യുഎൻ: ഭീകരവാദത്തെ സാമ്പത്തികമായി പിന്തുണയ്‌ക്കുന്ന രാജ്യങ്ങൾക്കെതിരെ അന്താരാഷ്‌ട്ര തലത്തിൽ കൈക്കൊള്ളുന്ന നടപടികളെ ഏഷ്യൻ രാജ്യങ്ങൾ പിന്തുണയ്‌ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. യുഎൻ പൊതുസഭ സമ്മേളനത്തിന്റെ ഭാഗമായി ഏഷ്യൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്ത് കൊണ്ട് വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഭീകരവാദത്തെ സാമ്പത്തികമായും രാഷട്രീയമായും ധാർമ്മികമായും പിന്തുണയ്‌ക്കുന്ന ചില രാജ്യങ്ങളുണ്ടെന്ന് പാക്കിസ്ഥാന്റെ പേരെടുത്തു പറയാതെ ഇന്ത്യ ചൂണ്ടിക്കാട്ടി. ഭീകരവാദത്തിനെതിരായ ആഗോള ഉടമ്പടി എത്രയും പെട്ടന്ന് പ്രാവർത്തികമാക്കാൻ ഏഷ്യൻ രാജ്യങ്ങളുടെ പിന്തുണ ഇന്ത്യ അഭ്യർത്ഥിച്ചു. ഗൾഫ് മേഖലയിൽ ചില രാജ്യങ്ങൾ തങ്ങളുടെ തന്ത്രപരമായ താൽപര്യങ്ങൾ സംരക്ഷിക്കാനായി നടത്തുന്ന ശ്രമങ്ങൾ സൃഷ്ടിച്ചിട്ടുള്ള സംഘർഷത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. നയതന്ത്ര ശ്രമങ്ങളിലൂടെയും ചർച്ചകളിലൂടെയും സംഘർഷത്തിന് അയവ് വരുത്താനുള്ള നടപടികൾ അടിയന്തിരമായി ഉണ്ടാവുമെന്ന് ഇന്ത്യ പ്രതീക്ഷ പ്രകടിപ്പിച്ചു.
അഫ്ഘാനിസ്ഥാനിലെ സ്ഥിതിഗതികളിൽ ഉത്ക്കണ്ഠ രേഖപ്പെടുത്തിക്കൊണ്ട് ജനാധിപത്യപരമായ മാർഗ്ഗത്തിലൂടെ ശാശ്വത പരിഹാരം ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുടെ ആവശ്യകതയും ഇന്ത്യ ചൂണ്ടിക്കാട്ടി. 1992 ൽ രൂപീകൃതമായ Conference on Interaction and Confidence building measures in Asia (CICA) യുടെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു വി. മുരളീധരൻ.
സമാധാനവും സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പു വരുത്തുന്നതിനായി ഏഷ്യൻ രാജ്യങ്ങൾ തമ്മിൽ സഹകരണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 27 ഏഷ്യൻ രാജ്യങ്ങൾ ചേർന്ന് രൂപം നൽകിയ വേദിയാണ് സിഐസിഎ.
















