കൊച്ചി: മരടിലെ നാല് ഫ്‌ളാറ്റുകളും പൊളിച്ചു കളയാനുള്ള ആക്ഷന്‍ പ്ലാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി. നാലു ദിവസത്തിനുള്ളില്‍ ഇവിടെ താമസിക്കുന്ന ആളുകളെ കുടിയൊഴിപ്പിക്കാനാണ് പദ്ധതി. ഇതിന് മുന്നോടിയായി ഫ്‌ളാറ്റിലേക്കുള്ള വൈദ്യുതി വിതരണം കെഎസ്ഇബി ഇന്ന് വിച്ഛേദിച്ചു. പുലര്‍ച്ചെ അഞ്ചിന് പോലീസ് സംരക്ഷണയില്‍ എത്തിയാണ് കെഎസ്ഇബി വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. ഇവിടുത്തെ ജല വിതരണവും റദ്ദാക്കിയിരിക്കുകയാണ്.
സര്‍ക്കാരിന്റെ പദ്ധതി അനുസരിച്ച് ഈ മാസം 29 മുതല്‍ ഫ്‌ളാറ്റിലുള്ളവരെ കുടിയൊഴിപ്പിച്ചു തുടങ്ങും. ഒക്ടോബര്‍ 11 മുതല്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചു തുടങ്ങും. തൊണ്ണൂറ് ദിവസം കൊണ്ട് പരിസ്ഥിതിക്ക് പരമാവധി കോട്ടം തട്ടാത്ത രീതിയില്‍ മുഴുവന്‍ ഫ്‌ളാറ്റുകളും പൊളിച്ചു കളയനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2020 ഫെബ്രുവരി ഒമ്പതോടെ മുഴുവന്‍ കെട്ടിടാവശിഷ്ടങ്ങളും നീക്കം ചെയ്യുമെന്നും ആക്ഷന്‍ പ്ലാനില്‍ പറയുന്നു.
തീരദേശ സംരക്ഷണ നിയമം സംഘിച്ചുള്ള ഫ്‌ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന്റെ പശ്ചാത്തലത്താലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ നീക്കം. അതിനിടെ മരട് നഗരസഭയുടെ അടിയന്തര കൗണ്‍സില്‍ ഇന്ന് യോഗം ചേരും. ഫോര്‍ട്ട് കൊച്ചി കളക്ടറെ കെട്ടിട്ടങ്ങള്‍ പൊളിച്ചു കളയാനുള്ള ഉത്തരവാദിത്തം നല്‍കി മരട് നഗരസഭാ സെക്രട്ടറിയായി സര്‍ക്കാര്‍ നിയമിച്ചിരുന്നു.
അതേസമയം സര്‍ക്കാരിന്റെ ഈ നടപടി മനുഷ്യത്വ രഹിതമാണെന്ന് ഫ്‌ളാറ്റ് ഉടമകള്‍ ആരോപിച്ചു. പ്രാഥമിക ആവശ്യങ്ങളായ കുടിവെള്ളം, പാചകവാതക കണക്ഷനുകളും വേണം. ഞങ്ങളും ഇന്ത്യന്‍ പൗന്മാരാണ്, മനുഷ്യരാണ്. ഇത്രയും ക്രൂരത കാണിക്കാന്‍ എന്ത് തെറ്റാണ് തങ്ങള്‍ ചെയ്തതെന്നും ഉടമകള്‍ കുറ്റപ്പെടുത്തി.
വെള്ളിയാഴ്‌ച്ചയോടെ കുടിവെള്ളം, പാചകവാതക കണക്ഷനുകളും വിഛേദിക്കണമെന്നാണ് നഗരസഭ വിവിധ വകുപ്പുകളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ എന്ത് വൈദ്യുതിയും വെള്ളവും ഗ്യാസ് കണക്ഷനും ഇല്ലെങ്കിലും ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഉടമകള്‍.
















