയും. ഇത് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ഉയര്‍ന്നതിനാല്‍ തുക കുറയ്‌ക്കാന്‍ നടപടി ഉണ്ടാകണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് സൗഹാര്‍ദ്ദപരമായി പരിഹാരം കാണാതെ വന്നപ്പോള്‍ സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയായ ഭാഗങ്ങളിലെ വികസനം തുടങ്ങാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഭൂമി ഏറ്റെടുക്കാന്‍ ഒരു വിഹിതം തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കാമെന്ന് വ്യക്തമാക്കിയത്. ഇതിലാണ് ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനം വൈകിയതും മന്ത്രിയുടെ ശകാരം ഉണ്ടായതും.
















