ലഖ്‌നൗ: എം.പി പദവിയില്‍ നിന്നും മുഖ്യമന്ത്രി പദത്തിലേക്കെത്തിയ നിമിഷങ്ങള്‍ രണ്ടര വര്‍ഷത്തിനു ശേഷം വെളിപ്പെടുത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേന്ദ്രമന്ത്രിമാരുള്‍പ്പെടെ നിരവധി പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുയര്‍ന്ന് കേട്ടെങ്കിലും ഗോരഖ്പൂര്‍ എംപിയായ തന്നെ കേന്ദ്രനേതൃത്വം തിരഞ്ഞെടുത്തതെങ്ങനെയെന്ന് ഒരു ദേശീയ മാധ്യമത്തോടാണ് അദേഹം വെളിപ്പെടുത്തിയത്.
2017 ഫെബ്രുവരി 25നായിരുന്നു വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജ് എന്നെ വിളിച്ചു പറഞ്ഞു ‘പാര്‍ലമെന്റ് പ്രതിനിധിസംഘം പോര്‍ട്ട് ലൂയീസ് സന്ദര്‍ശിക്കുന്നുണ്ട്, താങ്കളും ഒപ്പം പോകണം’ എന്ന്. മാര്‍ച്ച് ആറു വരെ തിരഞ്ഞെടുപ്പ് തിരക്കുകളാണെന്നും പോകാന്‍ താത്പര്യമില്ലെന്നും ഞാന്‍ അറിയിച്ചു. എന്നാല്‍ മാര്‍ച്ച് ആറിന് ശേഷം പോയാല്‍ മതിയെന്ന് അവര്‍ പറഞ്ഞു. മാര്‍ച്ച് എട്ടോടെ തിരഞ്ഞെടുപ്പ് അവസാനിച്ചു. മാര്‍ച്ച് 11നാണ് വോട്ടെണ്ണല്‍. മാര്‍ച്ച് എട്ടിന് ഞാന്‍ ദല്‍ഹിക്ക് പോയി. രണ്ടുദിവസത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് എന്റെ പാസ്‌പോര്‍ട്ട് തിരിച്ചയച്ചെന്നും സംഘത്തിനൊപ്പം പോകേണ്ടതില്ലെന്നും അറിയിപ്പ് വന്നു. ആ തിരഞ്ഞെടുപ്പ് ബിജെപിയുടേതായിരുന്നു.
15 വര്‍ഷത്തെ ഇടവേളക്ക് ശേഷമായിരുന്നു ബിജെപി ഉത്തര്‍പ്രദേശ് ഭരണം തിരിച്ച് പിടിച്ചു. 16ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിക്ക് പോയി. തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ദല്‍ഹി വിട്ടുപോകരുതെന്നും സംസാരിക്കണമെന്നും അദേഹം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പതിനേഴിലെ യോഗത്തിന് ശേഷം ഞാന്‍ ഗൊരഖ്പൂരിലേക്ക് തിരിച്ചു പോന്നൂ. നാട്ടിലെത്തിയപ്പോള്‍ അമിത് ഷാ വീണ്ടും വിളിച്ചു. ‘എന്തിനാണ് നാട്ടിലേക്ക് മടങ്ങിയത് ദല്‍ഹിയില്‍ നില്‍ക്കാന്‍ പറഞ്ഞതല്ലേ’ എന്നുചോദിച്ചു. തുടര്‍ന്ന് അടിയന്തരമായി ദല്‍ഹിക്ക് തിരിച്ചുവരാനും നാളെ രാവിലെ ചാര്‍ട്ടേര്‍ഡ് വിമാനം അയക്കുന്നുണ്ടെന്നും ഇക്കാര്യം ആരും അറിയേണ്ടന്നും അദേഹം നിര്‍ദേശിച്ചു. പിറ്റേന്ന് 11 മണിയോടെ ദല്‍ഹിയിലെത്തി. അമിത് ഷാ പറഞ്ഞു വൈകീട്ട് നാല് മണിക്ക് നിങ്ങളെ എംഎല്‍എമാരുടെ നേതാവായി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കും. നാളെയാണ് സത്യപ്രതിജ്ഞ.. ഇങ്ങനെയാണ് താന്‍ യുപി മുഖ്യമന്ത്രിയായതെന്ന് യോഗി അഭിമുഖത്തില്‍ പറഞ്ഞു.
















