കൊച്ചി: സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗിച്ചാണ് പിഎസ്‌സി പരീക്ഷയുടെ ഉത്തരങ്ങള്‍ കോപ്പിയടിച്ചതെന്ന് എസ്എഫ്‌ഐ നേതാക്കളായ ശിവരജ്ഞിത്തും നസീമും. മൂന്നാം പ്രതിയായ പ്രണവാണ് കോപ്പിയടി ആസൂത്രണം ചെയ്‌തെന്നും അവര്‍ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. പിഎസ്‌സി പരീക്ഷ തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് നല്‍കിയ മൊഴിയിലാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്.
യൂണിവേഴ്‌സിറ്റി കോളേജ് കത്തികുത്തുകേസില്‍ ജയിലില്‍ കഴിയുന്ന ശിവരഞ്ജിത്തിനെയും നസീമിനെയും കസ്റ്റഡിയില്‍ വാങ്ങിയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.അതേസമയം കോപ്പിയടിച്ചാണ് പരീക്ഷ പാസ്സായതെന്ന് പ്രതികള്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇത് എങ്ങിനെ ആയിരുന്നെന്ന് വ്യക്തമാക്കിയിരുന്നില്ല.
സ്മാര്‍ട്ട് വാച്ചുകളിലേക്ക് ഉത്തരങ്ങള്‍ പരീക്ഷ തുടങ്ങിയ ശേഷം എസ്എംഎസ്സുകളായി വന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ ഇരുവരും സമ്മതിച്ചത്. കോപ്പടിക്കായി മൂവരും ഓണ്‍ ലൈന്‍വഴി വാച്ചുകള്‍ വാങ്ങിയെന്നാണ് സംശയിക്കുന്നത്. പ്രണവിന്റെ സുഹൃത്തുക്കളായ ഗോകുലും സഫീറുമാണ് കോപ്പിയടിക്കാന്‍ സഹായിച്ചത്. യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും ചോര്‍ന്നുകിട്ടിയ ഉത്തകടലാസ് നോക്കി പരീക്ഷ തുടങ്ങിയശേഷം ഗോകുലും സഫീറും ചേര്‍ന്ന് ഉത്തരങ്ങള്‍ മറ്റ് മൂന്നു പേര്‍ക്കും എസ്എംഎസ് വഴി നല്‍കുകയായിരുന്നു.
ഉത്തരങ്ങള്‍ സന്ദേശമായി അയച്ചവരുടെ കൈകളില്‍ പിഎസ്‌സി ചോദ്യപേപ്പര്‍ എങ്ങനെ കിട്ടയെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചു ചോദിച്ചുവെങ്കിലും കൃത്യമായ മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. കേസിലെ പ്രതികളായ പ്രണവ്, ഗോകുല്‍, സഫീര്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. കൂടാതെ പരീക്ഷാ ഹാളില്‍ സ്മാര്‍ട്ട് വാച്ച് ഉപയോഗിക്കാനുള്ള സഹായം പ്രതികള്‍ക്ക് ലഭിച്ചുവെന്ന സംശയവും ബലപ്പെടുന്നുണ്ട്. ഇതുംബന്ധിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
















