മുംബൈ: മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് അവസാനിക്കുന്നു. ഐപിഎല്‍ ഒത്തുകളി ആരോപണത്തില്‍ ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് ഏഴു വര്‍ഷമായി കുറച്ചു. ബിസിസിഐ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് ഡി.കെ. ജെയിനാണ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. അടുത്ത വര്‍ഷം സപ്പതംബര്‍ മുതല്‍ ശ്രീശാന്തിന് കളിക്കാനാകും.
ശ്രീശാന്തിന്റെ വിലക്ക് 2013 സപ്തംബര്‍ പതിമൂന്ന് മുതല്‍ ഏഴു വര്‍ഷമായിരിക്കുമെന്ന് ജസ്റ്റിസ് ജെയിന്‍ ഉത്തരവില്‍ വ്യക്തമാക്കി. 2013 സെപ്തംബറിലാണ് ബിസിസിഐ അച്ചടക്ക കമ്മിറ്റി ശ്രീശാന്തിനെ ആജീവനാന്തം വിലക്കിയത്.
ഓംബുഡ്‌സ്മാന്റെ ഈ ഉത്തരവ് സുപ്രീം കോടതി നിയമിച്ച ഇടക്കാല ഭരണസമിതി അടുത്ത യോഗത്തില്‍ പരിഗണിക്കും. ശ്രീശാന്തിന്റെ വിലക്ക് നീക്കാനുള്ള നടപടികളുമായി ഇടക്കാല ഭരണസമിതി മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷ.
രാജസ്ഥന്‍ റോയല്‍ ടീം അംഗമായ ശ്രീശാന്തിനും സഹതാരങ്ങളായ അജിത്ത് ചാണ്ഡിലയ്‌ക്കും അങ്കിത് ചവാനും 2013 സ്‌പെതംബറിലാണ് ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തിയത്. ആ വര്‍ഷത്തെ ഐപിഎല്ലില്‍ ഒത്തുകളി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു വിലക്ക്.
സുപ്രീംകോടതി ശ്രീശാന്തിനെ വെറുതെ വിട്ടെങ്കിലും ബിസിസിഐ വിലക്ക് തുടര്‍ന്നു. ശ്രീശാന്ത് പലതവണ അപ്പീല്‍ നല്‍കിയിട്ടും വിലക്ക് നീക്കിയല്ല. വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട ശ്രീശാന്തിന്റെ ഹര്‍ജിയില്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ ജസ്റ്റിസ് അശോക് ഭൂഷനും ജസ്റ്റിസ് കെ.എം. ജോസഫും അടങ്ങുന്ന സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് ബിസിസിഐ ഓംബുഡ്‌സ്മാനോട് ആവശ്യപ്പെട്ടു.
ആറു വര്‍ഷമായി ശ്രീശാന്ത് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. മുപ്പത്തിയാറുകാരനായ ശ്രീശാന്തിന് അടുത്ത വര്‍ഷം മുതല്‍ കളിക്കളത്തില്‍ തിരിച്ചെത്താനാകും. 2011 ലാണ് ശ്രീശാന്ത് അവസാനമായി ഇന്ത്യക്കായി കളിച്ചത്. 27 ടെസ്റ്റുകളും 53 ഏകദിനങ്ങളും പത്ത് ടിട്വന്റി മത്സരങ്ങളും കളിച്ചിട്ടുണ്ട്. പേസ് ബൗളറായ ശ്രീശാന്ത് 169 വിക്കറ്റുകള്‍ നേടി.
2007 ല്‍ ടി ട്വന്റി ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു.
















