കൊച്ചി : മരട് ഫ്‌ളാറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്തമില്ലെന്ന് ഉടമകളെ കയ്യൊഴിഞ്ഞ് നിര്‍മാതാക്കള്‍. മരട് നഗരസഭയ്‌ക്ക് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ നല്‍കിയ കത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിയമാനുസൃതമായി ഫ്‌ളാറ്റ് ഉടമകള്‍ക്ക് കൈമാറിയതാണ്. ഈ പദ്ധതിയുമായി ഇപ്പോള്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്നും നിര്‍മാതാക്കളുടെ കത്തില്‍ പറയുന്നുണ്ട്.
ഉടമകള്‍ക്ക് ഫ്‌ളാറ്റുകള്‍ കൈമാറിയ ശേഷം അവര്‍ തന്നെയാണ് ഇപ്പോള്‍ നികുതി അടയ്‌ക്കുന്നത്. അതിനാല്‍ ഇപ്പോള്‍ ഫ്‌ളാറ്റുമായി ഒരു ബന്ധവും തങ്ങള്‍ക്കില്ല. ഫ്‌ളാറ്റ് പൊളിക്കുന്നതുമയി ബന്ധപ്പെട്ടുള്ള നോട്ടീസ് നഗരസഭ തങ്ങള്‍ക്കും നല്‍കിയത് എന്തുകൊണ്ടാണെന്നാണ് മനസ്സിലാകാത്തത്. എന്നും നിര്‍മാതാക്കള്‍ മരട് നഗരസഭയ്‌ക്ക് അയച്ചിട്ടുള്ള കത്തില്‍ പറയുന്നുണ്ട്.
മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് കുടുംബങ്ങള്‍ക്ക് ഒഴിയാനുള്ള നഗരസഭ നോട്ടീസിന്റെ കാലാവധി ഇന്ന് അവസാനിക്കുമ്പോഴാണ് നിര്‍മാതാക്കളും ഇവരെ കൈയൊഴിഞ്ഞിരിക്കുന്നത്. 343 ഫ്‌ളാറ്റുകളിലായി 1472 പേരെയാണ് പുനരവധിവസിപ്പിക്കേണ്ടത്.
ഈമാസം 20-തിനകം നാല് പാര്‍പ്പിടസമുച്ഛയങ്ങള്‍ പൊളിച്ചുമാറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിനാണ് കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടി തുടങ്ങിയത്. അതിനിടെ മരട് ഫ്ളാറ്റ് വിഷയത്തില്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗി വിളിച്ചു. ചൊവ്വാഴ്ച വൈകിട്ട് 3.30ന് തിരുവനന്തപുരത്തുവെച്ചാണ് യോഗം. മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.
















