കൊച്ചി: ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ വന്‍ ശമ്പളം വാഗ്ദാനം ചെയ്തു പാവപ്പെട്ട ഉദ്യോഗാര്‍ഥികളില്‍ നിന്നു കോടിക്കണക്കിനു രൂപ തട്ടിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. ക്രിസ്തീയ പ്രാര്‍ത്ഥനാ ഗ്രൂപ്പിന്റെ മറവില്‍ നടന്ന തട്ടിപ്പിനു പിന്നില്‍ വന്‍ സംഘമുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. സെന്റ് ജോര്‍ജ് പ്രയര്‍ ഗ്രൂപ്പ് എന്ന പേരില്‍ പേരിന് പ്രാര്‍ഥനയും സുവിശേഷവും നടത്തിയാണ് കോടികളുടെ തട്ടിപ്പിനു കളമൊരുക്കിയത്. തട്ടിപ്പു സംഘത്തില്‍പ്പെട്ട നഴ്‌സും പ്രധാനിയുമായ കാസര്‍ഗോഡ് കാഞ്ഞങ്ങാട് ആവിക്കര കോക്കണ്ടത്തില്‍ വീട്ടില്‍ മാര്‍ഗരറ്റ് അലകോക്കിനെ (43) എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കേരളം, കര്‍ണാടകം, തമിഴ്‌നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ 67 ഉദ്യോഗാര്‍ഥികളില്‍ നിന്നും സംഘം തട്ടിയതു രണ്ടു കോടി രൂപയെന്നാണു പ്രാഥമിക കണക്കുകള്‍.
മാര്‍ഗരറ്റും സഹോദരന്‍ ബ്രദര്‍ ജിമ്മിയും നിലമ്പൂര്‍ സ്വദേശി ബ്രദര്‍ ബിജുവും ഗ്രൂപ്പ് അംഗങ്ങളാണ്. പ്രാര്‍ഥനകള്‍ക്ക് ഒത്തുകൂടുന്ന വിശ്വാസി കുടുംബങ്ങളില്‍പ്പെട്ട 67 നഴ്‌സുമാരാണ് തട്ടിപ്പിന് ഇരയായത്. ബിഎസ്സി നഴ്‌സിങ് കോഴ്‌സ് പാസായവരും വിവിധ സംസ്ഥാനങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ജോലിയെടുക്കുന്നവരുമായ ദക്ഷിണേന്ത്യക്കാരായ യുവതി-യുവാക്കള്‍ ഇതില്‍പ്പെടും.
തട്ടിപ്പിനെ പറ്റി പോലീസ് പറയുന്നത് ഇങ്ങനെ- അഞ്ചുമാസം മുമ്പു ബംഗളൂരു ഭഗവതി ആശുപത്രിക്കു സമീപം ഗായത്രി കോംപ്ലക്‌സില്‍ ഉദ്യോഗാര്‍ഥികളെ വിളിച്ചുകൂട്ടിയിരുന്നു. മാര്‍ഗരറ്റും ജിമ്മിയുമുള്‍പ്പെടെ പങ്കെടുത്തു. ബ്രിട്ടനില്‍ കൊണ്ടുപോകാന്‍ പ്രോസസിങ് ഫീസിനത്തില്‍ ആദ്യം മൂന്നരലക്ഷം രൂപ ആവശ്യപ്പെട്ടു. പിന്നീടതു നാലു ലക്ഷം രൂപയായി കൂട്ടി. ജോലി ഉറപ്പാണെന്നു വിശ്വസിച്ച ഉദ്യോഗാര്‍ഥികള്‍ വിസ കിട്ടുന്നതിന് ഇംഗ്ലീഷ് ഭാഷാപരിജ്ഞാനത്തിനുള്ള പരീക്ഷകള്‍ സ്വന്തം നിലയ്‌ക്കു പാസാവുകയും പോകാന്‍ തയാറെടുപ്പുകള്‍ നടത്തുകയും ചെയ്തു.
