തിരുവനന്തപുരം: ഒരു ആഗോള സമൂഹ മാധ്യമത്തിന്റെ സ്ഥാപകന്‍ ഇതാദ്യമായി കേരളത്തില്‍ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്‌യുഎം)-ന്റെ മേല്‍ നോട്ടത്തിലുള്ളതും കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതുമായ സീവ് എന്ന സ്റ്റാര്‍ട്ടപ്പിലാണ് ട്വിറ്റര്‍ സഹസ്ഥാപകനും ഏന്‍ജല്‍ നിക്ഷേപകനുമായ ബിസ്‌സ്റ്റോണ്‍നിക്ഷേപം നടത്തുന്നത്.
കോവളത്തു നടക്കുന്ന ഹഡില്‍ കേരള-2019 സ്റ്റാര്‍ട്ടപ് സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായിവിജയനെ സാക്ഷിനിര്‍ത്തി വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ബിസ്‌സ്റ്റോണ്‍ തന്റെ തീരുമാനം പ്രഖ്യാപിച്ചത്.
ഭിന്നശേഷിയെ അതിജീവിച്ച് വിജയം കൈവരിച്ച സഞ്ജയ് നെടിയറ എന്ന യുവസംരംഭകനാണ് സീവിന് തുടക്കമിട്ടത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന തരത്തിൽ വെബ്സൈറ്റ് തുടങ്ങുന്നതു മുതല്‍ ഡിജിറ്റൽ കൈയൊപ്പുകളും ഇന്‍വോയ്സ് അടക്കമുള്ള ധനവിനിമയവും സാധ്യമാക്കുന്നതുമായ പ്രവര്‍ത്തനമാണ് സീവ് നടത്തുന്നത്. ഇപ്പോള്‍ അമേരിക്കന്‍ വിപണിയില്‍ പ്രവര്‍ത്തിക്കുന്ന സീവ് യൂറോപ്പിലേയ്‌ക്കുള്ള വിപണിപ്രവേശം ഉടന്‍ സാധ്യമാക്കും.
ഒരു സ്വതന്ത്ര സംരംഭകനെന്ന നിലയില്‍ താന്‍ സീവിന്റെ ഉല്പന്നം ഉപയോഗിച്ചുവെന്നും നിക്ഷേപകനെന്ന നിലയില്‍ ഒന്നാമതായി സഞ്ജയ് എന്ന വ്യക്തിക്കും പിന്നീട് അദ്ദേഹത്തിന്‍റെ ഉല്പന്നത്തിനും മുന്‍ഗണന നല്‍കുകയാണെന്നും നിക്ഷേപം പ്രഖ്യാപിച്ചുകൊണ്ട് ബിസ്‌സ്റ്റോണ്‍ വ്യക്തമാക്കി. സമര്‍പ്പണ മനോഭാവവും സഹാനുഭൂതിയും കഠിനാധ്വാനവും കൈമുതലായുള്ള സംരംഭകനാണ് സഞ്ജയ് എന്ന് ബ്‌സ്‌സ്റ്റോണ്‍ വിശേഷിപ്പിച്ചു.
ട്വിറ്റര്‍ സ്ഥാപകര്‍ അപൂര്‍വമായി മാത്രം ഇന്ത്യയില്‍ നടത്തിയിട്ടുള്ളതും കേരളത്തിൽ ആദ്യത്തേതുമായ നിക്ഷേപമാണിതെന്ന് സഞ്ജയ് നെടിയറ പറഞ്ഞു. ആര്‍ക്കും ക്ലൗഡ് സംവിധാനത്തില്‍ ഇന്‍റര്‍നെറ്റ് കമ്പനികളുണ്ടാക്കി ലോകത്തെവിടെ നിന്നും ജോലി ചെയ്യാമെന്ന സ്ഥിതി സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. ഓട്ടിസ് എലിവേറ്റേഴ്സും ബ്രിട്ടനിലെ വിവിധ ബാങ്കിങ്-ധനകാര്യസ്ഥാപനങ്ങളും ചേര്‍ന്ന് ഭിന്നശേഷിക്കാര്‍ക്കായി സൃഷ്ടിച്ചിട്ടുള്ള സംരംഭക സഹായസ്ഥാപനമായ ഫ്രണ്ട്സ് ഓഫ് ഊര്‍ജ-യുംസീവില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
2018-ല്‍ ഫോബ്സ് ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സഞ്ജയിന് അമേരിക്കയിലെ എറിക് വീന്‍മെയര്‍ ഫൗണ്ടേഷന്‍ അവാര്‍ഡു ലഭിച്ചിട്ടുണ്ട്. ഗൂഗിള്‍ഡെവലപ്പര്‍ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള ക്ഷണവും സഞ്ജയ് നേടിയിട്ടുണ്ട്.
















