ന്യൂദല്‍ഹി : ജാതി, മതം എന്നിവയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നില്ലെന്ന് കേന്ദ്ര പ്രതിരോധനമന്ത്രി രാജ്‌നാഥ് സിങ്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വര്‍ധിച്ചപ്പോള്‍ സിഖുകാര്‍ക്കും ബുദ്ധമതക്കാര്‍ക്കും മറ്റുള്ളവര്‍ക്കുമെതിരെ പാക്കിസ്ഥാനില്‍ അവകാശ ലംഘനങ്ങള്‍ നടക്കുകയായിരുന്നു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണെന്നും സുരക്ഷിതരായി തന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
സേവനത്തിലിരിക്കെ വീരമൃത്യു വരിച്ച 122 സൈനികരുടെ കുടുംബങ്ങള്‍ക്കായി സൂറത്തില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. ആര്‍ട്ടിക്കിള്‍ 370 വ്യവസ്ഥകള്‍ റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനം സ്വാഗതം ചെയ്യാന്‍ പാക്കിസ്ഥാന് ഒരിക്കലും കഴിയില്ല. ലോകരാജ്യങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇന്ത്യയ്‌ക്കെതിരെ തിരിക്കുന്നതിനുവേണ്ടിയാണ് അവര്‍ യുഎന്നിനെ സമീപിച്ചത്. എന്നാല്‍ ഇന്ത്യയുടെ യഥാര്‍ത്ഥ സ്ഥിതി മനസ്സിലാക്കി പാക്കിസ്ഥാന്‍ ഉന്നയിച്ച വാദങ്ങളെല്ലാം അന്താരാഷ്‌ട്ര സമൂഹം തള്ളുകയായിരുന്നു.
താന്‍ ആവശ്യപ്പെടുന്നതുവരെ പാക് ജനത നിയന്ത്രണ രേഖയിലേക്ക് നീങ്ങരുതെന്ന് ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം മുസഫറാബാദില്‍ വെച്ച് ആഹ്വാനം ചെയ്തിരുന്നു. ഇതിന് തക്ക മറുപടിയും രാജ്‌നാഥ് സിങ് നല്‍കി.
നിയന്ത്രണ പരിധി ലംഘിക്കരുതെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തന്റെ ജനങ്ങളെ ഉപദേശിച്ചിട്ടുണ്ട്. കാരണം അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ സുസജ്ജരാണ്. അവരെ മടങ്ങാന്‍ അനുവദിക്കില്ലെന്നും രാജ്‌നാഥ് സിങ് മുന്നറിയിപ്പ് നല്‍കി.
പാക് മണ്ണില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത് അവസാനിപ്പിക്കണം. അല്ലാത്തപക്ഷം സ്വയം നാശം വിളിച്ചുവരുത്തുകയാണ്. പാക്കിസ്ഥാന്‍ എന്ന രാജ്യം തകരുന്നത് തടയാന്‍ പിന്നീട് ആര്‍ക്കും കഴിയില്ലെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു.
















