തിരുവനന്തപുരം: അമിതമായി മദ്യപിച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചു മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന്റെ കള്ളക്കളികള്‍ പൊളിയുന്നു. അപകടസമയം പരിസരത്തെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന പോലീസിന്റെ വാദം തെറ്റാണെന്നു തെളിഞ്ഞു. അപകടസമയം മ്യൂസിയം,രാജ്ഭവന്‍ പരിസരത്തെ ഏഴ് ക്യാമറകളും പ്രവര്‍ത്തിച്ചിരുന്നെന്നും വെള്ളയമ്പലത്തെ ക്യാമറ മാത്രമാണ് പ്രവര്‍ത്തിക്കാതിരുന്നതെന്നും വിവരാകാശരേഖയിലൂടെ വ്യക്തമായി. സി.സി.ടി.വി ദ്യശ്യങ്ങളൊന്നും ലഭിക്കില്ലെന്ന പേരിലാണ് പോലീസ് ആദ്യം ആശയക്കുഴപ്പം സൃഷ്ടിച്ചത്. പോലീസ് തന്നെ നല്‍കിയ വിവരാവകാശ രേഖയിലുള്ള മറുപടിയിലാണ് സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമായിരുന്നെന്ന് വ്യക്തമാവുന്നത്. മ്യൂസിയം ഭാഗത്ത് നാല് ക്യാമറകളും രാജ് ഭവന്‍ ഭാഗത്ത് രണ്ട് ക്യാമറകളും പ്രവര്‍ത്തിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഫിക്സഡ് ക്യാമറകളും ഉണ്ടായിരുന്നു. തലസ്ഥാന നഗരിയില്‍ 235 ക്യാമറകള്‍ ഉണ്ടെന്നും അതില്‍ 144 ക്യാമറകളാണ് പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമാക്കി.
കേസില്‍ പോലീസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേസില്‍ സസ്പെന്‍ഷനിലായ ശ്രീറാമം വെങ്കിട്ടരാമനെതിരെ സര്‍ക്കാര്‍ വകുപ്പുതല നടപടി തുടങ്ങിയിരുന്നു. 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന് കഴിഞ്ഞ മാസം 30ന് നോട്ടീസ് അയച്ചിരുന്നു. വിശദീകരണം നല്‍കിയില്ലെങ്കില്‍ തുടര്‍നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസില്‍ അറിയിച്ചിട്ടുണ്ട്.വാഹനാപകടകേസില്‍ റിമാന്‍ഡിലായതിന് പിന്നാലെ സര്‍വേ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. അഖിലേന്ത്യാ സര്‍വ്വീസ് ചട്ടപ്രകാരമാണ് ശ്രീറാം വെങ്കിട്ടരാമനെ ചീഫ് സെക്രട്ടറി സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. ഓഗസ്റ്റ് മൂന്ന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ.എം.ബഷീര്‍ കൊല്ലപ്പെടുന്നത്. ശ്രീറാമിനൊപ്പം വഫ ഫിറോസ് എന്ന യുവതിയും കാറിലുണ്ടായിരുന്നു.
















