തൃശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കോളേജുകളിലെ അധ്യാപക നിയമനങ്ങളില്‍ ക്രമക്കേട്. ശ്രീ കേരളവര്‍മ കോളേജിലും വിവേകാനന്ദ കോളേജിലും കുട്ടികളെ പഠിപ്പിക്കുന്നത് മതിയായ യോഗ്യതയില്ലാത്തവര്‍. ക്രമക്കേട് കണ്ടെത്തിയ ബോര്‍ഡ് പരാതി നല്‍കിയെങ്കിലും പിന്നീട് മിണ്ടാട്ടമില്ല.
യുഡിഎഫ് ഭരണസമിതിയുടെ കാലത്തായിരുന്നു നിയമനം. പിന്നീട് വന്ന ഇടതുപക്ഷ ഭരണസമിതി വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു. സ്‌പെഷ്യല്‍ ദേവസ്വം കമ്മീഷണര്‍ വിജിലന്‍സ് ഡയറക്ടര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. എന്നാല്‍, സിപിഎം ഉന്നതര്‍ കോഴ വാങ്ങി അന്വേഷണം മരവിപ്പിച്ചു.
ഇതിനിടെ, ഗവര്‍ണര്‍ക്കു മുന്നിലും പരാതിയെത്തി. ഗവര്‍ണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അയോഗ്യരായ അധ്യാപകരുടെ നിയമനം റദ്ദാക്കാത്തത് മാനുഷിക പരിഗണനയിലെന്നാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ വിചിത്ര വാദം. യുഡിഫ് ഭരണസമിതിയുണ്ടായിരുന്ന 2010 മുതല്‍ 2015 വരെയുള്ള സമയത്താണ് ലക്ഷങ്ങള്‍ വാങ്ങി അയോഗ്യരെ നിയമിച്ചത്. എല്‍ഡിഎഫ് എത്തിയതോടെയാണ് വിജിലന്‍സ് അന്വേഷണത്തിന് തീരുമാനിച്ചത്. വിജിലന്‍സ് അന്വേഷണം ആരംഭിച്ചതോടെ ആരോപണവിധേയര്‍ സിപിഎം നേതൃത്വത്തെ സമീപിച്ചു. ഇതോടെ, അന്വേഷണം മരവിച്ചു.
അഭിമുഖ പരീക്ഷയില്‍ കൃത്രിമം നടത്തിയാണ് ഈ നിയമനങ്ങളെല്ലാം. യുജിസി നിര്‍ദേശിക്കുന്ന യോഗ്യതയില്ലാതെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനമുണ്ടായി. സര്‍വകലാശാല അംഗീകരിക്കാത്ത ഇതരസംസ്ഥാന യൂണിവേഴ്‌സിറ്റി ബിരുദധാരികളും അസിസ്റ്റന്റ് പ്രൊഫസര്‍മാരാണ്. അനധ്യാപക നിയമനത്തിലും പണം വാങ്ങി വന്‍തിരിമറിയുണ്ട്. ഈ അന്വേഷണവും വഴിമുട്ടി.
ഭീഷണിപ്പെടുത്തി പണം വാങ്ങിയ സിപിഎം തന്ത്രം
വിജിലന്‍സിനും മുഖ്യമന്ത്രിക്കും പരാതി നല്‍കി സിപിഎം മെനഞ്ഞത് ഭീഷണിയുടെ തന്ത്രം. സിപിഎം സംസ്ഥാന സമ്മേളനത്തിന് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ ഭീഷണി. സമ്മേളനത്തിന് ചുക്കാന്‍ പിടിച്ചത് മുന്‍ ദേവസ്വം പ്രസിഡന്റായിരുന്നു.
അയോഗ്യരായ അധ്യാപകരില്‍ നിന്ന് ലക്ഷങ്ങള്‍ പിരിവ് ആവശ്യപ്പെട്ടു. പണം നല്‍കാന്‍ ഇവര്‍ മടിച്ചതാണ് ബോര്‍ഡിനെ പ്രകോപിപ്പിച്ചത്. ബോര്‍ഡ് അനധികൃത നിയമനങ്ങളുടെ രേഖകള്‍ തപ്പിയെടുത്ത്, തെളിവ് ശേഖരിച്ചു. ഒക്‌ടോബറില്‍ വിജിലന്‍സിനും മുഖ്യമന്ത്രിക്കും വിശദമായ പരാതിയും നല്‍കി. വിജിലന്‍സ് അന്വേഷണം വന്നതോടെ അധ്യാപകര്‍ മുട്ടുമടക്കി. സിപിഎം നേതൃത്വത്തെ കണ്ടു. കിട്ടാനുള്ളത് കിട്ടിയതോടെ സിപിഎം പരാതിയും മുക്കി.
















