തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ ട്രാവല്‍ ഏജന്‍സികളുടെ തട്ടിപ്പ് വ്യാപകം. വിസ സ്റ്റാമ്പിംഗ്, മെഡിക്കല്‍ അറ്റസ്റ്റേഷന്‍ തുടങ്ങിയവയുടെ നടപടിക്രമങ്ങള്‍ക്കായി വന്‍തുക ഈടാക്കിയാണ് തട്ടിപ്പ്.
അനവധി പരാതികള്‍ ഉണ്ടെങ്കിലും നടപടികളില്ലാത്തതിനാല്‍ തട്ടിപ്പ് നിര്‍ബാധം തുടരുകയാണ്. മണക്കാട് യുഎഇ കോണ്‍സുലേറ്റിന് സമീപത്തുളള ട്രാവല്‍സുകളാണ് തട്ടിപ്പ് നടത്തുന്നത്.
അനധികൃതമായി റോഡ് കയ്യേറി ബോര്‍ഡ് വെച്ചിരിക്കുന്നുവെന്ന പരാതിയെതുടര്‍ന്ന് അന്വേഷിക്കാന്‍ ചെന്ന വാര്‍ഡ് കൗണ്‍സിലറെ കയ്യേറ്റം ചെയ്ത ‘അല്‍മദീന’യും തട്ടിപ്പ് ട്രാവല്‍സുകളുടെ മുന്‍നിര പട്ടികയിലാണ്.
‘അല്‍മദീന’യുടെയും ഇതിന്റെ ഉടമയുടെ സുഹൃത്തിന്റെ ട്രാവല്‍സും അറിയാതെ കോണ്‍സുലേറ്റില്‍ ഒരുകാര്യവും നടക്കില്ലെന്ന സ്ഥിതിവിശേഷമാണുളളത്.
സംസ്ഥാനത്തു നിന്നുളളവര്‍ക്ക് പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നെത്തുന്നവരാണ് ചതിയില്‍പ്പെടുന്നവരിലധികവും. പണം വായ്‌പയെടുത്തും പലിശയ്‌ക്കെടുത്തും വിദേശജോലിയ്‌ക്കൊരുങ്ങുന്നവര്‍ വിസ സ്റ്റാമ്പിംഗ്, മെഡിക്കല്‍, വിവാഹം, ജനന മരണ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനുവേണ്ടി ഇവിടെയെത്തുമ്പോള്‍ ഇവരെ കാത്തിരിക്കുന്നത് വന്‍ അധോലോകമാണ്.
റെയില്‍വെ സ്റ്റേഷനില്‍ വെച്ചു തന്നെ ട്രാവല്‍സില്‍ നിന്നുളള വിവരമനുസരിച്ച് ഇടനിലക്കാര്‍ ഇവരെ വലയിലാക്കി അല്‍മദീനയുടെ ട്രാവല്‍സുകളിലെത്തിക്കുകയാണ് പതിവ്.
വളളക്കടവ്, ബീമാപളളി, പൂന്തുറ സ്വദേശികളായ എസ്ഡിപിഐ പ്രവര്‍ത്തകരായ ഓട്ടോറിക്ഷാ തൊഴിലാളികളാണ് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത്. ഒരാള്‍ക്ക് 1500 രൂപയാണ് ട്രാവല്‍സ് ഉടമ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് കമ്മീഷനായി നല്‍കുന്നത്.
