ന്യൂദല്‍ഹി: മുസ്ലിം തീവ്രവാദികള്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിളെ പ്രണയ മതംമാറ്റ ഭീകരതക്കിരയാക്കുന്നതിനെതിരെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. കേരളത്തിലെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ലൗ ജിഹാദിന്റെ പിടിയിലാണ്. ഇവരെ എളുപ്പത്തില്‍ ഇരകളാക്കാന്‍ സാധിക്കുന്നുവെന്നാണ് വര്‍ദ്ധിച്ചുവരുന്ന മതപരിവര്‍ത്തന ശ്രമങ്ങള്‍ തെളിയിക്കുന്നത്. കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യന്‍ പറഞ്ഞു.
കോഴിക്കോട്ടും ദല്‍ഹിയിലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ സംബന്ധിച്ച് രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്ന കലര്‍ത്തിയ ജ്യൂസ് നല്‍കി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി മതം മാറാന്‍ ഭീഷണിപ്പെടുത്തി സംഭവത്തില്‍ കോഴിക്കോട് പോലീസ് കേസെടുത്തിരുന്നു. ദല്‍ഹിയിലെ മലയാളിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മുഹമ്മദ് സിദ്ദിഖിയെന്നയാള്‍ പശ്ചിമേഷ്യന്‍ രാജ്യത്തേക്ക് തട്ടിക്കൊണ്ടുപോയതായി മാതാപിതാക്കളുടെ പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടിയെ ഐഎസില്‍ ചേര്‍ക്കുമെന്ന് രക്ഷിതാക്കള്‍ക്ക് ഭയമുള്ളതായി കുര്യന്‍ ചൂണ്ടിക്കാട്ടി. സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഭയത്തിന് അടിസ്ഥാനമുണ്ട്. കേരളത്തില്‍നിന്നും ആദ്യം ഐഎസ്സില്‍ ചേര്‍ന്ന 21 പേരില്‍ അഞ്ച് പേര്‍ മതംമാറ്റത്തിന് ഇരകളായ ക്രിസ്ത്യാനികളാണ്. പ്രണയ മതംമാറ്റ ഭീകരത ചെറുക്കുന്നതിനായി കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെസിബിസി) പ്രചാരണവും ബോധവത്കരണവും ആരംഭിച്ചിരുന്നു. 2005 മുതല്‍ 2012 വരെ നാലായിരത്തോളം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതംമാറ്റിയതായി കെസിബിസി പ്രസിദ്ധീകരണമായ ജാഗ്രത നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലുള്ള ഇത്തരം സംഭവങ്ങള്‍ ഗൗരവത്തോടെ കാണേണ്ടതാണ്. ഭൂരിഭാഗം സംഭവങ്ങളിലും ഇരകള്‍ മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയമായിട്ടുണ്ട്. ഇവരെ ഭീകരപ്രവര്‍ത്തനത്തിനും ഉപയോഗിക്കുന്നു. ഭീഷണി കാരണമാണ് പലപ്പോഴും രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തുവരാത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് ഗൗരവത്തോടെ കാണുകയും അന്വേഷണത്തിന് എന്‍ഐഎയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
















