ഹൂസ്റ്റണ്‍: സിന്ധ് വംശജരെ സഹായിക്കണമെന്നും പാക്കിസ്ഥാനില്‍ നിന്ന് ഇവര്‍ക്ക് സ്വാതന്ത്ര്യം ലഭ്യമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും അഭ്യര്‍ഥിച്ച് സിന്ധ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സഫര്‍.
പാക് സൈന്യം സിന്ധ് വംശജര്‍ക്കെതിരെ മനുഷ്യാവകാശലംഘനം നടത്തുകയാണ്. 1971ല്‍ ബംഗ്ലാദേശിന് സ്വാതന്ത്ര്യം ലഭിക്കാന്‍ ഇന്ത്യ സഹായിച്ച പോലെ സിന്ധ് പ്രവിശ്യയെ പാക്കിസ്ഥാന്റെ ക്രൂരതകളില്‍ നിന്ന് മോചിപ്പിക്കാന്‍ ഇടപെടണമെന്നും സഫര്‍ അഭ്യര്‍ത്ഥിച്ചു. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെടുന്ന സന്ദേശങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമേന്തിയാണ് സിന്ധ് വംശജര്‍ ഹൂസ്റ്റണിലെത്തിയത്. മോദിജിയും ട്രംപും തങ്ങളെ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും സഫര്‍ പറഞ്ഞു.
ആളുകളെ കാണാതാകുന്നതിന്റെയും നിയമവിരുദ്ധ കൊലപാതകങ്ങളുടെയും പേരില്‍ കാലങ്ങളായി പാക്കിസ്ഥാനെ അന്താരാഷ്‌ട്ര സമൂഹവും പ്രദേശിക, മനുഷ്യാവകാശ സംഘടനകളും വിമര്‍ശിക്കുകയാണ്. 2014 മുതലുള്ള കണക്കനുസരിച്ച് ആളുകളെ തട്ടിക്കൊണ്ടു പോയതില്‍ 5000 കേസുകളുണ്ട്. ഇവയില്‍ മിക്കതും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും പാക് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ പറയുന്നു.
ബലൂചിസ്ഥാനില്‍ മാത്രം 20,000 പേരെ തട്ടിക്കൊണ്ടു പോയി. 2500ല്‍ അധികം ആളുകളാണ് ക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ വെടിയേറ്റ് മരിച്ചത്. ആളുകളെ കാണാതാകുന്നതിലും നിയമവിരുദ്ധ കൊലപാതകങ്ങളിലും പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്‌ഐക്ക് പങ്കുണ്ടെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പലതവണ സമ്മതിച്ചിട്ടുണ്ട്.
















