ന്യൂയോര്‍ക്ക് : വേദന സംഹാരികളില്‍ അടങ്ങിയ മയക്കുമരുന്നിന് അടിമയായി ആയിരക്കണക്കിന് ആളുകള്‍ മരിച്ചെന്ന കണ്ടെത്തലില്‍ അമേരിക്കന്‍ വന്‍കിട മരുന്നു നിര്‍മാണ കമ്പനിയായ ജോണ്സന് ആന്‍ഡ് ജോണ്സന് 57.2 കോടി ഡോളര്‍(ഏകദേശം 4119 കോടി) രൂപ പിഴ ചുമത്തി. അമേരിക്കന്‍ സ്റ്റേറ്റായ ഓക്ലഹോമയിലെ ക്ലീവ്ലാന്‍ഡ് കൗണ്ടി ജില്ലാ ജഡ്ജി താഡ് ബല്ക്മാന്റേതാണ് ഈ വിധി. 2007 മുതല്‍ 2017 വരെ കാലയളവില്‍ ഓക്?ലഹോമയില്‍ മാത്രം 4,653 പേര് വേദനസംഹാരികളുടെ അമിത ഡോസ് കാരണം മരിച്ചുവെന്ന് അറ്റോര്‍ണി ജനറല്‍ മൈക്ക് ഹണ്ടര്‍ കോടതിയെ അറിയിച്ചു.
മയക്കുമരുന്നിന്റെ അംശമുള്ള വേദനസംഹാരികളുടെ സുരക്ഷയെക്കുറിച്ചും ഫലപ്രാപ്തിയെക്കുറിച്ചും തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുക മാത്രമല്ല, അമിതമായ പരസ്യങ്ങളിലൂടെ ഡോക്ടര്‍മാരെ വരെ സ്വാധീനിച്ചുവെന്നും അതുവഴി പൊതു വിപത്തായി മാറുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. കഠിനമായ വേദന സംഹാരികള്‍ ഉപയോഗിക്കുന്നവര്‍ അതിന് അടിമകളായി മാറുന്ന സാഹചര്യമുണ്ടെന്ന് ജഡ്ജി വിധി പ്രസ്താവത്തില്‍ പറഞ്ഞു. പരസ്യങ്ങളിലൂടെ ഡോക്ടര്‍മാരെയടക്കം സ്വാധീനിച്ചു. ഇത് സാമൂഹിക പ്രശ്നമായി മാറിയെന്നും സമൂഹത്തെയാകെ നശിപ്പിച്ചിരിക്കുയാണെന്നും ജഡ്ജി വ്യക്തമാക്കി.
അമേരിക്കയില്‍ ഡോക്ടര്‍മാര്‍ എഴുതി നല്കുന്ന പ്രിസ്ക്രിപ്ക്ഷന്‍ വഴി ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന വേദനാസംഹാരികളാണ് ജോണ്സണ് ആന്‍ഡ് ജോണ്‍സണിന്റേത്. കമ്പനി വിറ്റഴിച്ച മയക്കുമരുന്നിന്റെ അംശമുള്ള വേദനസംഹാരികളുടെ ഫലമായി പകര്‍ച്ചവ്യാധികള്‍ രൂക്ഷമായിട്ടുണ്ട്. 2000 മുതല്‍ ഒക്ലഹോമയില്‍ മാത്രം 6,000 പേരുടെ മരണത്തിനു കാരണമായതായും അറ്റോര്‍ണി ജനറല്‍ മൈക്ക് ഹണ്ടര്‍ പറഞ്ഞു. മരുന്നുകളിലെ മയക്കുമരുന്നിന്റെ അംശം ആളുകളെ അടിമകളാക്കി മാറ്റുകയാണെന്നും ഇവയുടെ അമിതോപയോഗം മൂലം 99നും 2017നും ഇടയില്‍ നാലുലക്ഷത്തോളം മരണങ്ങള് സംഭവിച്ചുവെന്നും പ്രോസിക്യൂഷന് വാദിച്ചു. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവെന്‍ഷന്റെ കണക്കുകള്‍ ഉദ്ധരിച്ചായിരുന്നു അറ്റോര്‍ണി ജനറല്‍ വാദിച്ചത്.
അതേസമയം വിധിന്യായത്തില്‍ പിഴവുകളുണ്ടെന്ന് ജോണ്സണ് ആന്‍ഡ് ജോണ്‍സന്റെ അഭിഭാഷകരിലൊരാളായ സഫ്രീന സ്ട്രോങ് പറഞ്ഞു. ഫെഡറല്‍ റെഗുലേറ്റര്‍മാര്‍ അംഗീകരിച്ച മരുന്നുകള്‍ മാത്രമാണ് കമ്പനി വില്‍പ്പന നടത്തിയിട്ടുള്ളതെന്നും അതിനെ ഒക്ലഹോമയിലെ മരണങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ കഴിയില്ലെന്നും അവര്‍ അറിയിച്ചു. വിധിക്കെതിരെ ഒക്ലഹോമ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് കമ്പനിക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി പറഞ്ഞു.
















