ന്യൂദല്‍ഹി: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ സേവന-വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് കേരളം ഇതുവരെയും നടപ്പാക്കിയിട്ടില്ല. നഴ്‌സുമാരുടെ സേവന-വേതന വ്യവസ്ഥകള്‍ നവീകരിക്കാന്‍ സംസ്ഥാനങ്ങള്‍ മാര്‍ഗരേഖയോ നിയമനിര്‍മാണമോ നടത്തണമെന്ന് കേന്ദ്രം നിയോഗിച്ച പ്രൊഫ. ജഗദീഷ് പ്രസാദ് കമ്മിറ്റി നിര്‍ദേശിച്ചിരുന്നു.
അതേസമയം ഹിമാചല്‍പ്രദേശ്, കര്‍ണാടകം, പഞ്ചാബ്, ദൽഹി സംസ്ഥാനങ്ങളില്‍ ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കുകയും തമിഴ്‌നാട്, മിസോറം, ഛത്തീസ്ഗഢ്, ബിഹാര്‍, ഉത്തരാഞ്ചല്‍, മേഘാലയ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമവും മിനിമംകൂലി നിയമവുമാണ് സംസ്ഥാനത്ത് സ്വകാര്യ നഴ്‌സുമാര്‍ക്ക് ബാധകമായുള്ളത്. ആശുപത്രി ജീവനക്കാരുടെ വേതനം പരിഷ്‌കരിച്ച് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം ഇറക്കിയ വിജ്ഞാപനം ജഗദീഷ് പ്രസാദ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ക്ക് തുല്യമാകുന്നില്ലെന്ന് ഇന്ത്യന്‍ പ്രൊഫഷണല്‍ നഴ്‌സസ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.
ട്രെയിന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ഹര്‍ജിയില്‍ 2016 ജനുവരി 29-നാണ് സുപ്രീംകോടതി വിദഗ്ധസമിതിയെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശംനല്‍കിയത്. ഇതുപ്രകാരം നിയോഗിക്കപ്പെട്ട കമ്മിറ്റി വിശദമായ ശുപാര്‍ശകളും സമര്‍പ്പിച്ചു. അമ്പതില്‍ താഴെ കിടക്കകളുള്ള ആശുപത്രിയാണെങ്കില്‍പ്പോലും നഴ്‌സുമാര്‍ക്ക് മാസം 20,000 രൂപയെങ്കിലും ശമ്പളം നല്‍കണമെന്നാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ഇരുന്നൂറിലേറെ കിടക്കകളുള്ള സ്വകാര്യ ആശുപത്രിയില്‍ നഴ്‌സുമാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെ നഴ്‌സുമാരുടേതിനു സമാനമായ വേതനം നല്‍കണം. 100നും 200-നും ഇടയില്‍ കിടക്കകളുള്ള ആശുപത്രിയാണെങ്കില്‍ സര്‍ക്കാര്‍ നഴ്‌സുമാരുടേതിനേക്കാള്‍ പത്ത് ശതമാനത്തിലേറെയും 50-നും നൂറിനുമിടയിലാണെങ്കില്‍ 25 ശതമാനത്തിലേറെയും വേതനം കുറയ്‌ക്കരുത്. ഇതിനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും നിയമനിര്‍മാണം നടത്തണമെന്നും കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കേരളം നടപടിയൊന്നുമെടുത്തില്ല.
അരുണാചല്‍പ്രദേശില്‍ നിയമനിര്‍മാണത്തിനുള്ള നടപടികള്‍ നടക്കുകയാണ്. ത്രിപുര, ദാമന്‍ ആന്‍ഡ് ദിയു, ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി എന്നിവിടങ്ങളില്‍ കമ്മിറ്റിയുടെ ശുപാര്‍ശ വിതരണം ചെയ്തതായും കേന്ദ്രം അറിയിച്ചു.
