ദുബായിയിലുള്ള ജോഷി തോമസും ഇയാളുടെ ബന്ധു മെറിന്‍ തോമസും ചേര്‍ന്നാണു വിസ തരപ്പെടുത്തി തരുന്നതെന്നാണ് ഉദ്യോഗാര്‍ഥികളെ പ്രയര്‍ സംഘം ധരിപ്പിച്ചത്. മാര്‍ഗരറ്റും ജിമ്മിയും ആവശ്യപ്പെട്ടതു പ്രകാരം ജോഷി തോമസ്, മെറിന്‍ തോമസ്, ഡാലിയ ജോസ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ പലപ്പോഴായി 85,000 രൂപയും രണ്ടു തവണ 50,000 രൂപയും നിക്ഷേപിച്ചു. കണ്ണൂര്‍ ശ്രീകണ്ഠാപുരത്തെ ഒരു സ്ഥാപനത്തിന്റെ അക്കൗണ്ട് നമ്പരില്‍ 1.40 ലക്ഷം രൂപയും നല്‍കി. മാര്‍ഗരറ്റിന്റെ സഹോദരി, മാതാവ് എന്നിവരുടെ അക്കൗണ്ടുകളിലും പണം കൈമാറി.
ഇതിനു ശേഷം 55,000 രൂപയുമായി എറണാകുളം രവിപുരത്തെ വിഎഫ്എസ് ഗ്ലോബല്‍ വിസ ആപ്ലിക്കേഷന്‍ സെന്ററില്‍ 24ന് എത്താന്‍ മാര്‍ഗരറ്റ് ആവശ്യപ്പെട്ടതോടെയാണു തട്ടിപ്പു പുറത്തായത്. ബ്രിട്ടണ്‍, അയര്‍ലന്‍ഡ്, ഓസ്‌ട്രേലിയ രാജ്യങ്ങളിലേക്കുള്ള വിസ പ്രോസിസിങ് നടത്തുന്നത് ഇവിടെയാണ്. ഈ സ്ഥാപനത്തില്‍ 23ന് ഒരു വിദേശ വനിതയെത്തുമെന്നും അവരുടെ സാന്നിധ്യത്തില്‍ ഇംഗ്ലണ്ടിലേക്കുള്ള ഉദ്യോഗാര്‍ഥികളുടെ വിസ പരിശോധന നടക്കുമെന്നും മാര്‍ഗരറ്റ് അറിയിച്ചു. ഇതുപ്രകാരം പണവുമായി എത്തിയ ഉദ്യോഗാര്‍ഥികളില്‍ 40 പേര്‍ 55,000 രൂപ വീതം മാര്‍ഗരറ്റിന് കൈമാറി.
മൊത്തം 22 ലക്ഷമാണ് ഇവിടെ പിരിഞ്ഞത്. വിദേശ വനിത അകത്തുണ്ടെന്നും മാര്‍ഗരറ്റ് അറിയിച്ചു. തുടര്‍ന്നു വിസ പരിശോധനയ്‌ക്ക് സ്ഥാപനത്തിനു മുന്നില്‍ ഊഴമായി കാത്തുനിന്നു. ഇതിനിടെ, ആള്‍ക്കാരെ കണ്ടു വിഎഫ്എസ് ഗ്ലോബല്‍ സെന്ററിലെ ജീവനക്കാര്‍ വിവരം തിരക്കി. വിദേശ വനിത അകത്തില്ലെന്നും അങ്ങനെയാരെയും കടത്തിവിടില്ലെന്നും ജീവനക്കാര്‍ വ്യക്തമാക്കിയതോടെ ഉദ്യോഗാര്‍ഥികള്‍ മാര്‍ഗരറ്റിനെ തടഞ്ഞു വച്ചു സൗത്ത് പൊലീസിന് കൈമാറുകയായിരുന്നു. പൊലീസിന്റെ അരിച്ചു പറക്കിയെങ്കിലും 22 ലക്ഷം രൂപ കണ്ടെത്താന്‍ സാധിച്ചില്ല. നഗരത്തിലെ മൂന്നിടത്തു പരിശോധന നടത്തിയെങ്കിലും മാര്‍ഗരറ്റ് പണം കൈമാറിയവരെ കണ്ടെത്താനായില്ല. മുന്‍പും നിരവധിപ്പേര്‍ വഞ്ചിതരായിട്ടുണ്ടെന്നു സൂചനയുണ്ട്. ജിമ്മിയെയും കേസില്‍ പ്രതി ചേര്‍ത്തു. മാര്‍ഗറ്റിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. തട്ടിപ്പിനു പിന്നില്‍ പ്രവര്‍ച്ചവരില്‍ കൂടുതല്‍ സുവിശേഷ സംഘങ്ങളുണ്ടോ എന്ന അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
















