കൊച്ചി : എസ്എഫ്ഐ പ്രവര്‍ത്തകനെ പോലീസ് ജീപ്പില്‍ കയറ്റിയെന്ന് ആരോപിച്ച് കളമശ്ശേരി പോലീസ് ഉദ്യോഗസ്ഥന് സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി. കളമശ്ശേരിയുടെ രാഷ്‌ട്രീയം അറിഞ്ഞു പ്രവര്‍ത്തിക്കണമെന്ന് ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ഫോണ്‍ വിളിച്ച് എസ്ഐ അമൃത് രംഗനെ ഭീഷണിപ്പെടുത്തിയതിനു ലഭിച്ച ചുട്ട മറുപടി സോഷ്യല്‍ മീഡിയയില്‍ തരംഗമായി.
കുസാറ്റ് യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ എസ്എഫ്ഐ വിദ്യാര്‍ത്ഥിയെ പോലീസ് ജീപ്പില്‍ കയറ്റി ഹോസ്റ്റലില്‍ വിട്ടിരുന്നു. ഇതിനെതിരെയാണ് സിപിഎം നേതാവ് മുന്നറിയിപ്പുമായി എത്തിയത്. എന്നാല്‍ ആരുടേയും താത്പ്പര്യത്തിന് നില്‍ക്കാന്‍ പറ്റില്ലെന്ന് ചുട്ട മറുപടിയാണ് എസ്ഐ നല്‍കിയത്. എസ്എഫ്ഐ ഭാരവാഹിയാണെന്നു പറഞ്ഞിട്ടും വിദ്യാര്‍ത്ഥിയെ പിടിച്ചു പോലീസ് ജീപ്പില്‍ കയറ്റിയെന്നും അസഭ്യം പറഞ്ഞെന്നും ആരോപിച്ചാണ് ഏരിയ സെക്രട്ടറിയുടെ ഫോണ്‍ വിളി. നിങ്ങള്‍ എസ്ഐ ആയി വന്ന ശേഷം ആദ്യമായാണ് വിളിക്കുന്നത്. നിങ്ങളെക്കുറിച്ച് വളരെ മോശം അഭിപ്രായം ജനങ്ങള്‍ക്കിടയില്‍ നിന്നും രാഷ്‌ട്രീയക്കാര്‍ക്കിടയില്‍ നിന്നും ഉണ്ടായിട്ടുണ്ട്. കളമശേരിയിലെ രാഷ്‌ട്രീയവും ഇടപാടുകളും മനസ്സിലാക്കി ഇടപെടുന്നത് നന്നാവും എന്നാണ് സക്കീര്‍ ഹുസൈന്‍ ഭീഷണിപ്പെടുത്തിയത്.
എന്നാല്‍ തനിക്ക് ഒരു പാര്‍ട്ടിയോടും കൂറില്ലെന്നും നേരേ വാ നേരേ പോ എന്ന നിലയില്‍ ഇടപെടുന്ന ആളാണ്. കളമശേരി ആരുടേതാണെങ്കിലും ഒരു പ്രശ്നവുമില്ല. എനിക്ക് എല്ലാ വിദ്യാര്‍ത്ഥികളും ഒരുപോലെയാണ്. നിലപാട് നോക്കി ജോലി ചെയ്യാന്‍ എനിക്കാവില്ല. ടെസ്റ്റ് എഴുതി പാസ്സായാണ് താന്‍ ജോലിക്ക് കയറിയത്. ആരുടേയും കാലുപിടിച്ചല്ല ഇവിടെ വന്നിരിക്കുന്നത്. ഇവിടെ തന്നെ ഇരിക്കാമെന്നും പറഞ്ഞിട്ടില്ല. അതിനിടെ എസ്എഫ്ഐ നേതാവാണെന്ന് പറഞ്ഞതല്ലേ, അയാളോട് മാന്യമായി പെരുമാറണമെന്നും സിപിഎം സെക്രട്ടറി പറഞ്ഞു. സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റിനെ ജീപ്പില്‍ കയറ്റി അമിനിറ്റി സെന്ററില്‍ വിടുകയാണ് ഉണ്ടായത്. തര്‍ക്കം നടക്കുന്ന സ്ഥലത്തു നിന്ന് ഒരാളെ മാറ്റാനാണ് ശ്രമിച്ചത്. ഇതില്‍ കൂടുതല്‍ മാന്യമായി എങ്ങിനെയാണ് പെരുമാറേണ്ടത്. അവരുടെ സൈഡ് ചേര്‍ന്ന് സംസാരിക്കാനാണെങ്കില്‍ തനിക്ക് ഒന്നും പറയാനില്ലെന്നും എസ്ഐ മറുപടി നല്‍കി.
തെരഞ്ഞെടുപ്പില്‍ വിജയിച്ച എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ വിജയാഘോഷ പ്രകടനം നടത്തിയിരുന്നു. ഇതേ സമയം ബിടെക് വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ സഹാറയില്‍ ഓണാഘോഷവും പ്രകടനവും നടന്നു. ഓണാഘോഷത്തിനിടയിലേയ്‌ക്ക് കടന്നു കയറിയ ചിലര്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ചതോടെയാണ് പോലീസ് ഇടപെടലുണ്ടായത്. ഇതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
യൂണിഫോമിട്ടാല്‍ ചാകാനും തയാറായാണ് വന്നിരിക്കുന്നത്. ചത്തു കിടന്നാലും പിള്ളാരെ തല്ലാന്‍ ഞാന്‍ സമ്മതിക്കില്ല നിങ്ങള്‍ എന്താണെന്നു വച്ചാല്‍ചെയ്തോളു. ഇവിടെ ഇരിക്കാമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടില്ല. നിങ്ങള്‍ പറയുന്നിടത്ത് ഇരിക്കാനും എഴുന്നേല്‍ക്കാനും പറ്റില്ല. അങ്ങനെ പേടിച്ച് ജീവിക്കാന്‍ പറ്റില്ല. അതേസമയം നിങ്ങള്‍ക്ക് രഷ്‌ട്രീയ പ്രവര്‍ത്തകരെ തനിക്കു പുച്ഛമായിരിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥരെ ഒക്കെ വിളിച്ചു സംസാരിക്കുന്നതല്ലേ. അവരൊന്നും ഇങ്ങനെയല്ല സംസാരിക്കുന്നത്. തനിക്കെന്താ കൊമ്പുണ്ടോ എന്നും സക്കീര്‍ ഹൂസൈന്‍ ചോദിക്കുന്നുണ്ട്.
വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് സക്കീര്‍ ഹുസൈന്‍. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനിടെ എസ്ഐയുടേയും സിപിഎം നേതാവിന്റേയും ഫോണ്‍ വിളി സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സക്കീറിനെ വിമര്‍ശിച്ചും എസ്ഐയുടെ നിലപാടില്‍ കൈയ്യടിച്ചും നിരവധി ആളുകളാണ് രംഗതെത്തിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ മേല്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങള്‍ വര്‍ധിച്ചു വരുന്നതായി നിരവധി ആരോപണങ്ങള്‍ ഉയരുമ്പോഴാണ് ഈ സംഭവം പുറത്തുവരുന്നത്. ജോലിയിലെ സമ്മര്‍ദ്ദം മൂലം പോലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്യുന്നതും അടുത്തിടെ ഉണ്ടായിട്ടുണ്ട്. എറണാകുളം ജില്ലയില്‍ മാത്രം നാല് ഉദ്യോഗസ്ഥരാണ് ഇത്തരത്തില്‍ ആത്മഹത്യ ചെയ്തിട്ടുള്ളത്.
















