ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ലോകസമൂഹത്തിനു മുന്നില്‍ ഒറ്റപ്പെട്ട ശേഷവും ഇന്ത്യക്കെതിരേ ഒളിപ്പോരിന് ആഹ്വാനം നല്‍കി പാക്കിസ്ഥാന്‍. നേരിട്ടൊരു ആക്രമണത്തിന് ശേഷിയില്ലാത്തതിനാല്‍ ഭീകരരെ വിലയ്‌ക്കെടുത്ത് ഇന്ത്യയില്‍ ആക്രമണത്തിനു ഒരുങ്ങുകയാണ് പാക്കിസ്ഥാനെന്ന് രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാന്‍ പ്രവിശ്യയില്‍ല നിന്നു വിലയ്‌ക്കെടുത്ത അറുപതോളം ഭീകരരെ പാക് സൈന്യവും ചാര സംഘടനയായ ഐഎസ്‌ഐയും ചേര്‍ന്ന് യുദ്ധപരീശീലനം നല്‍കി ഇന്ത്യന്‍ അതിര്‍ത്തി കടത്താന്‍ തയാറാക്കി നിര്‍ത്തിയതയാണു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏതു സമയവും ഈ ചാവേറുകള്‍ അതിര്‍ത്തി കടക്കാന്‍ സാധ്യതയുണ്ട്. ഇതേത്തുടര്‍ന്ന് നുഴഞ്ഞുകയറ്റം തടയാന്‍ അതിര്‍ത്തിയില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സൈന്യത്തിനു നിര്‍ദേശം ലഭിച്ചു. അത്യാധുനിക ആയുധങ്ങളുമായാണ് നാല്‍പ്പതു മുതല്‍ അറുപതു വരെ ഭീകരര്‍ രാജ്യത്തെ ആക്രമിക്കാന്‍ എത്തുകയെന്നാണ് വിവരം. ഇവര്‍ക്ക് പാക്ക് സൈന്യത്തിനു ലഭിക്കുന്ന അതേ പരീശീലനം ആഴ്ചകളായി ലഭിച്ചുകൊണ്ടിരിക്കുകയാണ്.
ജമ്മു കശ്മീര്‍ തന്നെയാണ് ഇവരുടെ ലക്ഷ്യമെങ്കിലും രാജ്യത്തെ തന്ത്രപ്രധാന മേഖലകളില്‍ സുരക്ഷ ശക്തമാക്കാനും നിര്‍ദേശമുണ്ട്. ഡസണ്‍ കണക്കിന് ഭീകരര്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വസ്ത്രങ്ങള്‍ ധരിച്ച് ചാവേറുകളാന്‍ തയാറെടുക്കുന്നതിന്റെ ചില രേഖകള്‍ വാര്‍ത്ത ഏജന്‍സിയായ എന്‍എന്‍ഐയ്‌ക്കു ലഭിച്ചിട്ടുമുണ്ട്. അഫ്ഗാനിലെ ചില മേഖലകളില്‍ പാക് സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ ഭീകരര്‍ ഇപ്പോഴും പരിശീലനം തുടരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. പരീശിലനം പൂര്‍ത്തിയാക്കിയ ശേഷം ചെറു സംഘങ്ങളായി അതിര്‍ത്തി കടത്താനാണ് പാക്കിസ്ഥാന്‍ തയാറെടുക്കുന്നത്. അതേസമയം, പരീശീലനം പൂര്‍ത്തിയാക്കിയ ഒരു സംഘത്തെ പാക് ചാരസംഘടന ഐഎസ്‌ഐയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഈ മാസം 21ന് സന്ദര്‍ശിച്ചെന്നും ഇന്ത്യയില്‍ ആക്രമണം നടത്തേണ്ട രീതികള്‍ അറിയിച്ചെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരോ ദിവസത്തെ ഇടവേളകളില്‍ ഭീകരരെ അതിര്‍ത്തി കടത്താനാണ് പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നത്.
അതേസമയം, ഈ സംഘത്തിന്റെ നീക്കങ്ങള്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും ഭാരതത്തിന്റെ മണ്ണിന്‍ തീവ്രവാദികള്‍ കാലുകുത്തിയാല്‍ ശക്തമായ പ്രത്യാക്രമണം നേരിടേണ്ടിവരുമെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
