ഈ തുക കോണ്‍സുലേറ്റിലെത്തുന്നവരില്‍നിന്നും ട്രാവല്‍സ് ഉടമ ഈടാക്കുകയും ചെയ്യും. തുടര്‍ന്ന് കോണ്‍സുലേറ്റ് ആവശ്യങ്ങളുടെ ഗതിയനുസരിച്ച് 5000 രൂപ മുതല്‍ നടപടിക്രമങ്ങളുടെ കൂലി ഉയരുകയാണ് ചെയ്യുന്നത്. പരമാവധി 3100 രൂപ വരെ ചെലവ് വരാവുന്ന മെഡിക്കല്‍ അറ്റസ്റ്റേഷന് ട്രാവല്‍സുകള്‍ 5,000 ത്തിന് മുകളിലാണ് കൂലി ഈടാക്കുന്നത്. കോണ്‍സുലേറ്റ് തുടക്കസമയത്ത് നേരിട്ട് ചെയ്തിരുന്ന നടപടികള്‍ ഇപ്പോള്‍ ട്രാവല്‍സുവഴി മാത്രമേ നടക്കുകയുള്ളൂവെന്ന സ്ഥിതിയാണ്.
കോണ്‍സുലേറ്റ് ആവശ്യങ്ങള്‍ക്കുളള അപേക്ഷ നല്‍കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതോടെയാണ് സ്വകാര്യ ട്രാവല്‍സുകളുടെ ഇടപെടല്‍ വ്യാപകമായതായി പറയുന്നത്. മെഡിക്കല്‍ അറ്റസ്റ്റേഷന്‍ ചെയ്യിപ്പിക്കുന്നതിന് കോണ്‍സുലേറ്റില്‍ നിന്ന് ഔദ്യോഗികമല്ലാത്ത അനുമതിയോടെയാണ് മിക്ക ട്രാവല്‍സുകളും ഇവിടെ പ്രവര്‍ത്തിക്കുന്നത്.
പ്രദേശത്തെ ഇരുപത്തിയഞ്ചോളം ട്രാവല്‍സുകള്‍ക്ക് ഇത്തരത്തില്‍ അനുമതി നല്‍കിയിട്ടുളളതായി പറയുന്നു. ട്രാവല്‍സുകള്‍ നടത്തുന്ന പിടിച്ചുപറിക്കെതിരെ അനവധി പരാതികള്‍ കോണ്‍സുലേറ്റ് ഓഫീസിലും ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലും ലഭിച്ചിട്ടുണ്ടെങ്കിലും ക്രമക്കേട് നടത്തിയ ട്രാവല്‍സുകള്‍ക്കെതിരെ നടപടിയുണ്ടായിട്ടില്ല.
പുറത്തുളള കാര്യങ്ങള്‍ അറിയണ്ടെന്നാണ് കോണ്‍സുലേറ്റിന്റെ നിലപാട്. പോലീസിലാണെങ്കില്‍ അധികം ഈടാക്കിയ പണം ട്രാവല്‍സുകാരനെക്കൊണ്ട് തിരികെ കൊടുപ്പിക്കുന്നതിലൂടെ പരാതി അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. പോലീസും ട്രാവല്‍സ് ഉടമയും തമ്മിലുളള ഒത്തുകളിയാണ് പണം തിരികെ നല്‍കുന്നതിനു പിന്നിലെന്നു ആക്ഷേപമുണ്ട്. വിവിധ പേരുകളിലായി ആറോളം ട്രാവല്‍സുകളാണ് ‘അല്‍മദീന’യുടെ ഉടമസ്ഥനുളളത്.
അയാട്ടയുടെ അംഗീകാരമില്ലാത്തവയാണ് മിക്ക ട്രാവല്‍സുകളും. മറ്റ് രജിസ്‌ട്രേഷനുകളുടെ കാര്യത്തില്‍ ദുരൂഹതയുളളതായും ആരോപണമുണ്ട്.
ഭരണമുന്നണിയിലെയും പ്രതിപക്ഷത്തെയും രാഷ്‌ട്രീയ നേതാക്കളുടെ ഒത്താശയോടെയാണ് മണക്കാട് ഇവര്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. അതേസമയം ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കി കോണ്‍സുലേറ്റിലേത്തുന്നവരുടെ വിവരങ്ങള്‍ ട്രാവല്‍ ഏജന്‍സികളിലേക്ക് ചോരുന്നത് ദുരൂഹതയുയര്‍ത്തുകയാണ്. ട്രാവല്‍സുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വിശദഅന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്.
















